അവൾക്ക് ആകെ വായിക്കാനും എഴുതാനും അറിയുന്നത് സ്വന്തം പേരാണ്. ഏറെ അഭിമാനത്തോടെ, തികഞ്ഞ സൂക്ഷ്മതയോടെ ദേവനാഗരി ലിപിയിൽ, ഗോ-പ്-ലി എന്നെഴുതി അവൾ പൊട്ടിച്ചിരിക്കുന്നു.
38 വയസ്സുള്ള, നാല് മക്കളുടെ അമ്മയായ ഗോപ്ലി ഗാമെതി പറയുന്നത് സ്ത്രീകൾ മനസ്സുവച്ചാൽ, അവർക്ക് എന്തുവേണമെങ്കിലും ചെയ്യാൻ സാധിക്കുമെന്നാണ്.
ഉദയ്പ്പൂർ ജില്ലയിലെ ഗോഗണ്ട ബ്ലോക്കിൽ ഉൾപ്പെടുന്ന കാർദ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള മുപ്പതോളം വീടുകളിലൊന്നിലാണ് ഗോപ് ലിയുടെ താമസം. തന്റെ നാല് മക്കളെയും സമുദായത്തിലെ മുതിർന്ന സ്ത്രീകളുടെ മാത്രം സഹായത്തോടെ അവൾ വീട്ടിൽവെച്ചുതന്നെയാണ് പ്രസവിച്ചത്. ആദ്യമായി ഗോപ്ലി ഒരു ആശുപത്രിയിലേയ്ക്ക് പോയത് അവളുടെ നാലാമത്തെ കുഞ്ഞ് - മൂന്നാമത്തെ പെൺകുഞ്ഞ്- ജനിച്ചതിന് ഏതാനും മാസങ്ങൾക്കുശേഷം ട്യൂബൽ ലിഗേഷൻ (വന്ധ്യംകരണ ശസ്ത്രക്രിയ) നടത്താൻവേണ്ടിയായിരുന്നു.
"ഞങ്ങളുടെ കുടുംബം പൂർണമായിരിക്കുമെന്നുവെന്ന് അംഗീകരിക്കേണ്ട സമയമായിരുന്നു.", അവൾ പറയുന്നു. ഗോഗണ്ട സാമൂഹികാരോഗ്യകേന്ദ്രത്തിൽനിന്ന് സന്ദർശനത്തിന് വന്ന ഒരു ആരോഗ്യപ്രവർത്തകയാണ് ഭാവിയിൽ ഗർഭധാരണം ഒഴിവാക്കാൻ സഹായിക്കുന്ന 'ഓപ്പറേഷനെ'ക്കുറിച്ച് അവൾക്ക് പറഞ്ഞുകൊടുത്തത്. പൂർണമായും സൗജന്യമായി നടത്താവുന്ന ശസ്ത്രക്രിയ. അവൾ ആക ചെയ്യേണ്ടിയിരുന്നത് സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തുകയെന്നതാണ്. ആകെ നാല് പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മാത്രമുള്ള ഒരു കൂട്ടം ഗ്രാമത്തിൽനിന്നുള്ള രോഗികൾ ചികിത്സ തേടി 30 കിലോമീറ്റർ അകലെയുള്ള ഈ സർക്കാർ ആശുപത്രിയിൽ എത്താറുണ്ട്.
ശസ്ത്രക്രിയ നടത്തണമെന്ന് ഗോപ്ലി പല തവണ ആവശ്യപ്പെട്ടെങ്കിലും അവളുടെ ഭർത്താവ് അത് തീർത്തും അവഗണിക്കുകയാണുണ്ടായത്. പിന്നീട് ഒരുപാട് മാസങ്ങളെടുത്ത് അവൾ സ്വയം മനസ്സിനെ ബലപ്പെടുത്തിയെടുത്തു. പലപ്പോഴും ഇളയ കുഞ്ഞിനെ മുലയൂട്ടുമ്പോൾ, തനിക്ക് ഈ തീരുമാനത്തിൽ ഉറച്ചുനിൽക്കാനാകുമോ എന്ന് അവൾ ആശങ്കപ്പെട്ടിരുന്നു.













