10 വർഷമായി, പ്രൈമറി സ്കൂൾ കുട്ടികളെ അടിസ്ഥാന പാഠങ്ങൾ പഠിപ്പിച്ച് ജീവിതം ചിലവഴിച്ച അദ്ധ്യാപകനാണ് താരിഖ് അഹമ്മദ്. 2009 മുതൽ 2019 വരെ കേന്ദ്രസർക്കാരിന്റെ സമഗ്ര ശിക്ഷാ പദ്ധതിയിൽ വിദ്യാഭ്യാസ സന്നദ്ധപ്രവർത്തകനായിരുന്നു 37 വയസ്സുള്ള അദ്ദേഹം. ആടുകളേയും ചെമ്മരിയാടുകളേയും ലഡാക്കിലേക്ക് മേയ്ക്കാൻ കൊണ്ടുവരുന്ന ബക്കർവാൾ കുടുംബത്തിലെ കുട്ടികളെ പഠിപ്പിക്കാനായി ദ്രാസ്സ് എന്ന ഉയർന്ന മലമ്പ്രദേശത്ത് നിയോഗിക്കപ്പെട്ടിട്ടുള്ള ആളാണ് താരിഖ്.
എന്നാൽ 2019-ൽ സംസ്ഥാനത്തിനെ ജമ്മു ആൻഡ് ക്ശ്മീരെന്നും (ജെ&കെ), ലഡാക്കെന്നും രണ്ട് വ്യത്യസ്ത കേന്ദ്രഭരണപ്രദേശമാക്കി വിഭജിച്ചപ്പോൾ അദ്ദേഹത്തിന് ജോലി നഷ്ടമായി. ജെ&കെ. സ്വദേശിയായ അദ്ദേഹത്തിന്റെ വീട് രജൌരി ജില്ലയിലെ കലകോട്ടയിലായതിനാൽ, ജെ&കെ എന്ന കേന്ദ്രഭരണപ്രദേശത്തിന്റെ വെളിയിലുള്ള കുട്ടികളെ പഠിപ്പിക്കാനുള്ള അർഹത അദ്ദേഹത്തിന് നിയമപരമായി നഷ്ടപ്പെട്ടു.
“രണ്ട് കേന്ദഭരണപ്രദേശങ്ങളാക്കിയതോടെ, ഞങ്ങളുടെ കുട്ടികളുടെ പഠനം ആകെ അവതാളത്തിലായി” എന്ന് താരിഖ്പറയുന്നു. നാടോടികളുടെ കുട്ടികളെ അവഗണിക്കുന്ന അധികാരികളെയാണ് ഇതിനദ്ദേഹം കുറ്റപ്പെടുത്തുന്നത്.
“കാർഗിൽ ജില്ലയിലെ സീറോ പോയന്റുമുതൽ ദ്രാസ്സുവരെ സഞ്ചരിക്കുന്ന സ്കൂളുകളോ, അദ്ധ്യാപകരോ ഞങ്ങൾക്കില്ല. ഞങ്ങളുടെ കുട്ടികൾ ദിവസം മുഴുവൻ ചുറ്റിനടന്നും, ഭക്ഷണത്തിനായി നാട്ടുകാരോട് യാചിച്ചും സമയം കളയുന്നു”, കലകോട്ടയിലെ ബതേരാ ഗ്രാമത്തിലെ സർപാഞ്ചായ ഷമീം അഹമ്മദ് ബജ്രാൻ പറയുന്നു.
ജെ&കെ-യുടെ അകത്ത് ആയിരക്കണക്കിന് താത്ക്കാലിക സ്കൂളുകളുണ്ടെങ്കിലും, മേയ് മാസത്തിനും ഒക്ടോബറിനുമിടയ്ക്ക് ആറുമാസക്കാലം ലഡാക്കിലേക്ക് പോകേണ്ടിവരുമ്പോൾ കുട്ടികൾക്ക് പഠനം നഷ്ടപ്പെടുന്നുണ്ടെന്ന് ബക്കർവാൾ സമുദായം പറയുന്നു. അവിടെ എത്തിയാൽ വിദ്യാഭ്യാസവുമായുള്ള അവരുടെ ബന്ധം അവസാനിക്കുകയും, പഠനത്തിൽ സഹപാഠികളുടെ പിന്നിലാവുകയും ചെയ്യുന്നു അവർ. ബക്കർവാൾ സമുദായത്തിന്റെ സാക്ഷരതാനിരക്കായ 32 ശതമാനം സംസ്ഥാനത്തെ മറ്റ് ഗോത്രവർഗ്ഗക്കാരേക്കാളും ഏറ്റവും താഴെയാണെന്ന്, പട്ടികഗോത്രക്കാരെക്കുറിച്ചുള്ള 2013-ലെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു









