“ലീവുകളില്ല, ഇടവേളകളില്ല, കൃത്യമായ സമയങ്ങളില്ല”.
ഹൈദരബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു വാടക കാർ കമ്പനിയിൽ ഡ്രൈവറായി ജോലി നോക്കുകയാണ് ഷെയ്ക് സലാവുദ്ദീൻ. കമ്പനിയുമായി ഒപ്പുവെച്ച കരാർ ഒരിക്കലും വായിച്ചുനോക്കാൻ സാധിച്ചിട്ടില്ലെന്ന് 37 വയസ്സുള്ള ഈ ബിരുദധാരി പറയുന്നു. കമ്പനിയുടെ പേരുപറയാൻ അയാൾ വിസമ്മതിച്ചു. “ധാരാളം സാങ്കേതികപദങ്ങളുണ്ടായിരുന്നു അതിൽ”, ഡൌൺലോഡ് ചെയ്ത ആപ്പിൽ മാത്രമായിരുന്നു കരാർ. കടലസ്സുകോപ്പി അയാളുടെ കൈയ്യിലുണ്ടായിരുന്നില്ല.
“കരാറൊന്നും ഒപ്പുവെച്ചിരുന്നില്ല”, ഒരു ഡെലിവറി ഏജന്റായ രമേഷ് ദാസ് (യഥാർത്ഥ പേരല്ല) പറയുന്നു. നിയമപരമായ പരിരക്ഷയൊന്നുമായിരുന്നില്ല അയാൾ ആഗ്രഹിച്ചിരുന്നത്. പശ്ചിമ ബംഗാളിലെ പശ്ചിം മേദിനിപുർ ജില്ലയിലെ ബഹാ റുണ എന്ന ഗ്രാമത്തിൽനിന്ന് കൊൽക്കൊത്തയിലെത്തുമ്പോൾ, എത്രയും വേഗം എങ്ങിനെ ജോലി ഒപ്പിക്കാം എന്നതുമാത്രമായിരുന്നു ചിന്ത. “ഒരു കടലാസ്സുപണിയും ഉണ്ടായിരുന്നില്ല. ഞങ്ങളുടെ ഐ.ഡി. (തിരിച്ചറിയൽ രേഖ) ആപ്പിലുണ്ടായിരുന്നു. അതായിരുന്നു രേഖ. മൂന്നാമന്മാരിലൂടെ (തേഡ് പാർട്ടീസ്) ജോലിക്കെടുക്കപ്പെട്ടവരായിരുന്നു ഞങ്ങൾ“, അയാൾ പറയുന്നു.
ഒരു പാഴ്സലിന് 12 മുതൽ 14 രൂപവരെയായിരുന്നു രമേഷിന്റെ കമ്മീഷൻ. പ്രതിദിനം 40-50 പാഴ്സലുകൾ ഡെലിവറി ചെയ്യാൻ കഴിഞ്ഞാൽ 600 രൂപവരെ സമ്പാദിക്കാൻ കഴിയും. “പെട്രോൾ പൈസയോ, ഇൻഷുറൻസോ, ചികിത്സാ സൌകര്യമോ, മറ്റ് അലവൻസുകളോ ഒന്നുമില്ല”, അയാൾ കൂട്ടിച്ചേർത്തു.















