തൻ്റെ കുടുകുക് ചിലർ വന്ന്, ഭൂമി വിൽക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് താനൊരു ജന്മിയാണെന്ന് ഗജാനന്ദ് സഹാരിയ അറിയുന്നതുതന്നെ. “10 ഭിഗ (കഷ്ടിച്ച് ആറേക്കർ) ഭൂമി എൻ്റെ പേരിലാണെന്ന് അവർ പറഞ്ഞു. രണ്ട് കിലോമീറ്റർ അകലെയുള്ള ആ സ്ഥലം കാണാൻ ഞാൻ പോയി. കാട് വളർന്നുകിടക്കുകയായിരുന്നു. ഞങ്ങളോ മറ്റാരെങ്കിലുമോ അവിടെ ഒരിക്കലും കൃഷി ചെയ്തിരുന്നില്ല,” കലോണി ഗ്രാമത്തിലെ മുണ്ടെയാർ ആദിവാസി കോളണിയിലെ ആ താമസക്കാരൻ പറയുന്നു.
തൻ്റെ പുതിയ സാമൂഹികപദവിയും, അതിൽനിന്ന് കിട്ടിയേക്കാവുന്ന വരുമാനവുമോർത്ത് ആ 35 വയസ്സുള്ള സഹാരിയ ആദിവാസി അത്യധികം സന്തോഷിച്ചു. മാസത്തിൽ നാലോ അഞ്ചോ ദിവസം മാത്രമാണ് കൂലിപ്പണി വല്ലതും അദ്ദേഹത്തിന് കിട്ടുന്നത്. ദിവസത്തിന് 200 രൂപവെച്ച്. തൊഴിൽ തേടി മറ്റ് സ്ഥലങ്ങളിലേക്ക് പോവുകയും പതിവാണ്. ഷഹബാദ് വനത്തിൽനിന്ന് ശേഖരിക്കുന്ന, മരമൊഴിച്ചുള്ള വനവിഭവങ്ങളെ ആശ്രയിച്ചാണ് അദ്ദേഹത്തിൻ്റെ 15 അംഗങ്ങളുള്ള കൂട്ടുകുടുംബം ജീവിച്ചുപോരുന്നത്. “മഹുവ, തെൻ്റു, ചുള്ളിക്കമ്പ്, അച്ചാർ, അംല എന്നിവയൊക്കെ ഞങ്ങൾക്ക് കിട്ടാറുണ്ട്. അവകൊണ്ടാണ് ജീവിക്കുന്നത്,” ഗജാനന്ദ് പറയുന്നു. ഇവ വിറ്റ്, മാസത്തിൽ ഏതാനും ആയിരം രൂപ സമ്പാദിക്കാനാവും.
കിഴക്കൻ രാജസ്ഥാനിൽ, 179 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഷഹ്ബാദ് തലേത്തി വനത്തിൽപ്പെട്ടതാണ് അവർ ആശ്രയിക്കുന്ന ആ കാട്. അപൂർവ്വങ്ങളായ ചെടികളും മരങ്ങളും വന്യജീവികളുമുള്ള ഇടതൂർന്ന വനമാണ് അത്. 2022-ൽ ഈ വനത്തിൻ്റെ പാരിസ്ഥിതിക പ്രസക്തി മനസ്സിലാക്കിയ വനംവകുപ്പ് ഇതിനെ ഒരു സംരക്ഷിതവനമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഷഹബാദിൽ മാത്രമാണ് കരായ (സ്റ്റെർകുലിയ ഉരേൻസ്) കാണാൻ കിട്ടുക. മറ്റ് നൂറ് കണക്കിന് ഔഷധസസ്യങ്ങളും അതിനകത്തുണ്ട്.
ഷെഡ്യൂൾ 1-ലെ മൃഗങ്ങളുടേയും പക്ഷികളുടേയും സങ്കേതമാണ് ഈ വനം. 1972-ലെ വനജീവി സംരക്ഷണ നിയമം അനുസരിച്ച് സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ് ഇത്. ബംഗാൾ, ഗോൾഡൻ ചെന്നായകൾ, ഇന്ത്യൻ ചെന്നായകൾ, പുള്ളിപ്പുലി (പാന്തേര പാർഡസ്), ചാരനിറമുള്ള ഇന്ത്യൻ കീരി, വരയൻ കഴുതപ്പുലികൾ (ഹൈയേന ഹയന), ബാഡ്ജറുകൾ (ഒരുതരം നീർനായ. തുരപ്പൻ കരടി എന്നും വിളിക്കും), വെരുക്, ഇന്ത്യൻ കരടി, കാതിലക്കഴുകൻ, ഇന്ത്യൻ മയിൽ തുടങ്ങിയ ജീവികളെയെല്ലാം ഈ വനത്തിൽ കാണാം.
കുനോ ദേശീയോദ്യാനത്തിൽനിന്ന് ഒരു മണിക്കൂർ ദൂരമുള്ള ഈ വനം, കുനോവിനെ, മധ്യ പ്രദേശിലെ ഗാന്ധി സാഗറിലുള്ള ചീറ്റകളുടെ രണ്ടാമത്തെ ഗൃഹവുമായി ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ട ഇടനാഴിയിലാണ് സ്ഥിതി ചെയ്യുന്നത്. ചീറ്റകൾ അതിവേഗത്തിൽ ചാവുന്നതുകൊണ്ട്, ഇത് അവയെ സഹായിക്കുമെന്ന് ഉദ്യോഗസ്ഥവൃന്ദം കരുതുന്നു.
ജൂണിൽ ഒരാഴ്ച മുഴുവൻ മഴയായിരുന്നു. കാട്ടിലെ മണ്ണിലൂടെ നീർച്ചാലുകൾ ഒഴുകി വലിയ കൈത്തോടുകളായി മാറിയിരുന്നു. അത് ഒഴുകിച്ചെല്ലുന്നത് കുന്താ ഖോ വെള്ളച്ചാട്ടത്തിലാണ്. മലയിടുക്കിലൂടെ 100 അടി താഴേക്ക് കലങ്ങിയ വെള്ളം ഒഴുക്കുന്ന വെള്ളച്ചാട്ടമാണ് ഇത്. മഴയായിട്ടുപോലും എൻ.ടി.എഫ്.പി.ക്കുവേണ്ടി ഗ്രാമീണർ വിഭവങ്ങൾ ശേഖരിക്കുന്നത് കാണാൻ കഴിയും.



















