“ഞാൻ നിർമ്മിക്കുന്ന ഓരോ ഝോപ്ഡിയും ചുരുങ്ങിയത് 70 വർഷം നിൽനിൽക്കും“.
അപൂർവ്വമായ ഒരു വൈദഗ്ദ്ധ്യമുണ്ട് വിഷ്ണു ഭോസലെയ്ക്ക് – കോലാപ്പുർ ജില്ലയിലെ ജംഭാലി ഗ്രാമത്തിലെ പരമ്പരാഗത കുടിൽ നിർമ്മാതാവാണ് അദ്ദേഹം.
മരത്തിന്റെ ചട്ടക്കൂടും ഓലകളുമുപയോഗിച്ചുകൊണ്ടുള്ള കുടിൽനിർമ്മാണം ഈ 68-കാരൻ പഠിച്ചത് തന്റെ മരിച്ചുപോയ അച്ഛൻ ഗുണ്ടുവിൽനിന്നാണ്. ഇതുവരെയായി 10-നുമീതെ ഝോപ്ഡികൾ നിർമ്മിച്ചിട്ടുണ്ട്. അത്രതന്നെ കുടിലുകൾ നിർമ്മിക്കാൻ സഹായിച്ചിട്ടുമുണ്ട്. “സാധാരണയായി ഞങ്ങൾ ഇതുണ്ടാക്കുന്നത് വേനൽക്കാലത്താണ്. കാരണം, ആ കാലത്ത് പാടത്ത് അധികം പണിയുണ്ടാവില്ല. ഝോപ്‌ഡി നിർമ്മിക്കുന്നത് കാണാൻ ആളുകൾക്ക് വലിയ ആവേശമായിരുന്നു”, ഓർത്തെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ജംഭാലിയിൽ അത്തരത്തിലുള്ള നൂറോളം കുടിലുകളുണ്ടായിരുന്ന ഒരു കാലം ഓർക്കുകയാണ് വിഷ്ണു. ആളുകൾ പരസ്പരം സഹായ്ക്കുകയും ചുറ്റുവട്ടത്തുള്ള സാമഗ്രികൾ ഉപയോഗിക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “ഝോപ്ഡി ഉണ്ടാക്കാൻ ഞങ്ങൾ ഒരു പൈസപോലും ചിലവഴിച്ചില്ല. ആർക്കും അത് താങ്ങുകയുമില്ല. മൂന്നുമാസംവരെ കാത്തിരിക്കാനും ആളുകൾ തയ്യാറായിരുന്നു. ആവശ്യമുള്ള എല്ലാ സാമഗ്രികളും തയ്യാറായാൽ മാത്രമേ അവർ തുടങ്ങൂ”, അദ്ദേഹം പറഞ്ഞു.
എന്നാൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെ, 4,963 ആളുകൾ (2011-ലെ സെൻസസ്) താമസിക്കുന്ന ഈ ഗ്രാമത്തിൽ, മരങ്ങൾക്കും ഓലയ്ക്കും പകരം ഇഷ്ടികയും സിമന്റും തകരവും സ്ഥാനം പിടിച്ചു. ഝോപ്ഡികളെ ആദ്യം തോല്പിച്ചത്, ഓടുകളും, നാട്ടിലെ കുശവന്മാരുണ്ടാക്കിയിരുന്ന ഓടുകളുടേയും വരവായിരുന്നു. പിന്നീട് ബംഗളൂരുവിൽ യന്ത്രത്തിലുണ്ടാക്കിയ, ബലവും ഈടുമുള്ള ഓടുകളുടെ വരവായി.
ഝോപ്ഡി മേയാനുള്ള ഓലയ്ക്കുവേണ്ടിയുള്ള അദ്ധ്വാനവുമായി താരതമ്യം ചെയ്യുമ്പോൾ പാകാൻ എളുപ്പവും സുഗമവുമായിരുന്നു ഈ ഓടുകൾ. ഒടുവിൽ സിമന്റും ഇഷ്ടികയും വന്നതോടെ, കെട്ടുറപ്പുള്ള വീടുകൾ വരികയും ഝോപ്ഡികളുടെ വിധി തീരുമാനിക്കുകയും ചെയ്തു. കുടിൽ നിർമ്മാണം ഗുരുതരമായ പ്രതിസന്ധിയിലായി. ആളുകൾ ഝോപ്ഡികൾ ഉപേക്ഷിക്കാൻ തുടങ്ങി. ഇന്ന് വിരലിലെണ്ണാവുന്നവ മാത്രമേ ബാക്കിയുള്ളു.
“ഇപ്പോൾ ഗ്രാമത്തിൽ ഝോപ്ഡികൾ കാണുന്നത് അപൂർവ്വമാണ്. കുറച്ച് വർഷങ്ങൾക്കുള്ളിൽ എല്ലാ പരമ്പരാഗത കുടിലുകളും ഇല്ലാതാവും. ആർക്കും അവ നിലനിർത്താൻ താത്പര്യമില്ല”, വിഷ്ണു പറയുന്നു.





























