“പറ്റിയ വധുക്കളെ കൊണ്ടുവരുന്നതിന്നായി എന്റെ ഭർത്തൃവീട്ടുകാർ അയാൾക്ക് പൈസ കൊടുത്തു. ഇത് ഇവിടുത്തെ സ്ഥിരം ഏർപ്പാടാണ്” ഇരുപത് വയസ്സുള്ള രുമ ഖീചഡ് അവരുടെ കഥ എന്നോട് പങ്കുവെക്കുകയായിരുന്നു. “ദൂരസ്ഥലത്തുനിന്ന് വന്ന് ഇവിടെ (രാജസ്ഥാനിൽ) പാർപ്പുറപ്പിക്കുക എല്ലാവർക്കും സാധ്യമല്ല. എന്റെ നാത്തൂൻ..”
“ഞങ്ങൾ 50,000 രൂപ കൊടുത്താണ് അവളെ കൊണ്ടുവന്നത്. എന്നിട്ടും, ഏഴ് വയസ്സുള്ള മകളെ ഇവിടെ ഉപേക്ഷിച്ച് അവർ ഓടിപ്പോയി”. തന്റെ പുത്രവധുവിൽനിന്ന് കഥയുടെ ബാക്കി ഏറ്റെടുത്തുകൊണ്ട് ഇത് പറഞ്ഞത് 67 വയസ്സുള്ള യശോധ ഖീചഡ് (പേർ യഥാർത്ഥമല്ല) പറഞ്ഞു.
“ആ പെണ്ണ്! മൂന്ന് വർഷം ഇവിടെ താമസിച്ചു”, പഞ്ചാബിൽനിന്ന് വന്ന് പിന്നീട് ഓടിപ്പോയ തന്റെ മൂത്ത മരുമകളെക്കുറിച്ച് പറയുമ്പോൾ യശോദയ്ക്ക് ഇപ്പോഴും ദേഷ്യം വരും. “അവൾക്ക് എപ്പോഴും ഭാഷയുടെ പ്രശ്നമുണ്ടായിരുന്നു. ഞങ്ങളുടെ ഭാഷ പഠിച്ചതേയില്ല. വിവാഹത്തിനുശേഷം ആദ്യമായി ഒരു രക്ഷാബന്ധൻ ദിവസം അവൾ പറഞ്ഞു, സഹോദരനേയും കുടുംബത്തേയും കാണാൻ ആഗ്രഹമുണ്ടെന്ന്. ഞങ്ങൾ സമ്മതിച്ചു. അവൾ തിരിച്ചുവന്നതേയില്ല. ഇപ്പോൾ ആറ് കൊല്ലമായി”, അവർ കൂട്ടിച്ചേർത്തു.
മറ്റൊരു ദല്ലാൾ വഴിയാണ് യശോദയുടെ രണ്ടാമത്തെ പുത്രവധുവായ രുമ ജുൻജുനുനിൽ (ജുൻജുനു എന്നും ഉച്ചരിക്കുന്നു) എത്തിയത്.
എത്രാമത്തെ വയസ്സിലാണ് താൻ വിവാഹം കഴിച്ചതെന്ന് അവൾക്കറിയില്ല. “ഞാൻ സ്കൂളിൽ പോയിട്ടില്ല. അതുകൊണ്ട് ഏത് വർഷമാണ് ഞാൻ ജനിച്ചതെന്ന് എനിക്ക് പറയാൻ പറ്റില്ല”, അലമാരയിൽ ആധാർ കാർഡ് തപ്പിക്കൊണ്ടിരിക്കുമ്പോൾ അവർ പറഞ്ഞു.
അവരുടെ അഞ്ച് വയസ്സായ മകൾ മുറിയിലെ കട്ടിലിൽ കളിക്കുന്നത് ഞാൻ നോക്കിനിന്നു.
“ഭർത്താവിന്റെ പഴ്സിലാണെന്ന് തോന്നുന്നു എന്റെ ആധാർ. എനിക്ക് 22 വയസ്സായി എന്നാണ് തോന്നുന്നത്”, രുമ പറഞ്ഞു.










