12 വയസുകാരനായ ഇളയ സഹോദരൻ ശങ്കർ ലാൽ സൈക്കിളിൽ അടുത്തുള്ള ഒരു വേപ്പ്മരം വരെ അന്നത്തെ അവസാന സവാരി നടത്തുമ്പോൾ ഫൂൽവതിയ തന്‍റെ സമയത്തിനായി കാത്തിരിക്കുകയായിരുന്നു. “ഞാൻ ഇന്ന് ഒരു ചെറിയ സൈക്കിൾ സവാരി നടത്തുകയും വേഗത്തിൽ മടങ്ങിവരുകയും ചെയ്യും”, ആ 16-കാരി പറഞ്ഞു. “നാളെ മുതൽ അഞ്ച് ദിവസത്തേക്ക് എനിക്ക് എന്തായാലും സൈക്കിൾ ഓടിക്കാൻ കഴിയില്ല. തുണി ഉപയോഗിക്കുമ്പോൾ അത് അപകടകരമായിരിക്കും.” റോഡരികിൽ ഒരു നായ്ക്കുട്ടിയെ തലോടിക്കൊണ്ട് അവൾ നിരീക്ഷിച്ചു.

തന്‍റെ ആർത്തവചക്രം അടുത്തദിവസം മുതൽ ആരംഭിക്കുമെന്ന് ഫൂൽവതിയ (പേര് മാറ്റിയിരിക്കുന്നു) പ്രതീക്ഷിക്കുന്നു. എന്നാൽ ഇത്തവണ, മുൻ മാസങ്ങളിൽ നിന്ന് വ്യത്യസ്തമായി, അവൾക്ക് സ്‌കൂളിൽ നിന്ന് സാനിറ്ററി നാപ്കിനുകൾ സൗജന്യമായി ലഭിക്കില്ല. “ഞങ്ങളുടെ ആർത്തവം ആരംഭിക്കുമ്പോൾ ഞങ്ങൾക്ക് സാധാരണയായി പാഡുകൾ ലഭിക്കും. എന്നാൽ ഇപ്പോൾ കൈവശമുള്ള ഏതെങ്കിലും തുണിയാണ്  ഞാൻ ഉപയോഗിക്കുന്നത്.”

കോവിഡ്-19 ലോക്ക്ഡൗൺ കാരണം രാജ്യത്തെ മറ്റെല്ലാവരുടേതും പോലെ പോലെ ഉത്തർപ്രദേശിലെ ചിത്രകൂട്ട് ജില്ലയിലുള്ള അവളുടെ സ്‌കൂളും അടച്ചിരിക്കുന്നു.

കർവി തഹസിലിലെ തരോഹ ഗ്രാമത്തിലെ സോന്‍പൂര്‍ എന്ന സ്ഥലത്താണ് ഫൂൽവതിയ മാതാപിതാക്കളോടും രണ്ട് സഹോദരങ്ങളോടുമൊപ്പം താമസിക്കുന്നത്. വിവാഹിതരും മറ്റിടങ്ങളിൽ താമസിക്കുന്നവരുമായ രണ്ട് സഹോദരിമാരും അവള്‍ക്കുണ്ട്. മാർച്ച് 24-ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ അവൾ 10-ാം ക്ലാസ് പരീക്ഷകൾ എഴുതി, 10 ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്‌കൂളിൽ ചേരാൻ തയ്യാറാവുകയായിരുന്നു. കർവി ബ്ലോക്കിലെ രാജകീയ ബാലിക ഇന്‍റെര്‍ കോളേജിലെ വിദ്യാർത്ഥിനിയാണവള്‍.

“മറ്റൊന്നിനും ഉപയോഗിക്കാത്ത ഒരു തുണി ഞാൻ എടുക്കുകയും അത് ഉപയോഗിക്കുകയും ചെയ്യും. രണ്ടാമത് ഉപയോഗിക്കുന്നതിന് മുമ്പ് ഞാൻ ഇവ കഴുകി വൃത്തിയാക്കും”, ഫൂൽവതിയ പറഞ്ഞു. ചെരുപ്പുകൾ ഇല്ലാതെ നടക്കുന്നതിനാൽ അവളുടെ കാലുകളുടെ വിരലുകൾ അലങ്കരിക്കുന്ന നെയിൽ പോളിഷിൽ പൊടി നിറഞ്ഞിരുന്നു.

Phoolwatiya, 16, says, 'We normally get pads there [at school] when our periods begin. But now I will use any piece of cloth I can'
PHOTO • Jigyasa Mishra

'ആർത്തവം ആരംഭിക്കുമ്പോൾ ഞങ്ങൾക്ക് സാധാരണയായി സ്‌കൂളിൽ നിന്ന് പാഡുകൾ ലഭിക്കും. എന്നാൽ ഇപ്പോൾ കിട്ടുന്ന ഏതെങ്കിലും തുണി ഞാൻ ഉപയോഗിക്കും', 16 വയസുള്ള ഫൂൽവതിയ പറയുന്നു

ഫൂൽവതിയ ഒറ്റയ്ക്കല്ല. ഉത്തർപ്രദേശിൽ അവളെപ്പോലുള്ള 10 ദശലക്ഷത്തിലധികം പെൺകുട്ടികൾക്ക് സൗജന്യ സാനിറ്ററി പാഡുകൾക്ക് അർഹതയുണ്ട്. അത് അവരുടെ സ്‌കൂളുകളിലൂടെ വിതരണം ചെയ്യുമായിരുന്നു. ഫൂൽവതിയയെപ്പോലെ എത്രപേർ അവ യഥാർത്ഥത്തിൽ സ്വീകരിച്ചിരുന്നെന്ന് ഞങ്ങൾക്ക് കണ്ടെത്താനായില്ല. എന്നാൽ അത് ആ സംഖ്യയുടെ പത്തിലൊന്നാണെങ്കിൽപ്പോലും, പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള ഒരു ദശലക്ഷത്തിലധികം പെൺകുട്ടികൾക്കാണ് ഇപ്പോൾ സാനിറ്ററി നാപ്കിനുകൾ സൗജന്യമായി ലഭിക്കാത്തത്.

ഇന്ത്യയിലെ സ്‌കൂൾ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണൽ പ്ലാനിംഗ് ആൻഡ് അഡ്മിനിസ്‌ട്രേഷന്‍റെ സ്കൂള്‍ എജ്യൂക്കേഷന്‍ ഇന്‍ ഇന്‍ഡ്യ എന്ന റിപ്പോർട്ട് പ്രകാരം യു.പി.യിൽ 6 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ പെൺകുട്ടികളുടെ എണ്ണം 10.86 ദശലക്ഷമാണ്. വിവരങ്ങള്‍ ലഭ്യമായ അവസാന വർഷമായ 2016-17-ലെ എണ്ണമാണിത്.

കിശോരി സുരക്ഷാ യോജന എന്ന (രാജ്യത്തെ എല്ലാ ബ്ലോക്കുകളും ഉൾക്കൊള്ളുന്ന ഒരു ഇന്ത്യ ഗവണ്‍മെന്‍റ് പദ്ധതി) പ്രകാരം 6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പെൺകുട്ടികൾ സാനിറ്ററി നാപ്കിനുകൾ സൗജന്യമായി സ്വീകരിക്കാന്‍ യോഗ്യരാണ്‌. ഉത്തർപ്രദേശിൽ 2015-ൽ പദ്ധതി ഉദ്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രിയായ അഖിലേഷ് യാദവാണ്.

*****

തുണി കഴുകിയ ശേഷം അവൾ എവിടെയാണ് അത് ഉണക്കുന്നത്? “ഞാൻ അത് വീടിനുള്ളിൽ എവിടെയെങ്കിലും ഉണക്കാനിടുന്നു. അവിടെ ആരും അത് കാണില്ല. എനിക്ക് എന്‍റെ പിതാവിനെയോ സഹോദരന്മാരെയോ ഇത് കാണിക്കാന്‍ പറ്റില്ല”, ഫൂൽവതിയ പറഞ്ഞു. ഉപയോഗിച്ചതും കഴുകിയതുമായ ആർത്തവ വസ്ത്രങ്ങൾ ഇവിടെയുള്ള പല പെൺകുട്ടികളും സ്ത്രീകളും വെയിലത്ത് ഉണക്കാതെ, മറ്റെവിടെയും ചെയ്യുന്നതുപോലെ തന്നെ, വീട്ടിലെ പുരുഷന്മാരിൽ നിന്ന് മറയ്ക്കുന്നത് ഒരു സാധാരണ രീതിയാണ്.

Before the lockdown: Nirasha Singh, principal of the Upper Primary School in Mawaiya village, Mirzapur district, distributing sanitary napkins to students
PHOTO • Jigyasa Mishra

ലോക്ക്ഡൗണിന് മുമ്പ്: മിർസാപൂർ ജില്ലയിലെ മവൈയ്യ ഗ്രാമത്തിലെ അപ്പർ പ്രൈമറി സ്‌കൂൾ പ്രിൻസിപ്പൽ നിരാശ സിംഗ് വിദ്യാർത്ഥികൾക്ക് സാനിറ്ററി നാപ്കിനുകൾ വിതരണം ചെയ്യുന്നു

തുണി കഴുകിയ ശേഷം അവൾ എവിടെയാണ് അത് ഉണക്കുന്നത്? ആരും കാണാതെ വീടിനുള്ളിൽ എവിടെയെങ്കിലും ഉണക്കാനിടുന്നു. എന്‍റെ പിതാവിനെയോ സഹോദരന്മാരെയോ ഇവ കാണിക്കാന്‍ പറ്റില്ല', ഫൂൽവതിയ പറഞ്ഞു. ഉപയോഗിച്ചതും കഴുകിയതുമായ ആർത്തവ വസ്ത്രങ്ങൾ വെയിലത്ത് ഉണക്കാത്തത് ഒരു സാധാരണ രീതിയാണ്

യുണിസെഫ് ചൂണ്ടിക്കാണിക്കുന്നതുപോലെ , “ആർത്തവത്തെക്കുറിച്ചുള്ള വിവരങ്ങളുടെ അഭാവം തെറ്റിദ്ധാരണകൾക്കും വിവേചനത്തിനും കാരണമാകുന്നു, മാത്രമല്ല പെൺകുട്ടികൾക്ക് സാധാരണ ബാല്യകാല അനുഭവങ്ങളും പ്രവർത്തനങ്ങളും നഷ്ടപ്പെടാനും ഇടയാക്കും.”

“മൃദുവായ കോട്ടൺ തുണി വൃത്തിയായി കഴുകി നേരിട്ട് വെയിലത്ത് ഉണക്കിയശേഷം ആർത്തവ രക്തം ആഗിരണം ചെയ്യാന്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. അപ്പോൾ മാത്രമേ ബാക്ടീരിയ പോലുള്ള അണുബാധയെ അകറ്റിനിർത്താനാകൂ. എന്നാൽ മിക്ക ഗ്രാമപ്രദേശങ്ങളിലും ഇതൊന്നും ശ്രദ്ധിക്കപ്പെടുന്നില്ല. യോനിയിലെ അണുബാധ അവരിൽ [പെൺകുട്ടികളിലും യുവതികളിലും] ഒരു സാധാരണ പ്രശ്‌നമാണ്”, ലഖ്‌നൗവിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിലെ മുതിർന്ന ഗൈനക്കോളജിസ്റ്റ് ഡോ. നീതു സിംഗ് വ്യക്തമാക്കി. ഫൂൽവതിയയെപ്പോലുള്ള പെൺകുട്ടികൾ ഇപ്പോൾ പാഡുകൾക്ക് പകരം വൃത്തിഹീനമായ വസ്തുക്കൾ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. ഇത് അവരില്‍ അലർജിയും രോഗങ്ങളും ഉണ്ടാകാന്‍ കാരണമാകും.

“ഞങ്ങളുടെ സ്‌കൂളിൽനിന്ന് ജനുവരിയിൽ ഞങ്ങൾക്ക് 3-4 പാക്കറ്റ് പാഡുകൾ ലഭിച്ചു”, ഫൂൽവതിയ പറഞ്ഞു. ”എന്നാൽ അവയൊക്കെ തീർന്നിരിക്കുന്നു.” മാത്രമല്ല, അവ വിപണിയിൽ വാങ്ങാൻ അവൾക്ക് കഴിയില്ല. ഒരു മാസം കുറഞ്ഞത് 60 രൂപയെങ്കിലും ചെലവഴിക്കേണ്ടിവരും. ഏറ്റവും വിലകുറഞ്ഞ 30 രൂപയുടെ ആറ് പാഡുകൾ ലഭിക്കുന്നതാണ് അവൾക്ക് വാങ്ങാൻ സാധിക്കുന്നത്. അങ്ങനെ ഓരോ മാസവും രണ്ട് പാക്കറ്റുകൾ ആവശ്യമാണ്.

അവളുടെ അച്ഛനും അമ്മയും ജ്യേഷ്ഠനും ദിവസക്കൂലിക്കാരായ കർഷകത്തൊഴിലാളികളാണ്. സാധാരണ സമയങ്ങളിൽ ഒരു ദിവസം 400 രൂപ വരെ സമ്പാദിച്ചിരുന്നു. “എന്നാലിപ്പോൾ അത് 100 രൂപയായി ചുരുങ്ങിയിരിക്കുന്നു. ആരും ഞങ്ങൾക്ക് വയലുകളിൽ ജോലി നൽകാൻ ആഗ്രഹിക്കുന്നില്ല”, ഫൂൽവതിയയുടെ അമ്മ റാം പ്യാരി (52) തന്‍റെയൊരു കൊച്ചുമകന് ഖിഛ്ഡി (ഒരു ഭക്ഷ്യ വിഭവം) നല്‍കുമ്പോള്‍ പറഞ്ഞു.

മറ്റു വിധത്തിലുള്ള മാർഗങ്ങളൊന്നും ഇപ്പോഴിവിടെ ലഭ്യമല്ല. “ഞങ്ങൾ ഇപ്പോൾ അടിസ്ഥാന ആവശ്യങ്ങളായ റേഷന്‍, ഭക്ഷണം എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. ജീവൻ രക്ഷിക്കുന്നതിനു മാത്രമാണ് ഈ അവസ്ഥയിൽ മുൻഗണന നല്‍കുന്നത്”, ചിത്രകൂട് ജില്ലാ മജിസ്‌ട്രേറ്റ് ശേഷ് മണി പാണ്ഡെ ഞങ്ങളോട് പറഞ്ഞു.

Ankita (left) and her sister Chhoti: '... we have to think twice before buying even a single packet. There are three of us, and that means Rs. 90 a month at the very least'
PHOTO • Jigyasa Mishra
Ankita (left) and her sister Chhoti: '... we have to think twice before buying even a single packet. There are three of us, and that means Rs. 90 a month at the very least'
PHOTO • Jigyasa Mishra

അങ്കിതയും (ഇടത്) അവരുടെ സഹോദരി ഛോട്ടിയും: ‘... ഒരു പാക്കറ്റ് പോലും വാങ്ങുന്നതിനു മുമ്പ് ഞങ്ങള്‍ക്ക് രണ്ടുതവണ ചിന്തിക്കണം. ഞങ്ങള്‍ മൂന്ന് പേരുണ്ട്. അതിനര്‍ത്ഥം മാസം ഏറ്റവും കുറഞ്ഞത് 90 രൂപയെങ്കിലും വേണം’

ദേശീയ കുടുംബാരോഗ്യ സർവേ (The National Family Health Survey - NFHS-4 ) പ്രകാരം 2015-16 കാലഘട്ടത്തിൽ 15 മുതല്‍ 24 വയസ്സ് വരെയുള്ള രാജ്യത്തെ 62 ശതമാനം യുവതികള്‍ ആർത്തവ സംരക്ഷണത്തിനായി തുണിയാണ് ഉപയോഗിച്ചത്. ഉത്തർപ്രദേശിൽ ഇത് 81 ശതമാനമായിരുന്നു.

മേയ് 28-ന് ആർത്തവ ശുചിത്വ ദിനം വരുമ്പോൾ, ഇതുവരെയും ഈ മേഖലയിൽ എടുത്തുപറയത്തക്ക മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.

*****

ജില്ലകളിലുടനീളം പ്രശ്‌നം സമാനമാണെന്നാണ് മനസിലാക്കുന്നത്. ലോക്ക്ഡൗണിന് ഒരു ദിവസം മുമ്പാണ് ഞങ്ങൾക്ക് പുതിയ സാനിറ്ററി പാഡുകൾ ലഭിച്ചത്. അത് പെൺകുട്ടികൾക്ക് വിതരണം ചെയ്യുന്നതിന് മുമ്പുതന്നെ സ്‌കൂൾ അടയ്ക്കേണ്ടിവന്നു. ലഖ്‌നൗ ജില്ലയിലെ
ഗോസായിഗഞ്ച് ബ്ലോക്കിലെ സലൗലി ഗ്രാമത്തിലെ അപ്പർ പ്രൈമറി സ്‌കൂൾ പ്രിൻസിപ്പൽ യശോദാനന്ദ് കുമാർ പറഞ്ഞു.

“ഞാൻ എല്ലായ്‌പ്പോഴും എന്‍റെ വിദ്യാർത്ഥികളുടെ ആർത്തവ ആരോഗ്യം ഉറപ്പാക്കിയിട്ടുണ്ട്. അവർക്ക് പാഡുകൾ നൽകുന്നതിനു പുറമെ, ആർത്തവ ശുചിത്വത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കാൻ ഞാൻ പെൺകുട്ടികളെയും വനിതാ ജീവനക്കാരെയും വിളിച്ചുചേര്‍ത്ത് പ്രതിമാസ യോഗം ചേരും. എന്നാൽ ഇപ്പോൾ ഏകദേശം രണ്ട് മാസമായി സ്‌കൂൾ അടച്ചിരിക്കുന്നു”, മിർസാപൂർ ജില്ലയിലെ മാവൈയ്യ ഗ്രാമത്തിലെ അപ്പർ പ്രൈമറി സ്‌കൂൾ പ്രിൻസിപ്പലായ നിരാശ സിംഗ് ഫോണിലൂടെ സംസാരിച്ചു. 'എന്‍റെ പല വിദ്യാർത്ഥിനികൾക്കും വീടുകളുടെ അടുത്ത് പാഡ് വാങ്ങുന്നതിനുള്ള സൗകര്യങ്ങളില്ല. മറ്റുപലരും മാസത്തിൽ 30-60 രൂപ ചെലവഴിക്കില്ലെന്ന് പറയേണ്ട കാര്യമില്ല.”

ചിത്രകൂട് ജില്ലയിൽ അങ്കിതാ ദേവിയും (17) അവളുടെ സഹോദരി ഛോട്ടിയും (14) (രണ്ട് പേരുകളും മാറ്റിയിരിക്കുന്നു) തീർച്ചയായും അത്രയും തുക ചെലവഴിക്കില്ല. ഫൂൽവതിയയുടെ വീട്ടിൽ നിന്ന് 22 കിലോമീറ്റർ അകലെയുള്ള ചിത്ര ഗോകുൽപൂർ ഗ്രാമത്തിൽ താമസിക്കുന്ന രണ്ട് കൗമാരക്കാരും തുണി ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. ഞാൻ സന്ദർശിച്ചപ്പോൾ അവിടെയില്ലാതിരുന്ന അവരുടെ മൂത്ത സഹോദരിയും അങ്ങനെ തന്നെയായിരുന്നു. 11-ാം ക്ലാസ് വിദ്യാർത്ഥിനി അങ്കിതയും ഒൻപതാം ക്ലാസുകാരി ഛോട്ടിയും ഒരേ സ്‌കൂളിലാണ് പഠിക്കുന്നത് - ചിത്ര ഗോകുൽപൂരിലെ ശിവജി ഇന്‍റെർ കോളേജിൽ. അവരുടെ പിതാവ് രമേശ് പഹാഡി (പേര് മാറ്റിയിരിക്കുന്നു) ഒരു പ്രാദേശിക സർക്കാർ ഓഫീസിൽ പ്രതിമാസം 10,000 രൂപ ശമ്പളത്തില്‍ സഹായിയായി ജോലി ചെയ്യുന്നു.

The Shivaji Inter College (let) in Chitara Gokulpur village, where Ankita and Chhoti study, is shut, cutting off their access to free sanitary napkins; these are available at a pharmacy (right) three kilometers from their house, but are unaffordable for the family
PHOTO • Jigyasa Mishra
The Shivaji Inter College (let) in Chitara Gokulpur village, where Ankita and Chhoti study, is shut, cutting off their access to free sanitary napkins; these are available at a pharmacy (right) three kilometers from their house, but are unaffordable for the family
PHOTO • Jigyasa Mishra

അങ്കിതയും ഛോട്ടിയും പഠിക്കുന്ന ചിത്ര ഗോകുൽപൂർ ഗ്രാമത്തിലെ ശിവജി ഇന്‍റെർ കോളേജ് (ഇടത്) അടച്ചുപൂട്ടിയതിനാൽ സൗജന്യമായി സാനിറ്ററി നാപ്കിനുകൾ ലഭിക്കുന്നത് അവസാനിച്ചിരിക്കുന്നു. ഇവ വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ഒരു ഫാർമസിയിൽ (വലത്) ലഭ്യമാണ്. പക്ഷേ അത് കുടുംബത്തിന് താങ്ങാനാവില്ല

“ഈ രണ്ട് മാസത്തെ ശമ്പളം ഞങ്ങൾക്ക് ലഭിക്കുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല”, അദ്ദേഹം പറഞ്ഞു. “വീടിന്‍റെ വാടക നൽകുന്നത് ഓർമ്മിപ്പിക്കാൻ വീട്ടുടമസ്ഥൻ എന്നെ വിളിക്കുന്നത് പതിവായിരിക്കുന്നു.” ഉത്തർപ്രദേശിലെ ബാന്ദ ജില്ലയിൽ നിന്നുള്ള രമേശ് ജോലിക്കായി ഇങ്ങോട്ട് കുടിയേറിയതാണ്.

ഏറ്റവും അടുത്തുള്ള ഫാർമസി മൂന്ന് കിലോമീറ്റർ അകലെയാണെന്ന് അങ്കിത പറഞ്ഞു. അവളുടെ വീട്ടിൽ നിന്ന് 300 മീറ്റർ അകലെ ഒരു ജനറൽ സ്റ്റോർ ഉണ്ട്. അവിടെ സാനിറ്ററി നാപ്കിനുകൾ ലഭ്യമാണ്. “പക്ഷെ ഒരു പാക്കറ്റ് വാങ്ങുന്നതിനുപോലും ഞങ്ങള്‍ക്ക് ഒന്നുകൂടി ചിന്തിക്കണം”, അങ്കിത പറഞ്ഞു. “ഞങ്ങൾ മൂന്നുപേരുണ്ട്, അതോർക്കണം, അതിനർത്ഥം പ്രതിമാസം കുറഞ്ഞത് 90 രൂപ വേണമെന്നാണ്.”

ഇവിടുത്തെ മിക്ക പെൺകുട്ടികൾക്കും പാഡുകൾ വാങ്ങാൻ പണമില്ലെന്നത് വ്യക്തമാണ്. “ലോക്ക്ഡൗണിന് ശേഷം സാനിറ്ററി പാഡുകളുടെ വിൽപ്പനയിൽ വർദ്ധനവ് ഉണ്ടായിട്ടില്ല”, ചിത്രകൂടിലെ സീതാപൂർ പട്ടണത്തിൽ ഫാർമസി നടത്തുന്ന, ഞാൻ സംസാരിച്ച, റാം ബർസയ്യ പറഞ്ഞു. മറ്റിടങ്ങളിലും സ്ഥിതിഗതികൾ ഇതു തന്നെയാകാം.

അങ്കിത മാർച്ചിൽ ഹൈസ്‌കൂൾ പരീക്ഷയെഴുതി. “നന്നായിട്ട് എഴുതാൻ സാധിച്ചു. 11-ാം ക്ലാസിൽ ജീവശാസ്ത്ര ശാഖ തിരഞ്ഞെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വാസ്തവത്തിൽ, ഞാൻ ചില മുതിർന്നവരോട് അവരുടെ പഴയ ജീവശാസ്ത്ര പാഠപുസ്തകങ്ങൾ ആവശ്യപ്പെട്ടിരുന്നു. പക്ഷെ അപ്പോഴേക്കും സ്‌കൂളുകൾ അടച്ചുപൂട്ടി”, അവള്‍ പറഞ്ഞു.

എന്തുകൊണ്ട് ജീവശാസ്ത്രം? “ലഡ്കിയോം ഓർ മഹിളാവോം കാ ഇലാജ് കരൂംഗി” [എനിക്ക് പെൺകുട്ടികളെയും സ്ത്രീകളെയും സഹായിക്കണം], അവൾ ചിരിച്ചു. “പക്ഷെ, അപ്പോഴും, ഇതുമായി എങ്ങനെ മുന്നോട്ടുപോകണമെന്ന് എനിക്കറിയില്ല.”

ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് ഈ പ്രോജക്റ്റ്.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് , [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .

പരിഭാഷ: അനിറ്റ് ജോസഫ്

Jigyasa Mishra

Jigyasa Mishra is an independent journalist based in Chitrakoot, Uttar Pradesh.

Other stories by Jigyasa Mishra
Illustration : Priyanka Borar

Priyanka Borar is a new media artist experimenting with technology to discover new forms of meaning and expression. She likes to design experiences for learning and play. As much as she enjoys juggling with interactive media she feels at home with the traditional pen and paper.

Other stories by Priyanka Borar

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath
Series Editor : Sharmila Joshi

Sharmila Joshi is former Executive Editor, People's Archive of Rural India, and a writer and occasional teacher.

Other stories by Sharmila Joshi
Translator : Anit Joseph

Anit Joseph is a freelance journalist based in Kottayam, Kerala.

Other stories by Anit Joseph