'ഗാന്ധിയുടെ ഡയറിയിൽനിന്നും ഞങ്ങൾ നിങ്ങളുടെ നമ്പർ കണ്ടെത്തി. അദ്ദേഹം ഹൈവേക്ക് സമീപത്ത് കാറിടിച്ച് മരിച്ചു,' റേഷൻ കടയുടമയും രാഷ്ട്രീയപ്രവർത്തകനുമായ ബി കൃഷ്ണയ്യ ഡിസംബർ 9 ഞായറാഴ്ച രാത്രി ഏഴരയോടെ എന്നെ ഫോണിൽ അറിയിച്ചു.
നവംബർ 24-ന് ബാംഗ്ലൂർ-ഹൈദരാബാദ് ഹൈവേയിലൂടെ നടക്കുമ്പോഴാണ് ഗംഗപ്പയെ (ഗാന്ധി) ഞാൻ അവസാനമായി കണ്ടത്. സമയം ഏകദേശം രാവിലെ 10:30. അദ്ദേഹം ഗാന്ധിവേഷത്തിൽ തന്റെ ദിവസം തുടങ്ങാനായി അനന്തപൂർ നഗരത്തിലേക്ക് പോവുകയായിരുന്നു. അനന്തപുരിൽനിന്ന് ഏകദേശം എട്ട് കിലോമീറ്റർ അകലെയുള്ള റാപ്താഡു ഗ്രാമത്തിലെ ഒരു വഴിയോര ഭക്ഷണശാലയിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ''ഏകദേശം രണ്ട് മാസം മുമ്പ്, ഒരു വൃദ്ധന് താമസിക്കാൻ ഒരു സ്ഥലം ആവശ്യമുണ്ടെന്ന് ആരോ എന്നോട് പറഞ്ഞു, അതിനാൽ ഞാൻ അദ്ദേഹത്തെ ഇവിടെ താമസിക്കാൻ അനുവദിച്ചു. ചിലപ്പോൾ അദ്ദേഹത്തിന് ഭക്ഷണവും നൽകിയിട്ടുണ്ട്,'' ഭക്ഷണശാലയുടെ ഉടമ വെങ്കിട്ടരാമി റെഡ്ഡി പറഞ്ഞു. എന്നെ ഫോണിൽ വിളിച്ച കൃഷ്ണയ്യർ പലപ്പോഴും ഇവിടെ ചായ കുടിക്കുകയും ഗംഗപ്പയുമായി ഇടയ്ക്കിടെ സംസാരിക്കുകയും ചെയ്തിരുന്നു.
2017 മേയ് മാസത്തിൽ പാരി-യ്ക്ക് വേണ്ടി ഞാൻ ഗംഗപ്പയെക്കുറിച്ച് ഒരു ലേഖനം എഴുതിയിരുന്നു. അന്ന് അദ്ദേഹത്തിന് ഏകദേശം 83 വയസ്സായിരുന്നു പ്രായം. കർഷകത്തൊഴിലാളിയായി 70 വർഷം അദ്ധ്വാനിച്ചതിനുശേഷം, അദ്ദേഹം മഹാത്മാവിന്റെ വേഷം ധരിച്ച് പടിഞ്ഞാറൻ ആന്ധ്രാപ്രദേശിലെ അനന്തപൂർ നഗരത്തിലുടനീളം പൊതുസ്ഥലങ്ങളിൽ നിൽക്കാൻ തുടങ്ങി. കർഷകത്തൊഴിലാളിയുടെ ജോലിയിൽനിന്ന് ലഭിച്ചതിനേക്കാൾ മികച്ച വരുമാനമാണ് അദ്ദേഹത്തിന് ആ വേഷപ്പകർച്ചയിൽനിന്ന് ദാനമായി ലഭിച്ചത്.
2016-ൽ വയലിൽ ജോലി ചെയ്യുന്നതിനിടെ, ബോധരഹിതനായതിനെത്തുടർന്ന് ഗംഗപ്പ ജോലിയിൽനിന്ന് വിരമിച്ചിരുന്നു. പിന്നീട് അദ്ദേഹം പണത്തിനായി കയർ മെടയുവാൻ തുടങ്ങി. പക്ഷേ, വാർധക്യത്തിലെ വൈദഗ്ദ്ധ്യം കാര്യമായ വേതനം നൽകിയില്ല. അങ്ങനെയാണ് അദ്ദേഹം ഗാന്ധിവേഷം ധരിക്കാൻ തീരുമാനിച്ചത്.
ദൈനംദിന വസ്തുക്കൾ ഉപയോഗിച്ച് അദ്ദേഹം ദിവസവും തന്റെ വേഷം പുതുക്കാറുണ്ടായിരുന്നു. മഹാത്മാവിനെപ്പോലെ 'തിളങ്ങുന്ന‘തിനായി' അദ്ദേഹം 10 രൂപയുടെ പോണ്ട്സ് പൗഡർ ഉപയോഗിച്ചു. റോഡരികിലെ കടയിൽനിന്ന് വാങ്ങിയ വിലകുറഞ്ഞ സൺഗ്ലാസുകൾ അദ്ദേഹം തന്റെ ഗാന്ധി കണ്ണടയാക്കി. നാട്ടിലെ ചന്തയിൽനിന്ന് കിട്ടിയ 10 രൂപയുടെ ചൂരലായിരുന്നു ഗംഗപ്പയുടെ ഊന്നുവടി. ഒപ്പം, തന്റെ മേക്കപ്പും വേഷവിധാനവും പരിശോധിക്കാൻ, എവിടെനിന്നോ കളഞ്ഞുകിട്ടിയ ഒരു മോട്ടോർബൈക്കിന്റെ റിയർ വ്യൂ കണ്ണാടിയും അദ്ദേഹം ഉപയോഗിച്ചിരുന്നു.



