"മറ്റെല്ലാവരെയുംപോലെ ഞങ്ങളും ഈ രാജ്യക്കാരാണെന്ന് സർക്കാരിനെയും സഹപൗരന്മാരെയും ബോധ്യപ്പെടുത്താനുള്ള രേഖകൾ ഹാജരാക്കാനാണ് ഞങ്ങൾ ഞങ്ങളുടെ ജീവിതകാലം മുഴുവനും ചിലവിട്ടിട്ടുള്ളത്."
ബഹറുൾ ഇസ്ലാം മാലിന്യം വേർതിരിക്കുന്ന ജോലിയിൽ വ്യാപൃതനാണ്. പ്ലാസ്റ്റിക് കുപ്പികൾ, അഴുകുന്ന മാലിന്യങ്ങൾ, കാർഡ്ബോർഡുകൾ, തെർമോക്കോളുകൾ എന്നിങ്ങനെ മാലിന്യങ്ങളെ വേർതിരിച്ച് പ്രത്യേകം കൂനകളാക്കി അവയോരോന്നും അദ്ദേഹം വെവ്വേറെ പ്ലാസ്റ്റിക്ക് ചാക്കുകളിൽ കുത്തിനിറയ്ക്കുന്നു. അസമിലെ ബാർപേട്ട, ബോൻഗായിഗാവോൻ, ഗോൽപാര എന്നീ ജില്ലകളിൽനിന്ന് കുടിയേറിയിട്ടുള്ള 13 കുടുംബങ്ങളിൽ ഒന്നിലെ അംഗമാണ് ഈ 35 വയസ്സുകാരൻ. ഹരിയാനയിലെ അസാവർപൂർ പട്ടണത്തിലുള്ള ഒരു തുണ്ടുഭൂമിയിൽ ഒരുമിച്ച് താമസിക്കുന്ന ഇക്കൂട്ടർ മാലിന്യം പെറുക്കി, വേർതിരിച്ചാണ് ഉപജീവനം കണ്ടെത്തുന്നത്.
"ഇവിടെയായാലും അസമിലായാലും ആളുകൾ എല്ലായ്പ്പോഴും ഞങ്ങളുടെ പൗരത്വത്തിൽ സംശയം ഉന്നയിക്കും." ബഹറുൾ പറയുന്നത് ഉദ്യോഗസ്ഥർ താൻ താമസിക്കുന്ന ചേരിയിൽ എല്ലാവരുടെയും രേഖകൾ ആവശ്യപ്പെട്ട് സ്ഥിരമായി എത്താറുണ്ടെന്നാണ്. "ഞങ്ങൾ മാലിന്യം പെറുക്കാൻ പോകുമ്പോൾ, ആളുകൾ ഞങ്ങളോട് സ്വദേശം എവിടെയാണെന്ന് ചോദിക്കും. അസം എന്ന് കേട്ടാലുടൻ അവർ ഞങ്ങൾ ബംഗ്ലാദേശികളാണെന്ന് അനുമാനിക്കും." തങ്ങൾക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്ന് ഉറപ്പ് വരുത്താൻ പോലീസ് സ്ഥിരമായി അസമിൽനിന്ന് പോലീസ് വെരിഫിക്കേഷൻ ആവശ്യപ്പെടാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. "ഞങ്ങൾ എന്ത് പറഞ്ഞിട്ടും ഒരു കാര്യവുമില്ല," ബഹറുൾ പറയുന്നു. അസമിൽ നാഷണൽ രജിസ്റ്റർ ഫോർ സിറ്റിസൺസ് (എൻ.ആർ.സി) നടപ്പിലാക്കുന്നുണ്ടെന്ന് അറിയാമെങ്കിലും അവിടെ സ്വന്തമായുള്ള ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകൾ തന്റെ കയ്യിലുള്ളതിനാൽ ആശങ്കയില്ലെന്നാണ് അദ്ദേഹം പറയുന്നത്.
ബഹറുളിനൊപ്പം അതേ പുരയിടത്തിൽ താമസിക്കുന്ന സഹോദരങ്ങൾ റിയാസും നൂർ ഇസ്ലാമും പറയുന്നത് അവർക്ക് അസം വിട്ടു വരേണ്ടി വന്നത് ബ്രഹ്മപുത്രാ നദിയുടെ സമീപത്തായി അവർക്കുള്ള ഭൂമിയിൽ തുടർച്ചയായ വെള്ളപ്പൊക്കംമൂലം കൃഷി ചെയ്യാൻ കഴിയാതെ വന്നതോടെയാണെന്നാണ്. ബാർപേട്ടയിൽ അവരുടെ അച്ഛനമ്മമാർ 800 ചതുരശ്ര അടി നിലത്ത് പച്ചമുളക്, ഉരുളക്കിഴങ്ങ്, മറ്റു പച്ചക്കറികൾ തുടങ്ങിയവ കൃഷി ചെയ്യുന്നുണ്ട്. "മഴക്കാലം കനക്കുമ്പോൾ, പുഴവെള്ളം ഞങ്ങളുടെ വീടുകളിൽ കയറി, ഞങ്ങൾക്ക് അവിടെനിന്ന് മാറിത്താമസിക്കേണ്ടി വരും. വാഴത്തണ്ടിന്റെ ചങ്ങാടം ഉണ്ടാക്കിയാണ് ഞങ്ങൾ ഒരിടത്തുനിന്ന് മറ്റിടത്തേയ്ക്ക് യാത്ര ചെയ്യുക," ആ സഹോദരങ്ങൾ പറയുന്നു. നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ (എൻ.ആർ.എസ്.സി) നൽകുന്ന വിവരമനുസരിച്ച്, 1998-നും 2015-നും ഇടയിൽ, അസം സംസ്ഥാനത്തെ ഭൂമിയുടെ ഏകദേശം 28.75 ശതമാനം പ്രളയത്താൽ ബാധിക്കപ്പെട്ടിട്ടുണ്ട്.














