മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷന്റെ (എം.പി.എസ്.സി) പ്രവേശനപരീക്ഷ ജയിച്ചു എന്നറിഞ്ഞ് മണിക്കൂറുകൾക്കകം, സന്തോഷ് ഖാഡെ തന്റെ സുഹൃത്തിനെ വിളിച്ച് ബീഡിൽനിന്ന് 180 കിലോമീറ്റർ അകലെയുള്ള സോലാപുരിലേക്ക് തന്നെ കൊണ്ടുപോകണമെന്ന് അഭ്യർത്ഥിച്ചു. ആ കരിമ്പുപാടത്തെത്തിയ ഉടൻ അവൻ ആ ‘കോപ്‘ അന്വേഷിച്ചു. മുളയും വൈക്കോലും ടർപാളിനും ഉപയോഗിച്ച് ഉണ്ടാക്കുന്ന താത്ക്കാലിക കൂരയാണ് കോപ്. ആ കൂര കണ്ടെത്തിയയുടൻ 25 മിനിറ്റ് കൊണ്ട് അവനത് വലിച്ച് താഴെയിട്ടു. കഴിഞ്ഞ 30 വർഷമായി, എല്ലാ വർഷവും കരിമ്പ് വിളയുന്ന ആറുമാസം അവന്റെ അച്ഛനമ്മമാർ താമസിച്ചിരുന്ന കുടിലായിരുന്നു അത്
“എൻ.ടി-ഡി ഉപവിഭാഗത്തിൽ (നാടോടി വിഭാഗത്തിലെ ഒരു ഉപവിഭാഗം) ഏറ്റവും കൂടുതൽ മാർക്ക് നേടി എന്ന് പിന്നീടറിഞ്ഞപ്പോഴുണ്ടായതിനേക്കാൾ വലിയ സന്തോഷമായിരുന്നു. എന്റെ അച്ഛനും അമ്മയ്ക്കും ഇനിമേലിൽ കരിമ്പുതോട്ടത്തിലെ വിളവെടുപ്പ് തൊഴിലാളികളായി തൊഴിലെടുക്കേണ്ടിവരില്ല എന്ന് തീർച്ചപ്പെടുത്തിയപ്പോഴുണ്ടായ സന്തോഷം. കുടുംബത്തിന്റെ, മഴകൊണ്ട് നനയ്ക്കുന്ന 3 ഏക്കർ പാടത്തിനരികത്തുള്ള വീടിന്റെ വരാന്തയിൽ പ്ലാസ്റ്റിക്ക് കസേരയിലിരുന്നുകൊണ്ട് ഖാഡെ പറയുന്നു.
കണ്ണീരോടെയും ആഹ്ലാദത്തോടെയുമാണ് ആ വാർത്തയെ എതിരേറ്റത്. വരൾച്ചബാധിതപ്രദേശമായിരുന്ന പട്ടോദയിൽനിന്ന് സൊളാപുർ ജില്ലയിലേക്ക് മൂന്ന് പതിറ്റാണ്ട് മുമ്പുമുതൽ, എല്ലാ കൊല്ലവും കുടിയേറി തൊഴിലെടുത്തിരുന്ന തൊഴിലാളികളുടെ മകനാണ് ഖാഡെ.
വഞ്ജാരി സമുദായാംഗമായ ഖാഡെ 2021-ലെ എം.പി.എസ്.സി. പരീക്ഷയിൽ വൻവിജയം കരസ്ഥമാക്കി. സംസ്ഥാനത്ത് 16-ആം റാങ്കും, എൻ.ടി-ഡി കാറ്റഗറിയിൽ ഒന്നാമനുമായിട്ടായിരുന്നു വിജയം.
“എന്റെ അച്ഛനമ്മമാരുടെ എത്രയോ വർഷങ്ങളിലെ അദ്ധ്വാനത്തിന്റെ ഫലമായിരുന്നു അത്. അവരുടെ ജീവിതം മൃഗങ്ങളുടേതിന് തുല്യമായിരുന്നു”. വിളവുകാലത്തെ കരിമ്പുകർഷകരുടെ ജീവിതത്തെക്കുറിച്ചാണ് ഖാഡെ സൂചിപ്പിച്ചത്. “എന്റെ ആദ്യത്തെ ലക്ഷ്യം അതായിരുന്നു. ഒരു നല്ല ജോലി കണ്ടെത്തുക. കരിമ്പിന്റെ വിളവുകാലത്ത് അച്ഛനും അമ്മയ്ക്കും കുടിയേറേണ്ടിവരാതിരിക്കുക”.







