മഹേന്ദ്ര ഫുടാനെ മെയ് 5-ന് രാവിലെയാണ് ആദ്യ ഡോസ് കോവിഡ്-19 വാക്സിന് ലഭിക്കുന്നതിനായി വീട്ടില്‍നിന്ന് ഇറങ്ങിയത്. തിരിച്ചുവന്നത് 12 ദിവസങ്ങള്‍ക്കു ശേഷവും. “വളരെ സന്തോഷകരമായ ഒന്നായിട്ടായിരുന്നു ആ ദിവസം സങ്കല്‍പ്പിക്കപ്പെട്ടത്. പകരം അതൊരു പേടിസ്വപ്നമായി മാറി”, ആദേഹം പറഞ്ഞു.
വാക്സിനേഷന് കേന്ദ്രത്തില്‍ നിന്ന് തന്റെ വിഹിതം ലഭിക്കുന്നതിനു മുന്‍പ് അദ്ദേഹം പൊലീസിന്റെ പിടിയിലായി.
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ നെക്ക്നൂര്‍ ഗ്രാമത്തില്‍ നിന്നുള്ള 43-കാരനായ മഹേന്ദ്രക്ക് നീണ്ട പരിശ്രമങ്ങള്‍ക്കു ശേഷമാണ് വാക്സിന് ലഭിക്കുന്നതിനുള്ള അവസരം കോവിന്‍ (CoWIN) പ്ലാറ്റ്ഫോമിലൂടെ ഉറപ്പിക്കാനായത്. “[മെയ് 5-ന്] രാവിലെ 9 മുതല്‍ 11 മണി വരെയുള്ള സമയത്താണ് അവസരം ലഭിച്ചിരിക്കുന്നത് എന്ന് സ്ഥിരീകരിക്കുന്ന എസ്.എം.എസ്.ഉം എനിക്കു ലഭിച്ചു”, അദ്ദേഹം പറഞ്ഞു. “ആദ്യ ഡോസ് ലഭിക്കുന്നതിനു വേണ്ടി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. കോവിഡ്-19 രണ്ടാം തരംഗം ഭീതിതമായിരുന്നു”, മഹേന്ദ്ര പറഞ്ഞു.
നെക്ക്നൂരില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള ബീഡ് നഗരത്തിലെ [വാക്സിന്] കേന്ദ്രത്തില്‍ എത്തിയപ്പോള്‍ കുടുംബത്തിന്റെ പ്രതീക്ഷകള്‍ തകര്‍ന്നു. [വാക്സിന്] കേന്ദ്രത്തിലെ വാക്സില്‍ ക്ഷാമം മൂലം 18 മുതല്‍ 44 വരെ പ്രായമുള്ളവര്‍ക്കുള്ള വിതരണം നിര്‍ത്തിവച്ചിരുന്നു. “അവിടെ പോലീസ് ഉണ്ടായിരുന്നു”, മഹേന്ദ്ര പറഞ്ഞു. “അവസരം സ്ഥിരീകരിച്ചുകൊണ്ട് ഞങ്ങള്‍ക്ക് ലഭിച്ച സന്ദേശം അവര്‍ക്ക് കാണിച്ചു കൊടുത്തു. പക്ഷെ അവര്‍ മോശമായാണ് പ്രതികരിച്ചത്.”
വരിയില്‍ നില്‍ക്കുന്നവരും പോലീസും തമ്മില്‍ വഗ്വാദം ഉണ്ടായി. അത് ലാത്തിച്ചാര്‍ജില്‍ അവസാനിക്കുകയും മഹേന്ദ്രയും മകന് പാര്‍ത്ഥും സഹോദരന് നിധിനും ബന്ധുവായ വിവേകും ഉള്‍പ്പെടെ 6 പേര് പോലീസ് കസ്റ്റഡിയില്‍ ആവുകയും ചെയ്തു.
അപ്പോള്‍ [വാക്സിന്] കേന്ദ്രത്തില്‍ ഉണ്ടായിരുന്ന പോലീസ് കോണ്‍സ്റ്റബിളായ അനുരാധാ ഗൗഹാനെ സംഭവത്തെക്കുറിച്ച് ഫയല്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടില്‍ (എഫ്.ഐ.ആര്.) ഈ 6 പേര് വരി അലങ്കോലപ്പെടുത്താനും പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാനും ശ്രമിച്ചെന്ന കുറ്റം ആരോപിക്കുന്നു. അവര്‍ പോലീസ് കോണ്‍സ്റ്റബിള്‍മാരെ അസഭ്യം പറഞ്ഞെന്നും അപമാനിച്ചെന്നും അവരെ ആക്രമിച്ചെന്നും എഫ്.ഐ.ആര്. പറയുന്നു. നിയമവിരുദ്ധമായ കൂടിച്ചേരല്‍, കലാപശ്രമം, പൊതുസേവകരെ ഉപദ്രവിക്കല്‍, സമാധാനം തകര്‍ക്കല്‍ എന്നിങ്ങനെ 11 വകുപ്പുകളാണ് അവര്‍ക്കെതിരെ ചുമത്തപ്പെട്ടത്.





