82-ാം വയസ്സിൽ ആരിഫ എല്ലാം കണ്ടു കഴിഞ്ഞു. ആധാർ കാർഡ് പ്രകാരം അവർ ജനിച്ചത് 1938 ജനുവരി ഒന്നിനാണ്. അത് കൃത്യമാണോയെന്ന് ആരിഫയ്ക്കറിയില്ല. പക്ഷെ 20 വയസ്സുകഴിഞ്ഞ റിസ്വാൻ ഖാൻ എന്നയാളുടെ രണ്ടാം ഭാര്യയായി ഹരിയാനയിലെ നൂഹ് ജില്ലയിലെ ബിവാൻ ഗ്രാമത്തിലേക്ക് 16-ാo വയസ്സിൽ എത്തി എന്നുള്ള കാര്യം അവർ ഓർമ്മിക്കുന്നു. "എന്റെ മൂത്ത സഹോദരിയും [റിസ്വാന്റെ ആദ്യ ഭാര്യ] ആറ് മക്കളും വിഭജനത്തെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചതിനെത്തുടർന്ന് എന്റെ അമ്മ എന്നെ റിസ്വാന് വിവാഹം കഴിച്ചു കൊടുത്തു”, ആരിഫ ഓർമ്മിക്കുന്നു (അവരുടെ യഥാർത്ഥ പേരല്ല).
മേവ് മുസ്ലീങ്ങളോട് പാക്കിസ്ഥാനിലേക്ക് പോകരുതെന്ന് പറയാനായി മഹാത്മാ ഗാന്ധി മേവാതിലെ ഗ്രാമം സന്ദർശിച്ചതിനെക്കുറിച്ച് അവർക്ക് മങ്ങിയ ഓർമ്മയുണ്ട്. ഗാന്ധി നൂഹിലെ ഘാസേഡ ഗ്രാമം സന്ദർശിച്ചതിന്റെ ഓർമ്മ മേവാത് ദിവസമെന്ന പേരിൽ എല്ലാ ഡിസംബർ 19-നും ഹരിയാനയിലെ മേവ് മുസ്ലീങ്ങൾ ആചരിക്കുന്നു (2006 വരെ നൂഹിനെ മേവാത് എന്നു വിളിച്ചിരുന്നു).
റിസ്വാനെ എന്തുകൊണ്ട് വിവാഹം കഴിക്കണം എന്ന് ആരിഫയുടെ അമ്മ ആവശ്യപ്പെടുകയും വിശദീകരിക്കുകയും ചെയ്തതിനെക്കുറിച്ചുള്ള ഓർമ്മ കുറച്ചുകൂടി വ്യക്തമാണ്. "അയാൾക്ക് ഒന്നും അവശേഷിക്കുന്നില്ല, എന്റെ അമ്മ പറഞ്ഞു. മേരി മാം നെ മുഝ്സെ ദിയാ ഫിർ [എന്റെയമ്മ പിന്നെ എന്നെ അദ്ദേഹത്തിനു നൽകി]", ബിവാൻ എങ്ങനെ തനിക്ക് വീടായി എന്നതിനെക്കുറിച്ച് ആലോചിച്ചുകൊണ്ട് ആരിഫ പറഞ്ഞു. തന്റെ ഗ്രാമമായ രേഠോഡയിൽ നിന്നും ഏകദേശം 15 കിലോമീറ്റർ മാറിയാണ് ബിവാൻ സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ വികസന സൂചികയിൽ ഏറ്റവും പിന്നിൽ നിൽക്കുന്നവയാണ് ജില്ലയിലെ രണ്ട് സ്ഥലങ്ങളും.
ദേശീയ തലസ്ഥാനത്തുനിന്ന് 80 കിലോമീറ്റർ അകലെ ഫിറോസ്പൂർ ഝിർക ബ്ലോക്കിലുള്ള ബിവാൻ സ്ഥിതി ചെയ്യുന്നത് ഹരിയാന രാജസ്ഥാൻ അതിർത്തിയായ അരാവലി മലനിരകളുടെ താഴ്വരയിലാണ്. ഡൽഹിയിൽ നിന്നും നൂഹിലേക്കുള്ള റോഡ് കടന്നു പോകുന്നത് തെക്കൻ ഹരിയാനയിലെ ഗുരുഗ്രാമിലൂടെയാണ്. പ്രതിശീർഷ വരുമാനത്തിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്തുള്ള ഒരു സാമ്പത്തിക വ്യവസായിക കേന്ദ്രമാണ് ഗുരുഗ്രാം. രാജ്യത്തെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള 44-ാമത്തെ ജില്ലയും അതുതന്നെയാണ്. ഇവിടുത്തെ പച്ചപ്പുള്ള പാടങ്ങളും വരണ്ടുകിടക്കുന്ന കുന്നുകളും ദുർബലമായ അടിസ്ഥാന സൗകര്യങ്ങളും ജലക്ഷാമവും ആരിഫയെപ്പോലുള്ള നിരവധി പേരുടെ ജീവിതങ്ങളെ അടയാളപ്പെടുത്തുന്നു.
ഹരിയാനയുടെ ഈ ഭാഗത്തും സമീപത്തുള്ള രാജസ്ഥാനിലെ ചില ഭാഗങ്ങളിലുമാണ് മേവ് മുസ്ലിം സമുദായം ജീവിക്കുന്നത്. നൂഹ് ജില്ലയിലെ ജനസംഖ്യയുടെ 79.2 ശതമാനവും മുസ്ലീങ്ങളാണ് (2011 സെൻസസ്)
1970’കളിൽ ആരിഫയുടെ ഭർത്താവ് റിസ്വാൻഖനികളിൽ ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ ആരിഫയുടെ ലോകം മലകൾക്കിടയിലുള്ള പരിധിയിലൊതുങ്ങി. ബിവാനിൽ നിന്ന് നടക്കാൻ പറ്റുന്ന ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഖനികൾ മണ്ണ്, കല്ല്, സിലിക്ക എന്നിവയുടേതായിരുന്നു. അങ്ങനെ ആരിഫയുടെ പ്രധാന ജോലി വെള്ളം ശേഖരിക്കുക എന്നതായി. 22 വർഷങ്ങൾക്കു മുൻപ് റിസ്വാൻ മരിച്ചപ്പോൾ ആരിഫ തന്റെയും 8 മക്കളുടെയും ചിലവുകൾക്കായി പാടങ്ങളിൽ പണിയെടുക്കാൻ തുടങ്ങി. പ്രതിദിനം 10-20 രൂപയായിരുന്നു അന്ന് കൂലി. "ഞങ്ങളുടെ ആളുകൾ പറയുന്നത് നിങ്ങൾക്ക് പറ്റുന്നത്ര കുട്ടികൾ ഉണ്ടാവട്ടെ, അള്ളാ അവർക്ക് നൽകും എന്നാണ്”, അവർ കൂട്ടിച്ചേർത്തു.










