"ഇതൊരു പെൺകുട്ടിയാണ്”, ഡോക്ടർ പറഞ്ഞു.

ഇത് ആശയുടെ നാലാമത്തെ കുട്ടിയാവും – പക്ഷെ ഉറപ്പായും അവസാനത്തേതല്ല. അമ്മയായ കാന്താബേനിനെ ഗൈനക്കോളജിസ്റ്റ് ആശ്വസിപ്പിക്കുന്നത് ആശയ്ക്കു കേൾക്കാം: "അമ്മേ, നിങ്ങൾ കരയരുത്. വേണമെങ്കിൽ 8 സിസേറിയൻ കൂടെ ഞാൻ നടത്താം. അവൾ ഒരു ആൺകുഞ്ഞിനെ പ്രസവിക്കുന്നതു വരെ ഞാനിവിടുണ്ടാവും. അവൾ എന്‍റെ ഉത്തരവാദിത്തത്തിലാണ്.”

ഇതിനു മുമ്പുണ്ടായിരുന്ന ആശയുടെ മൂന്നു കുട്ടികളും പെൺകുട്ടികളായിരുന്നു. എല്ലാവരും ഉണ്ടായത് സിസേറിയൻ ശസ്ത്രക്രിയയിലൂടെയാണ്. അഹ്മദാബാദ് നഗരത്തിലെ മണിനഗർ പ്രദേശത്തുള്ള ഒരു സ്വകാര്യ ക്ലിനിക്കിൽ ഗർഭസ്ഥ ശിശുവിന്‍റെ ലിംഗ നിർണ്ണയ പരിശോധന നടത്തിയതിന്‍റെ ഫലം ഡോക്ടർ പറയുന്നത് ആശ കേൾക്കുകയായിരുന്നു. (അത്തരം പരിശോധനകൾ നിയമ വിരുദ്ധമാണ്, പക്ഷെ വ്യാപകമായി നടക്കുന്നു). കുറച്ചു വർഷങ്ങൾക്കുള്ളിൽ ഇത് അവരുടെ നാലാമത്തെ പ്രസവമാണ്. 40 കിലോമീറ്റർ അകലെയുള്ള ഖാൻപാർ ഗ്രാമത്തിൽ നിന്നും കാന്താബേനിനൊപ്പമാണ് അവർ ഇവിടെത്തിയത്. അമ്മയെയും മകളെയും ആശ്വസിപ്പിക്കാൻ ബുദ്ധിമുട്ടായിരുന്നു. ആശയുടെ ഭർതൃ പിതാവ് ഗർഭം അലസിപ്പിക്കാൻ സമ്മതിക്കില്ല എന്ന് അവർക്കറിയാമായിരുന്നു. “ഇത് ഞങ്ങളുടെ വിശ്വാസത്തിനെതിരാണ്”, കാന്താബേൻ പറഞ്ഞു.

മറ്റു വാക്കുകളിൽ പറഞ്ഞാൽ: ഇത് ആശയുടെ അവസാന ഗർഭം ആയിരിക്കില്ല.

പൊതുവെ ചെമ്മരിയാടുകളെയും കോലാടുകളെയും മേയിക്കുന്ന ഇടയ സമൂഹമായ ഭർവാഡ് സമുദായത്തിൽ പെടുന്നവരാണ് ആശയും കാന്താബേനും. പക്ഷെ അഹ്മദാബാദ് ജില്ലയിലെ ധോൽക്കാ താലൂക്കിലെ ഖാൻപാർ ഗ്രാമത്തിലുള്ള അവരിൽ ഭൂരിപക്ഷവും ഇപ്പോൾ ചെറിയ തോതിൽ പശുക്കളെയും എരുമകളെയും വളർത്തുന്നു. 2011-ലെ സെൻസസ് പ്രകാരം 271 വീട്ടുകാരും 1,500-ൽ താഴെ ആളുകളുമാണ് അവരുടെ അവരുടെ ഗ്രാമത്തിൽ ഉള്ളത്. പരമ്പരാഗത സാമൂഹ്യ ശ്രേണിയിലെ ഇടയ ജാതികളിൽ ഏറ്റവും താഴത്തേതാണ് ഭർവാഡ് സമുദായം. ഗുജറാത്തിൽ അവർ പട്ടിക വർഗ്ഗത്തിൽ പെടുന്നു.

*****

ഞങ്ങൾ കാന്താബേനിനെ ഖാൻപാറിലെ ചെറിയ മുറിയില്‍ കാത്തിരിക്കുകയായിരുന്നു. മുറിയിലേക്ക് കയറിയപ്പോൾ അവർ തലയിൽ നിന്നും സാരിത്തലപ്പ് നീക്കി. ഈ ഗ്രാമത്തിൽ നിന്നും അടുത്ത ഗ്രാമങ്ങളിൽ നിന്നുമായി മറ്റു ചില സ്ത്രീകൾ കൂടി പ്രത്യുൽപ്പാദന ആരോഗ്യ പ്രശ്നങ്ങളെപ്പറ്റി സംസാരിക്കാൻ ഞങ്ങളോടൊപ്പം ചേർന്നിരുന്നു. സംഭാഷണം സംഘടിപ്പിക്കുന്ന ഒരിക്കലും എളുപ്പമായ ഒരു വിഷയമല്ല അത്.

'You don’t cry. I will do eight more caesareans if needed. But I am here till she delivers a boy'

‘നിങ്ങൾ കരയണ്ട. ആവശ്യമെങ്കിൽ 8 സിസേറിയൻ കൂടി ഞാൻ ചെയ്യാം. അവൾ ഒരു ആൺകുഞ്ഞിനെ പ്രസവിക്കുന്നതു വരെ ഞാനിവിടെ ഉണ്ടാവും’

"ചെറുതും വലുതുമായി 80-90 ഭർവാഡ് കുടുംബങ്ങൾ ഗ്രാമത്തിലുണ്ട്”, കാന്താബെൻ പറഞ്ഞു. “ഹരിജനങ്ങൾ, [ദളിതർ] വാഗഡികൾ, ഠാക്കോർമാർ, കുറച്ച് കുംഭാർ [കുശവർ] വീട്ടുകാർ എന്നിങ്ങനെ പല വിഭാഗങ്ങളും ഗ്രാമത്തിൽ ഉണ്ട്. പക്ഷെ ഇവിടുത്തെ ഭൂരിപക്ഷം കുടുംബങ്ങളും ഭർവാഡ് ആണ്.” കോലി ഠാക്കോർമാർ ഗുജറാത്തിലെ ഒരു വലിയ ജാതി വിഭാഗമാണ് – മറ്റു സംസ്ഥാനങ്ങളിലെ ഠാക്കൂർമാരുമായി തെറ്റിദ്ധരിക്കരുത്.

"ഞങ്ങളുടെ പെൺകുട്ടികൾ നേരത്തെ വിവാഹിതരാവുന്നു. പക്ഷെ 16-18 വയസ്സ് ആകുന്നതു വരെ അവർ അച്ഛന്‍റെ വീട്ടിൽ താമസിക്കുന്നു. പിന്നെ ഭർത്താവിന്‍റെ മാതാപിതാക്കളുടെ വീട്ടിലേക്കു പോകുന്നു”, പ്രായം അൻപതുകളിലുള്ള കാന്താബേൻ പറഞ്ഞു. അവരുടെ മകൾ ആശയും നേരത്തേ വിവാഹിതയായി 24-ാം വയസ്സില്‍ 3 കുട്ടികളുടെ അമ്മയുമായി. ഇപ്പോൾ നാലാമത്തെ കുട്ടിക്കായി കാത്തിരിക്കുന്നു. ശൈശവ വിവാഹം അവരുടെ രീതിയാണ്. സമുദായത്തിലെ മിക്ക സ്ത്രീകൾക്കും തങ്ങള്‍ക്കെത്ര വയസ്സായെന്നോ, ഏതു വർഷമാണ് വിവാഹം കഴിച്ചതെന്നോ, ആദ്യത്തെ കുട്ടിയുണ്ടായപ്പോൾ എത്ര വയസ്സായിരുന്നുവെന്നോ ഒന്നും കൃത്യമായി അറിയില്ല.

"വിവാഹിതയായതെന്നാണെന്ന് ഞാൻ തന്നെ ഓർക്കുന്നില്ല. പക്ഷെ, ഏതാണ്ടെല്ലാ വർഷവും ഗർഭിണിയായത് ഞാൻ ഓർക്കുന്നുണ്ട്”, കാന്താബേൻ പറഞ്ഞു. അവരുടെ ആധാർ കാർഡിലെ തീയതി അവരുടെ ഓർമ്മപോലെ മാത്രമേ വിശ്വസിക്കാന്‍ പറ്റൂ.

"എനിക്ക് 9 പെൺകുട്ടികളുണ്ട്, പിന്നെ പത്താമത്തേതായി ഇതും – ഒരു ആൺകുട്ടി”, അന്നേദിവസം അവിടെ കൂടിയിരുന്ന സ്ത്രീകളിലൊരാളായ ഹീരാബേൻ ഭർവാഡ് പറഞ്ഞു. "എന്‍റെ മകൻ 8-ാം ക്ലാസ്സിലാണ്. പെൺമക്കളിൽ 6 പേർ വിവാഹിതരാണ്, രണ്ടു പേര്‍ ഇനിയും വിവാഹിതരാകാനുണ്ട്. രണ്ടുപേരെ വീതമാണ് ഞങ്ങൾ വിവാഹം കഴിച്ചയച്ചത്.” ഈ താലൂക്കിലെ ഖാൻപാറിലെയും മറ്റു ഗ്രാമങ്ങളിലെയും സമുദായത്തിൽപ്പെട്ട സ്ത്രീകള്‍ തുടർച്ചയായി പലതവണ പ്രസവിക്കുന്നത് സാധാരണമാണ്. "ഞങ്ങളുടെ ഗ്രാമത്തിൽ 13 തവണ ഗർഭം അലസിപ്പോയതിനു ശേഷം മകനുണ്ടായ ഒരു സ്ത്രീയുണ്ട്”, ഹീരാബേൻ പറഞ്ഞു. "ഇതു ഭ്രാന്താണ്. ഒരു ആൺ കുഞ്ഞു ജനിക്കുന്നതു വരെ ഇവിടെ ആളുകൾ ഒരുപാടു തവണ ഗർഭമുണ്ടാവാൻ തയ്യാറാവുന്നു. അവർ ഒന്നും മനസ്സിലാക്കുന്നില്ല. അവർക്ക് ഒരു ആൺകുഞ്ഞിനെ വേണം. എന്‍റെ ഭർതൃ മാതാവിന് 8 മക്കൾ ഉണ്ടായിരുന്നു [ആ ലക്ഷ്യം വരെ]. എന്‍റെ ആന്‍റിക്ക് 16 മക്കൾ ഉണ്ടായിരുന്നു. ഇതിനെയൊക്കെ നിങ്ങള്‍ എങ്ങനെ കാണുന്നു?"

"ഭർത്താക്കന്മാരുടെ അമ്മമാർക്ക് എപ്പോഴും ആൺ കുഞ്ഞു വേണം”, പ്രായം നാൽപ്പതുകളിലുള്ള റമിലാ ഭർവാഡ് കൂട്ടിച്ചേർത്തു. "നിങ്ങൾ അതിനു തയ്യാറാകുന്നില്ലെങ്കിൽ ഭർതൃമാതാവും ഭർതൃ സഹോദരിമാരും തുടങ്ങി അയൽവാസികൾ വരെ കുത്തു വാക്കുകൾ പറയും. ഈ കാലത്ത് കുട്ടികളെ വളർത്തുക എളുപ്പമല്ല. എന്‍റെ മൂത്ത മകൻ രണ്ടു തവണ 10-ാം ക്ലാസ്സിൽ തോറ്റു, മൂന്നാമത്തെ തവണ എഴുതാൻ പോകുന്നു. കുട്ടികളെ വളർത്തുകയെന്നത് എന്താണെന്ന് ഞങ്ങൾ സ്ത്രീകൾക്കറിയാം. പക്ഷെ ഞങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?"

പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട സ്ത്രീകളുടെ താത്പര്യങ്ങൾക്ക് വലിയ പ്രാധാന്യമൊന്നും നല്കാതെ ആൺകുഞ്ഞുണ്ടാകുന്നതിനു കൊടുക്കുന്ന വലിയ മുൻഗണനയാണ് കുടുംബം എടുക്കുന്ന തീരുമാനങ്ങളെ നിർണ്ണയിക്കുന്നത്. "ദൈവം ഒരു മകനു വേണ്ടി നമ്മളെ കാത്തിരിപ്പിക്കുകയാണെങ്കിൽ നമുക്ക് എന്തു ചെയ്യാൻ കഴിയും”, റമിലാ ചോദിച്ചു. "എനിക്കും മകനുണ്ടാകുന്നതിനു മുമ്പ് മൂന്നു പെൺകുട്ടികളുണ്ടായതാണ്. നേരത്തെ ഞങ്ങൾ ഒരു മകനു വേണ്ടി കാത്തിരിക്കുമായിരുന്നു. പക്ഷെ ഇപ്പോൾ കാര്യങ്ങൾ കുറച്ചു വ്യത്യസ്തമായിരിക്കാം.”

"എന്തു വ്യത്യാസം? എനിക്കു നാലു പെൺകുട്ടികൾ ഉണ്ടായില്ലേ?", അടുത്ത ഗ്രാമമായ ലാനയിൽ നിന്നുള്ള രേഖാബേൻ പുച്ഛത്തോടെ ചോദിച്ചു. 1,522 ആളുകളുള്ള ഒരു ഗ്രാമമാണത്. അഹ്മദാബാദ് നഗരത്തിന്‍റെ 50 കിലോമീറ്റർ ചുറ്റളവിൽ, ഈ താലൂക്കിലെ ഖാൻപാർ, ലാന, അമ്പലിയാറ എന്നീ ഗ്രാമങ്ങളിൽ നിന്നുള്ള സ്ത്രീകളോടാണ് ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നത്. പക്ഷെ ഈ സ്ത്രീകൾ ഇതുവരെ ഞങ്ങളോടു സംസാരിച്ചു കൊണ്ടിരുന്നത് കൂടാതെ ഉത്സാഹപൂർവ്വം പരസ്പരം സംസാരിക്കുകയുമായിരുന്നു. സാഹചര്യങ്ങൾ മാറിയിട്ടുണ്ടാകണം എന്ന റാമിലയുടെ കാഴ്ചപ്പാടിനെ രേഖാ ബെൻ ചോദ്യം ചെയ്യുന്നു: "ഞാനും ഒരു ആൺകുഞ്ഞിനായി കാത്തിരിക്കുകയായിരുന്നു, അല്ലായിരുന്നോ?" അവർ ചോദിച്ചു. "നമ്മൾ ഭർവാഡുകളാണ്. നമുക്ക് ആൺകുഞ്ഞുങ്ങൾ നിർബ്ബന്ധമാണ്. പെൺകുട്ടികൾ മാത്രമേയുള്ളൂവെങ്കിൽ നമ്മളെ വന്ധ്യതയുള്ളവരായി കാണും.”

'The in-laws want a boy. And if you don’t go for it, everyone from your mother-in-law to your sister-in-law to your neighbours will taunt you'

‘ഭർത്താവിന്‍റെ മാതാപിതാക്കൾക്ക് ആൺ കുഞ്ഞ് വേണം. നിങ്ങൾ അതിനു തയ്യാറാകുന്നില്ലെങ്കിൽ ഭർതൃമാതാവും ഭർതൃ സഹോദരിമാരും തുടങ്ങി അയൽവാസികൾ വരെ കുത്തു വാക്കുകൾ പറയും'

സമുദായത്തിന്‍റെ ആവശ്യത്തോടുള്ള റമിലാബേനിന്‍റെ ശക്തമായ വിമർശനം പരിഗണിക്കാതെ ഭൂരിപക്ഷം സ്ത്രീകളും, സാമൂഹ്യ സമർദ്ദത്താലും സാംസ്കരിക പാരമ്പര്യങ്ങളാലും സ്വാധീനിക്കപ്പെട്ട്, 'ആൺകുട്ടിക്കു മുൻഗണന’ കൊടുക്കുന്നുവെന്ന് സ്വയം പ്രഖ്യാപിച്ചു. ഇന്‍റർനാഷണൽ ജേർണൽ ഓഫ് ഹെൽത്ത് സയൻസസ് ആൻഡ് റിസർച്ച് പ്രസിദ്ധീകരിച്ച 2015-ലെ ഒരു പഠനം ചൂണ്ടിക്കാണിക്കുന്നത് അഹ്മദാബാദ് ജില്ലയിലെ ഗ്രാമീണ മേഖലകളിലെ 84 ശതമാനത്തിലധികം സ്ത്രീകളും ആൺകുഞ്ഞിനു മുൻഗണന നൽകുന്നു എന്നാണ്. സ്ത്രീകൾ ഇത്തരത്തിലൊരു മുൻഗണന നല്‍കുന്നതിനു കാരണങ്ങളായി ആണുങ്ങളെക്കുറിച്ച് പഠനം പറയുന്നത് ഇങ്ങനെയാണ്: "അവർക്ക് തൊഴിൽ ചെയ്ത് കൂടുതൽ വരുമാനം നേടുന്നതിനുള്ള ശേഷിയുണ്ട്, പ്രത്യേകിച്ച് കാർഷിക സമ്പദ്-വ്യവസ്ഥയിൽ; കുടുംബം അടുത്ത തലമുറയിലേക്ക് നിലനിർത്തിക്കൊണ്ടു പോകുന്നത് അവരാണ്; പാരമ്പര്യത്തിന്‍റെ സ്വീകർത്താക്കൾ പൊതുവെ അവരാണ്.”

മറ്റൊരു തരത്തിൽ പറഞ്ഞാൽ താഴെപ്പറയുന്ന കാരണങ്ങൾകൊണ്ട് സ്ത്രീകളെ സാമ്പത്തിക ബാധ്യതയായി പരിഗണിക്കുന്നുവെന്നു പഠനം പറയുന്നു: "സ്ത്രീധന സമ്പ്രദായം; വിവാഹത്തിനു ശേഷം അവർ ഭർത്താവിന്‍റെ കുടുംബത്തിലെ അംഗമാകുന്നു; [അക്കാരണം കൊണ്ട്] മാതാപിതാക്കൾക്കു പ്രായമാകുമ്പോഴോ അസുഖം വരുമ്പോഴോ അവരെ നോക്കേണ്ട ഉത്തരവാദിത്തം ഇല്ലാതാകുന്നു.”

*****

3,567 ആളുകൾ വസിക്കുന്ന തൊട്ടടുത്ത അമ്പലിയാറാ ഗ്രാമത്തിൽ നിന്നുള്ള 30-കാരിയായ ജീലുബേൻ ഭർവാഡ് ട്യൂബൽ ലിഗേഷൻ എന്ന വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് ഏതാനും വർഷങ്ങൾക്കു മുമ്പ് വിധേയയായി. ധോൽകാ താലൂക്കിലെ കോഠ് (കോഠാ എന്നും പറയുന്നു) ഗ്രാമത്തിനടുത്തുള്ള ഒരു സർക്കാർ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. പക്ഷെ 4 കുട്ടികൾ ഉണ്ടായതിനു ശേഷം മാത്രമാണ് ഈ വന്ധ്യംകരണ നടപടി ക്രമത്തിന് അവർ വിധേയയായത്. "രണ്ട് ആൺകുട്ടികൾ ഉണ്ടാകുന്നതുവരെ എനിക്കു കാത്തിരിക്കേണ്ടി വന്നു”, അവർ പറഞ്ഞു. "ഏഴോ എട്ടോ വയസ്സുള്ളപ്പോൾ ഞാൻ വിവാഹിതയായി. പക്വതയാർജ്ജിച്ചു കഴിഞ്ഞപ്പോൾ എന്നെ ഭർത്താവിന്‍റെ മാതാപിതാക്കളുടെ അടുത്തേക്ക് പറഞ്ഞയച്ചു. അപ്പോൾ എനിക്ക് 19 വയസ്സായിരുന്നിരിക്കണം. വിവാഹ വസ്ത്രങ്ങൾ മാറുന്നതിനു മുമ്പു തന്നെ ഞാൻ ഗർഭിണിയായി. അതിനുശേഷം ഏതാണ്ടെല്ലാ വർഷങ്ങളിലും അതാവർത്തിച്ചു.”

ഗർഭ നിരോധന ഗുളികകൾ കഴിക്കുന്നതിനെക്കുറിച്ചോ ഗർഭപാത്രത്തിനകത്ത് സ്ഥാപിക്കാവുന്ന ഉപകരണത്തെക്കുറിച്ചോ (കോപ്പർ-റ്റി) ഒന്നും അവർക്ക് ധാരണയില്ലായിരുന്നു. "അന്നെനിക്ക് വളരെ കുറച്ചെ അറിയാമായിരുന്നുള്ളൂ. കൂടുതൽ അറിയാമായിരുന്നെങ്കിൽ ഒരുപക്ഷെ എനിക്കു കൂടുതൽ കുട്ടികൾ ഉണ്ടാകുമായിരുന്നില്ല”, ആലോചിച്ച ഉടനെ തന്നെ അവർ പറഞ്ഞു. “പക്ഷെ ഞങ്ങൾ ഭർവാഡുകൾക്ക് മാതാജി (കുലദേവതയായ മേലാഡി മാം) എന്തു തന്നാലും സ്വീകരിക്കേണ്ടതുണ്ട്. അടുത്തൊരു കുട്ടിയെ പ്രസവിക്കാൻ ഞാൻ തയ്യാറായിരുന്നില്ലെങ്കിൽ ആളുകൾ അതെക്കുറിച്ചു സംസാരിക്കുമായിരുന്നു. മറ്റൊരു പുരുഷനെ കണ്ടുപിടിക്കാൻ എനിക്കു താൽപ്പര്യം ഉണ്ടായിരുന്നുവെന്ന് അവർ കരുതുമായിരുന്നു. ആ പ്രശ്നങ്ങളൊക്കെ എങ്ങനെ നേരിടും?

ജീലുബേനിന്‍റെ ആദ്യത്തെ കുട്ടി ആണായിരുന്നു. പക്ഷെ ഒരു ആൺകുട്ടി കൂടി വേണമെന്ന് കുടുംബം കല്പിച്ചു. രണ്ടാമതൊന്നിനായി അവർ നോക്കിയപ്പോൾ അടുത്ത രണ്ടു ഗർഭത്തിലും പെൺകുട്ടികൾ ആയിരുന്നു. അതിലൊരു കുട്ടിക്ക് കേൾക്കാനോ സംസാരിക്കാനോ കഴിയില്ല. "ഞങ്ങൾ ഭർവാഡുകൾക്ക് രണ്ട് ആൺകുട്ടികൾ വേണം. ഇപ്പോൾ ചില സ്ത്രീകൾ ചിന്തിക്കുന്നത് ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും മതിയെന്നാണ്. പക്ഷെ ഞങ്ങൾ ഇപ്പോഴും മാതാജിയുടെ അനുഗ്രഹങ്ങൾ പ്രതീക്ഷിക്കുന്നു“, അവർ കൂട്ടിച്ചേർത്തു.

Multiple pregnancies are common in the community in Khanpar village: 'There was a woman here who had one son after 13 miscarriages. It's madness'.
PHOTO • Pratishtha Pandya

ഖാൻപാർ ഗ്രാമത്തിലെ സമുദായത്തില്‍പ്പെട്ട സ്ത്രീകള്‍ പല തവണ ഗർഭം ധരിക്കുന്നത് സാധാരണമാണ്. ‘ഇവിടെയൊരു സ്ത്രീക്ക് 13 തവണ ഗർഭം അലസിപ്പോയതിനു ശേഷം ആൺകുഞ്ഞുണ്ടായി. ഇത് ഭ്രാന്താണ്.’

രണ്ടാമത്തെ ആൺകുഞ്ഞുണ്ടായതിനു ശേഷമാണ് ജീലുബേൻ കോഠ് പട്ടണത്തിൽ ഒരു ബന്ധുവിനോടൊപ്പം പോയി ട്യൂബക്ടമി എന്ന വന്ധ്യംകരണ ശസ്ത്രക്രിയ നടത്താൻ അന്തിമമായി തീരുമാനിച്ചത്. സാദ്ധ്യമാകുന്ന എല്ലാ വഴികളെയും കുറിച്ച് നന്നായി അറിയാവുന്ന ഒരു സ്ത്രീയുടെ ഉപദേശ പ്രകാരമായിരുന്നു ഇത്. "എന്‍റെ ഭർത്താവ് പോലും അതു ചെയ്യാൻ എന്നോടു പറഞ്ഞു”, അവർ പറഞ്ഞു. "എത്രമാത്രം സമ്പാദിച്ച് വീട്ടിൽ കൊണ്ടുവരാൻ പറ്റുമെന്നും അതിന്‍റെ പരിമിതിയെപ്പറ്റിയും അദ്ദേഹത്തിനറിയാമായിരുന്നു. നല്ലൊരു ജോലിയ്ക്കുള്ള സാദ്ധ്യതപോലും ഞങ്ങൾക്കില്ല. ഞങ്ങൾ നോക്കുന്ന ഈ മൃഗങ്ങളാണ് ഞങ്ങൾക്കുള്ളത്.”

ധോൽക്കാ താലൂക്കിലെ സമുദായം സൗരാഷ്ട്രയിലെയും കച്ചിലെയും ഭർവാഡ് ഇടയസമൂഹത്തിൽ നിന്നും വ്യത്യസ്തമാണ്. ഇപ്പറഞ്ഞ വിഭാഗങ്ങൾക്ക് അടുകളുടെയോ ചെമ്മരിയാടുകളുടെയോ വലിയ കൂട്ടമുള്ളപ്പോൾ ധോൽക്കയിലെ ഭർവാഡുകൾക്ക് കുറച്ചു പശുക്കളോ എരുമകളോ മാത്രമേയുള്ളൂ. "ഇവിടെയുള്ള ഓരോ കുടുംബത്തിനും 2-4 കാലികളേയുള്ളൂ”, അമ്പലിയാറയിൽ നിന്നുള്ള ജയാബേൻ ഭർവാഡ് പറഞ്ഞു. "വീട്ടിലെ കാര്യങ്ങൾ നോക്കുന്നതിനൊന്നും അതില്‍ നിന്നു കിട്ടുന്നത് കാര്യമായി തികയില്ല. അതിൽ നിന്നും കാര്യമായ വരുമാനമില്ല. അവയുടെ തീറ്റ നമ്മൾ ഉണ്ടാക്കണം. ചിലപ്പോൾ സീസണിൽ ആളുകൾ ഞങ്ങൾക്ക് കുറച്ച് നെല്ല് തരും - ഇല്ലെങ്കിൽ ഞങ്ങൾ അതും വാങ്ങണം.

"ഈ പ്രദേശത്തെ പുരുഷന്മാർ ഗതാഗതം, നിർമ്മാണ പ്രവർത്തനം, കൃഷി തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ അവിദഗ്ദ തൊഴിലാളികളായി ജോലി ചെയ്യുന്നു”, അഹ്മദാബാദ് ആസ്ഥാനമായ മാൽധാരി സംഘടൻ പ്രസിഡന്‍റായ ഭാവന റബാരി പറഞ്ഞു. ഗുജറാത്തിലെ ഭർവാഡുകളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയാണത്. "ജോലിയുടെ ലഭ്യത അനുസരിച്ച് പ്രതിദിനം 250 മുതൽ 300 രൂപ വരെ അവർക്ക് ലഭിക്കുന്നു.”

For Bhawrad women of Dholka, a tubectomy means opposing patriarchal social norms and overcoming their own fears

ധോൽക്കയിലെ ഭർവാഡ് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ട്യൂബക്ടമി ശസ്ത്രക്രിയയെന്നാല്‍ പിതൃകേന്ദീകൃത സാമൂഹ്യ മൂല്യങ്ങളെ എതിർക്കുകയും സ്വന്തം ഭയത്തെ മറികടക്കുകയും ചെയ്യുക എന്നതാണ്.

ജയാബേൻ അത് സ്ഥിരീകരിച്ചുകൊണ്ടു പറയുന്നു, "പുരുഷന്മാർ പുറത്തുപോയി കൂലിപ്പണിയെടുക്കുന്നു. എന്‍റെ പുരുഷൻ സിമന്‍റ്  ചാക്ക് ചുമന്ന് 200-250 ഉണ്ടാക്കുന്നു.” അദ്ദേഹത്തിന്‍റെ ഭാഗ്യത്തിന് അടുത്ത് ഒരു സിമന്‍റ്  ഫാക്ടറിയുണ്ട്. ഏതാണ്ടെല്ലാ ദിവസവും അവിടെ പണി ലഭിക്കും. ജയാബേനിന്‍റെ കുടുംബത്തിന്, ഇവിടെയുള്ള മറ്റു പലരുടേതും പോലെ, ഒരു ബി.പി.എൽ. (ദരിദ്ര്യ രേഖയ്ക്കു താഴെ) റേഷൻ കാർഡ് പോലും ഇല്ല.

ഗർഭധാരണം ക്രമീകരിക്കുന്നതിനായി ഗുളിക പോലെ കഴിക്കാവുന്ന ഗർഭ നിരോധന മാർഗ്ഗങ്ങളോ അല്ലെങ്കിൽ കോപ്പർ-റ്റി പോലെയുള്ളവയോ ഉപയോഗിക്കാൻ ജയാബേൻ ഭയപ്പെടുന്നു – രണ്ടാൺകുട്ടികളും ഒരു പെൺകുട്ടിയും ഉണ്ടായതിനു ശേഷവും. സ്ഥിരമായ ശസ്ത്രക്രിയ ചെയ്യുന്നതിലും അവർക്കു താത്പര്യമില്ല. "എന്‍റെ എല്ലാ പ്രസവങ്ങളും വീട്ടിലായിരുന്നു. അവരുപയോഗിക്കുന്ന സാധനങ്ങളൊക്കെ ഉപയോഗിക്കാൻ എനിക്കു വലിയ പേടിയാണ്. ശസ്ത്രക്രിയയ്ക്കു ശേഷം താക്കോറിന്‍റെ ഭാര്യ കഷ്ടപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട്.”

“അതുകൊണ്ട് ഞങ്ങളുടെ മേലാഡി മായോടു ചോദിക്കാൻ ഞാൻ തീരുമാനിച്ചു. അവരുടെ അനുവാദമില്ലാതെ ഒരു ശസ്ത്രക്രിയ നടത്താൻ എനിക്കു കഴിയില്ല. വളരുന്ന ഒരു ഭാഗം മുറിച്ചു കളയാൻ മാതാജി എങ്ങനെ അനുവദിക്കും? ഇപ്പോൾ എല്ലാത്തിനും ചിലവു കൂടുതലാണ്. എങ്ങനെ കൂടുതൽ അംഗങ്ങളെ ഊട്ടും? അതുകൊണ്ടു ഞാൻ മാതാജിയോടു പറഞ്ഞു എനിക്ക് ആവശ്യത്തിനു കുട്ടികൾ ഉണ്ട്, പക്ഷെ ശസ്ത്രക്രിയ ഭയമാണ്. ഞാൻ അവർക്ക് ഒരു നേർച്ച വാഗ്ദാനം ചെയ്തു. കഴിഞ്ഞ നീണ്ട 10 വർഷം മാതാജി എന്നെ സംരക്ഷിച്ചു. ഒരു മരുന്നുപോലും എനിക്കു കഴിക്കേണ്ടി വന്നില്ല.”

*****

ഭർത്താവിന് വാസക്ടമി എന്ന ശസ്ത്രക്രിയക്ക് വിധേയനാകാൻ പറ്റും എന്ന ആശയം ജയബേനിനും അവിടെ കൂടിയിരുന്ന മറ്റെല്ലാ സ്ത്രീകൾക്കും അദ്ഭുതമായിരുന്നു.

അവരുടെ പ്രതികരണം പുരുഷ വന്ധ്യവത്കരണത്തെക്കുറിച്ച് ദേശീയ തലത്തില്‍ നിലനില്‍ക്കുന്ന വൈമനസ്യത്തെ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയിലുടനീളം 2017-18-ൽ "ആകെയുണ്ടായ 14,73,418 വന്ധ്യവത്കരണ നടപടി ക്രമങ്ങളിൽ 6.8 ശതമാനം മാത്രമായിരുന്നു പുരുഷ ശസ്ത്രക്രിയകൾ, വർദ്ധിതമായ തോതിൽ 93.1 ശതമാനവും സ്ത്രീകളുടേതായിരുന്നു”, നാഷണൽ ഹെൽത്ത് മിഷന്‍റെ ഒരു റിപ്പോർട്ട് പറയുന്നു.

വാസക്ടമി ശസ്ത്രക്രിയകൾക്ക് ഇന്നത്തേതിനേക്കാൾ ആനുപാതികമായ വ്യാപ്തിയും സ്വീകാര്യതയും ലഭിച്ചിരുന്നത് 50 വർഷം മുമ്പായിരുന്നു. ഇത് 1970-കളുടെ അവസാനം കുത്തനെ കുറഞ്ഞു, പ്രത്യേകിച്ച് 1975-77 അടിയന്തിരാവസ്ഥ കാലഘട്ടത്തിലെ നിർബ്ബന്ധിത വന്ധ്യംകരണങ്ങൾക്കു ശേഷം. ഈ അനുപാതം 1970-ൽ 74.2 ആയിരുന്നതിൽ നിന്നും 1992 ആയപ്പോഴേക്കും വെറും 4.2 ശതമാനമായി കുറഞ്ഞുവെന്ന് ബുള്ളറ്റിൻ ഓഫ് ദി വേൾഡ് ഹെൽത്ത് ഓർഗനൈസേഷനിൽ വന്ന ഒരു പേപ്പർ പറയുന്നു.

കുടുംബാസൂത്രണം വലിയ തോതിൽ സ്ത്രീകളുടെ ഉത്തരവാദിത്തമായാണ് ഇപ്പോഴും കാണുന്നത്.

ആ കൂട്ടത്തിൽ ട്യൂബക്ടമി ശസ്ത്രക്രിയയ്ക്കു വിധേയയായ ഏക വനിതയായിരുന്ന ജീലുബേൻ അതുമായി ബന്ധപ്പെട്ട നടപടിക്രമത്തിന് തൊട്ടു മുമ്പുള്ള അവസരം ഓർമ്മിക്കുന്നു, "ഭർത്താവിനോട് അങ്ങനെയെന്തെങ്കിലും ചെയ്യുന്നുണ്ടോയെന്ന് ചോദിച്ചില്ല. അദ്ദേഹത്തിന് ശസ്ത്രക്രിയ ചെയ്യാൻ പറ്റുമെന്ന് എനിക്ക് അറിയുക പോലുമില്ലായിരുന്നു. എന്തായാലും അത്തരം കാര്യങ്ങളെ ക്കുറിച്ച് ഞങ്ങൾ ഒരിക്കലും സംസാരിച്ചില്ല”. എന്നിരിക്കിലും ഭർത്താവ് സ്വന്തം നിലയിൽ ചിലപ്പോൾ അവർക്ക് അടിയന്തിര ഗർഭ നിരോധന ഗുളികകൾ (മൂന്നെണ്ണം 500 രൂപയ്ക്ക്) ധോൽക്കയിൽ നിന്നും വാങ്ങിയ അവസരങ്ങൾ ഉണ്ടായിരുന്നു. അവരെ ട്യൂബക്ടമി ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയതിനു തൊട്ടു മുമ്പുള്ള വർഷങ്ങളിലായിരുന്നു അത്.

പുരുഷ വന്ധ്യംകരണം ഗ്രാമീണ ഗുജറാത്തിലെ എല്ലാ കുടുംബാസൂത്രണങ്ങളുടെയും വെറും 0.02 ശതമാനം മാത്രമെ വരൂ എന്ന് ദേശീയ കുടുംബാരോഗ്യ കണക്കെടുപ്പിന്റെ (National Family Health Survey) സംസ്ഥാനങ്ങൾക്കു വേണ്ടിയുള്ള ഫാക്റ്റ് ഷീറ്റ് (2015-16) നിരീക്ഷിക്കുന്നു. സ്ത്രീ വന്ധ്യവത്കരണം, ഗർഭപാത്രാന്തര സംവിധാനങ്ങൾ, ഗുളികകൾ എന്നിവയുൾപ്പെടെ എല്ലാ രീതികളുടെയും ആഘാതം സ്ത്രീകൾ സഹിക്കേണ്ടി വരുന്നു.

ധോൽക്കയിലെ ഭർവാഡ് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ട്യൂബക്ടമി ശസ്ത്രക്രിയ എന്തെന്നാല്‍ പിതൃകേന്ദീകൃത കുടുംബ സാമുദായിക മൂല്യങ്ങളെ എതിർക്കുകയും അതുപോലെ തന്നെ തങ്ങളുടെ തന്നെ ഭയത്തെ മറികടക്കുകയും ചെയ്യുക എന്നതാണ്.

The Community Health Centre, Dholka: poor infrastructure and a shortage of skilled staff add to the problem
PHOTO • Pratishtha Pandya

ധോൽക്കയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍റർ : മോശമായ അടിസ്ഥാന സൗകര്യങ്ങളും വിദഗ്ദ ജീവനക്കാരുടെ കുറവും പ്രശ്നങ്ങളുടെ ആഴം കൂട്ടുന്നു.

"ആശാ പ്രവർത്തകർ [അംഗീകൃത സാമൂഹ്യ ആരോഗ്യ പ്രവർത്തകർ] ഞങ്ങളെ സർക്കാർ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നു”, കാന്താബേനിന്‍റെ മരുമകളായ, പ്രായം 20-കളുടെ മദ്ധ്യത്തിലുള്ള, കനക്ബേൻ ഭർവാഡ് പറഞ്ഞു. “പക്ഷെ ഞങ്ങൾക്കെല്ലാവർക്കും പേടിയാണ്.” അവർ കേട്ട ഒരു സംഭവത്തെക്കുറിച്ചു വിവരിക്കുന്നു: "ഒരു ശസ്ത്രക്രിയ നടക്കുമ്പോൾ ഒരു സ്ത്രീ അവിടെ വച്ചുതന്നെ മരിച്ചു. ഡോക്ടർ അബദ്ധത്തിൽ തെറ്റായ ഒരു ട്യൂബ് മുറിച്ചത് ശസ്ത്രക്രിയാ മേശയിൽ വച്ചുതന്നെ അവർ മരിക്കുന്നതിനിടയാക്കി. ആ സംഭവം നടന്നിട്ട് ഒരു വർഷം പോലും ആയിട്ടില്ല.”

പക്ഷെ ധോൽക്കയിൽ ഗർഭം പോലും ആപത് സാദ്ധ്യതയുള്ളതാണ്. സർക്കാർ നടത്തുന്ന സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ (കമ്യൂണിറ്റി ഹെൽത്ത് സെന്‍റർ - സി.എച്.സി.) വിദഗ്ദോപദേശം നൽകുന്ന ഒരു ഡോക്ടർ പറഞ്ഞത് നിരക്ഷരതയും ദാരിദ്ര്യവുമാണ് വേണ്ടത്ര ഇടവേളകളില്ലാതെ പല തവണയുള്ള ഗർഭത്തിലേക്ക് നയിക്കുന്നത് എന്നതാണ്. കൂടാതെ "ആരും കൃത്യമായി പരിശോധനയ്ക്കു വരുന്നില്ല” എന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ കേന്ദ്രം സന്ദർശിച്ച ഭൂരിഭാഗം സ്ത്രീകളും പോഷകക്കുറവും വിളർച്ചയും മൂലം ബുദ്ധിമുട്ടുന്നവരാണ്. "ഇവിടെ വരുന്നവരിൽ 90 ശതമാനവും രക്തത്തിൽ ഹീമോഗ്ലോബിന്‍റെ അളവ് 8 ശതമാനത്തിൽ താഴെയുള്ളവരാണ്”, അദ്ദേഹം കണക്കുകൂട്ടി പറഞ്ഞു.

കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററുകളിലെ മോശപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും അവിടെ വേണ്ടത്ര വിദഗ്ദ ജീവനക്കാരില്ലാത്തതും ഇവയോടൊപ്പം ചേർക്കാം. അവിടെ സനോഗ്രഫി യന്ത്രങ്ങളില്ല (ഗർഭസ്ഥ ശിശുവിന്‍റെ പ്രശ്നങ്ങൾ ശ്ബദത്തിന്‍റെ സഹായത്താല്‍ അറിയാൻ സഹായിക്കുന്ന ഉപകരണം). വളരെക്കാലമായി മുഴുവൻ സമയ ഗൈനക്കോളജിസ്റ്റോ വിളിക്കുമ്പോൾ ലഭ്യമാകുന്ന അനീസ്തെറ്റിസ്റ്റോ (അനസ്തീസിയ നൽകുന്ന ആൾ) ഇല്ല. ആറു പി.എച്.സി. (പ്രഥമികാരോഗ്യ കേന്ദ്രങ്ങൾ) കൾക്കും ഒരു സി.എച്.സി.ക്കും ധോൽക്കയിലെ നിരവധി സ്വകാര്യ ആശുപത്രികൾ അഥവാ ക്ലിനിക്കുകൾക്കും വേണ്ടി ഒരു അനീസ്തെറ്റിസ്റ്റാണുള്ളത്. രോഗികൾ അദ്ദേഹത്തിന് പ്രത്യേക പണം നല്കണം.

തിരിച്ചു നമ്മൾ ഖാൻപർ ഗ്രാമത്തിലെ മുറിയിലെത്തുമ്പോൾ സംഭാഷണത്തിനിടയിൽ ഒരു പൊട്ടിത്തെറി കേൾക്കാം. അത് സ്വന്തം ശരീരത്തിനു മുകളിൽ സ്ത്രീകൾക്ക് നിയന്ത്രണമില്ലാതെ വരുന്ന അവസ്ഥയുമായി ബന്ധപ്പെട്ടുള്ള സംസാരമായിരുന്നു. ഒരു വയസ്സുള്ള ഒരു കുഞ്ഞിനെ കൈകളിലേന്തി ചെറുപ്പക്കാരിയായ ഒരമ്മ ആർജ്ജവത്തോടെ ചോദിക്കുന്നു: “ആരാണ് തീരുമാനിക്കുകയെന്ന ചോദ്യംകൊണ്ട് നിങ്ങൾ എന്താണ് അർത്ഥമാക്കുന്നത്? ഞാൻ തീരുമാനിക്കും. ഇതെന്‍റെ ശരീരമാണ്; എന്തിന് മറ്റാരെങ്കിലും തീരുമാനിക്കണം? മറ്റൊരു കുട്ടി വേണ്ടെന്ന് എനിക്കറിയാം. എനിക്ക് ഗുളികയും കഴിക്കണ്ട. അതുകൊണ്ട് ഞാൻ ഗർഭിണിയായാലെന്ത്? ഞങ്ങൾക്കുവേണ്ടി സർക്കാരിന്‍റെ പക്കൽ മരുന്നുകളുണ്ട്, ഇല്ലേ? ഞാൻ മരുന്നു കഴിക്കും [കുത്തിവയ്ക്കാവുന്ന ഗർഭ നിരോധന മരുന്നുകൾ]. ഞാൻ മാത്രം തീരുമാനിക്കും.”

പക്ഷെ ഇത് വളരെ അപൂർവ്വമായ ശബ്ദമാണ്. അപ്പോഴും, റാമിലാ ഭർവാഡ് സംഭാഷണത്തിന്‍റെ തുടക്കത്തിൽ പറഞ്ഞതു പോലെ: "ഇപ്പോൾ കാര്യങ്ങൾ കുറച്ചു വ്യത്യസ്തമാണ്.” നന്നായി, കുറച്ചൊക്കെയാവാം.

ഈ കഥയിലെ എല്ലാ സ്ത്രീകളുടെയും പേരുകൾ അവരുടെ സ്വകാര്യത നില നിർത്തുന്നതിനായി തെറ്റിച്ചാണ് നല്കിയിരിക്കുന്നത് , അവരുടെ.

സംവേദനാ ട്രസ്റ്റിന്‍റെ ജാനകി വസന്ത് നൽകിയ പിന്തുണയ്ക്ക് പ്രത്യേക നന്ദി

ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് മേല്‍പ്പറഞ്ഞ പ്രോജക്റ്റ്.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് , [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .

പരിഭാഷ: റെന്നിമോന്‍ കെ. സി.

Pratishtha Pandya

Pratishtha Pandya is a Senior Editor at PARI where she leads PARI's creative writing section. She is also a member of the PARIBhasha team and translates and edits stories in Gujarati. Pratishtha is a published poet working in Gujarati and English.

Other stories by Pratishtha Pandya
Illustrations : Antara Raman

Antara Raman is an illustrator and website designer with an interest in social processes and mythological imagery. A graduate of the Srishti Institute of Art, Design and Technology, Bengaluru, she believes that the world of storytelling and illustration are symbiotic.

Other stories by Antara Raman

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath
Series Editor : Sharmila Joshi

Sharmila Joshi is former Executive Editor, People's Archive of Rural India, and a writer and occasional teacher.

Other stories by Sharmila Joshi
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.