ടർപോളിനിൽ കൂട്ടിയിട്ട പുതുതായി പറിച്ച ചെറികൾ, ചമ്രം പടിഞ്ഞിരുന്ന്, അതീവശ്രദ്ധയോടെ തിരഞ്ഞെടുത്ത്, തരം തിരിക്കുകയാണ് അറുപത് കഴിഞ്ഞ സഹോദരന്മാരായ അബ്ദുൾ സലാം ഖാനും നസ്രുള്ള ഖാനും. സീസൺ അവസാനിക്കുമ്പോൾ അതുവരെ ബുദ്ധിമുട്ട് നേരിട്ടതിൻ്റെ മുഴുവൻ ക്ഷീണവും അവരുടെ മുഖത്ത് കാണാം. ടർപോളിനിൽ പ്രതിബിംബിക്കുന്ന സൂര്യപ്രകാശം അവരുടെ മുഖത്തെ പ്രകാശിപ്പിക്കുന്നുണ്ടായിരുന്നു.
കശ്മീരിലെ ഗന്ദെർബൽ ജില്ലയിലെ സോരഫ് റാ ഗ്രാമത്തിലുള്ള മുക്കാൽ ഏക്കർ വരുന്ന അവരുടെ തോട്ടം ചെറുതാണ്.
“ഈവർഷം ബുദ്ധിമുട്ടായിരുന്നു. കഴിഞ്ഞ 40 കൊല്ലമായി ചെയ്യുന്ന ജോലിയാണ്. പക്ഷേ ഇതുപോലൊരു കാലം മുമ്പുണ്ടായിട്ടില്ല. കാലാവസ്ഥയും, വിനോദസഞ്ചാരികളുടെ വരവിലുണ്ടായ കുറവ് ഞങ്ങളെ തകർത്തുകളഞ്ഞു,” 65 വയസ്സായ അദ്ദേഹം പറയുന്നു.
പഷ്തൂൺ സമുദായക്കാരായ ഈ ഖാൻ സഹോദരന്മാർ, ഈ വർഷം ആദ്യം സോരഫ് റാവിൻ്റെ പല ഭാഗത്തായിൽ രണ്ടേക്കർ ചെറിത്തോട്ടങ്ങൾ പാട്ടത്തിനെടുത്തിരുന്നു. ശ്രീനഗറിൻ്റെ 49 കിലോമീറ്റർ വടക്കാണ് അവരുടെ ഗ്രാമം. ഗോട്ലി ബാഗിലെ അവരുടെ വീട്ടിൽനിന്ന് ഒരു 35 കിലോമീറ്റർ ദൂരം യാത്രചെയ്യണം.
കുടുംബാംഗങ്ങളും കൂലിക്കെടുത്ത ജോലികാരും ചേർന്ന് വിളവെടുത്തുവെങ്കിലും, മാസങ്ങളോളം നീണ്ട അദ്ധ്വാനത്തിനുശേഷവും വാങ്ങാൻ ആരെയും കിട്ടിയില്ല.














