രാജ്യത്താകമാനം ഗ്രാമീണ സ്ത്രീകൾ ദിവസത്തിന്റെ 20 ശതമാനം സമയവും, പ്രതിഫലമില്ലാത്ത ജോലികളും സേവനങ്ങളും ചെയ്ത് ചിലവഴിക്കുന്നുവെന്ന് ഈ വിഷയത്തിൽ ആദ്യമായി നടന്ന ഒരു സർവേ ചൂണ്ടിക്കാട്ടുന്നു. മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ (എംഒ.എസ്.പി.ഐ) പ്രസിദ്ധീകരിച്ച ടൈം യൂസ് ഇൻ ഇന്ത്യ 2019 എന്ന റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്.
തൊഴിലാളികളായും, അമ്മ, ഭാര്യ, മകൾ, മരുമകൾ എന്നീ നിലകളിലും ജോലിയെടുത്തതിനുശേഷമുള്ള സമയങ്ങളിൽ ഗ്രാമീണ ഇന്ത്യയിലെ മിക്ക സ്ത്രീകളും സമയം ചിലവഴിക്കുന്നത്, വീട്ടുജോലികളിൽ ഏർപ്പെട്ടാണ് അച്ചാറുകളും പപ്പടങ്ങളും ഉണ്ടാക്കിയും തുണികൾ തയ്ച്ചും മറ്റും. “കൈകൊണ്ട് തുന്നുന്ന ഏത് ജോലിയും ഞങ്ങൾക്ക് ആശ്വാസകരമാണ് പഴയ സാരികൾ തിരഞ്ഞെടുത്ത്, മുറിച്ച്, കൂട്ടിത്തയ്ച്ച് ഞങ്ങൾ കുടുംബത്തിന് വേണ്ടിയുള്ള കമ്പളങ്ങൾ (ക്വിൽറ്റുകൾ) ഉണ്ടാക്കും”, ഉത്തർ പ്രദേശിലെ ബൈതക്വ കോളനിയിൽ താമസിക്കുന്ന ഊർമ്മിള ദേവി പറയുന്നു.
മറ്റ് സ്ത്രീകളോടൊപ്പം വേനൽക്കാലത്ത് എരുമകളെ കൊണ്ടുപോയി ദിവസവും നീന്തിപ്പിക്കുക എന്നതാണ് 50 വയസ്സുള്ള ഈ അങ്കണവാടി തൊഴിലാളിയുടെ ജീവിതത്തിലെ സന്തോഷങ്ങളിൽ ഒന്ന്. “ഞങ്ങളുടെ കുട്ടികൾ ബെലാൻപുഴയിൽ കളിക്കുകയും ചാടുകയും ചെയ്യുമ്പോൾ ഞങ്ങൾക്ക് വിശേഷങ്ങൾ പങ്കുവെക്കാൻ സമയം കിട്ടും”, അവർ പറയുന്നു. ബെലാൻ പുഴ എന്നത് ഒരു ചെറിയ തോടാണെന്നും കുട്ടികൾ സുരക്ഷിതരായിരിക്കുമെന്നും ഓർമ്മിപ്പിക്കാൻ അവർ മറന്നില്ല.
കോറാംവ് ജില്ലയിലെ ദിയോഘട്ട് ഗ്രാമത്തിലെ അങ്കണവാടി പ്രവർത്തകേന്ന നിലയിൽ, ചെറുപ്പക്കാരികളായ അമ്മമാരേയും കുട്ടികളേയും പരിചരിക്കുന്നതിന്റെ തിരക്കിലാണ് ആഴ്ചമുഴുവൻ അവർ. കൂടാതെ പ്രതിരോധ കുത്തിവെപ്പുകളുടെയും പ്രസവപൂർവ്വ, അനന്തര പരിശോധനകളുടേയും ഒരു വലിയ പട്ടികയും തയ്യാറാക്കേണ്ടതുണ്ട് അവർക്ക്.
നാല് മുതിർന്ന കുട്ടികളുടെ അമ്മയും മൂന്ന് വയസ്സുള്ള കുഞ്ജ് കുമാറിന്റെ അമ്മൂമ്മയുമായ അവർ 2004-2005 കാലത്ത് ദിയോഘട്ടിന്റെ ഗ്രാമപ്രധാനുമായിരുന്നു. അധികവും ദളിതുകൾ താമസിക്കുന്ന ആ കോളനിയിലെ ചുരുക്കം സാക്ഷരരിൽ ഒരാളാണ് അവർ. “സ്കൂൾ പഠനം നിർത്തി, വിവാഹിതരാവുന്ന പെൺകുട്ടികളോട് ഞാൻ എപ്പോഴും പറയാറുണ്ട്. പക്ഷേ അവരും, അവരുടെ വീട്ടുകാരും ശ്രദ്ധിക്കാറില്ല”, ചുമൽ കുലുക്കി നിസ്സഹായയായി അവർ പറയുന്നു.
വിവാഹങ്ങളും കല്യാണനിശ്ചയങ്ങളും ഉണ്ടാവുമ്പോൾ സ്ത്രീകൾ അവരവരുടെ കാലം ഓർമ്മിക്കും. “ഞങ്ങൾ ഒരുമിച്ച് പാട്ടുപാടി ചിരിക്കും”, ഊർമ്മിള പറയുന്നു. വിവാഹത്തെക്കുറിച്ചും കുടുംബബന്ധങ്ങളെക്കുറിച്ചുമുള്ളതാണ് പാട്ടുകളധികവും. അല്പം അശ്ലീലവുമുണ്ടാവും”, ചിരിച്ചുകൊണ്ട് അവർ കൂട്ടിച്ചേർക്കുന്നു.