സൂര്യൻ വിന്ധ്യാപർവ്വതനിരകൾക്കപ്പുറം അസ്തമിച്ചുകഴിഞ്ഞു; പക്ഷികൾ ചേക്കേറാൻ കാടുകളിലേക്ക് മടങ്ങിയിരിക്കുന്നു. ദമ സസ്തിയയ്ക്ക് പതിവുള്ള യാത്ര തുടങ്ങാനുള്ള സമയമായി. സുഗത് ഗ്രാമത്തിൽ താമസിക്കുന്ന ഈ കർഷകൻ വീട്ടിൽനിന്ന് പുറപ്പെട്ട്, പാറയും കല്ലുകളും നിറഞ്ഞ പാതയിലൂടെ ഒരു കിലോമീറ്റർ താഴേയ്ക്ക് നടന്നിറങ്ങി അവിടെയുള്ള നീരുറവയ്ക്ക് സമീപത്തെത്തും. രാത്രി മുഴുവൻ നീരുറവയിൽനിന്ന് പാത്രങ്ങളിൽ വെള്ളം ശേഖരിച്ച് രാവിലെയാണ് പിന്നെ അദ്ദേഹം വീട്ടിലേയ്ക്ക് മടങ്ങുക. "രാത്രിസമയത്ത് നീരുറവയിൽനിന്ന് കൂടുതൽ വെള്ളം ലഭിക്കും," 50 വയസ്സുകാരനായ ദാമ വിശദീകരിച്ചു.
2011-ലെ കണക്കെടുപ്പുപ്രകാരം 534 പേർ താമസിക്കുന്ന ഈ ഗ്രാമത്തിന്റെ ജല ആവശ്യകത മുഴുവൻ നിറവേറ്റാൻ ഒന്നോ രണ്ടോ നീരുറവകൾ മതിയാകില്ല. അതുകൊണ്ടുതന്നെ, പുലർകാലം തൊട്ട് സുഗത് നിവാസികൾ തങ്ങളുടെ വെള്ളപ്പാത്രങ്ങളെടുത്ത് കഴുകതകളെയുംകൊണ്ട് കുന്നിറങ്ങി നർമദാ നദിയിലെത്തി കുളിക്കുകയും വീട്ടാവശ്യത്തിനുള്ള വെള്ളം ശേഖരിക്കുകയും ചെയ്യും. വൈകുന്നേരവും ഇതേ പ്രക്രിയ ആവർത്തിക്കപ്പെടും. ചുരുക്കത്തിൽ, സുഗത് ഗ്രാമവാസികൾ വെള്ളവുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കായി - കുളിയും പാത്രം കഴുകലും വെള്ളം ശേഖരിക്കലും ഉൾപ്പെടെ - ഓരോ ദിവസവും ശരാശരി മൂന്ന് മണിക്കൂർ ചിലവാക്കുന്നുണ്ട്. ഇന്ത്യൻ ഭരണഘടനപ്രകാരം ശുദ്ധമായ വെള്ളം ലഭിക്കാനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നിരിക്കെ, കടുത്ത മനുഷ്യാവകാശലംഘനമാണ് സുഗത് ഗ്രാമവാസികൾ നേരിടുന്നത്.
നദിയിൽനിന്ന് ഏറ്റവും അകലെയുള്ള വീട്ടിലേയ്ക്ക് ഏകദേശം ഒന്നര കിലോമീറ്റർ ദൂരമുണ്ട്. അവിടത്തെ താമസക്കാർക്ക് കുന്നിറങ്ങി വെള്ളം ശേഖരിച്ച് തിരികെ വീട്ടിലെത്താൻ ഒരു മണിക്കൂറിൽക്കൂടുതൽ സമയമെടുക്കും. കുന്നിറങ്ങുന്നതിനെ അപേക്ഷിച്ച്, വെളളം നിറച്ച പാത്രങ്ങളുമായി തിരിച്ച് കയറാൻ ഇരട്ടി സമയമെടുക്കുമെന്നതുകൊണ്ടുതന്നെ ഒരാഴ്ചയിൽ ഏകദേശം 15 മണിക്കൂർ നടന്നാണ് ഇവർ വീട്ടാവശ്യത്തിനുള്ള വെള്ളം സംഭരിക്കുന്നത്.
രാത്രി മുഴുവനെടുത്ത് ദമ നീരുറവയിൽനിന്ന് ശേഖരിക്കുന്ന വെള്ളം കൊണ്ടുപോകാൻ അതിരാവിലെ അദ്ദേഹത്തിന്റെ മകനെത്തും. കുടുംബത്തിന് സ്വന്തമായുള്ള രണ്ടു കഴുതകളുമായി നീരുറവയിലെത്തുന്ന ആ ചെറുപ്പക്കാരൻ, തങ്ങളുടെ എട്ടംഗ കുടുംബത്തിനുള്ള വെള്ളം നിറച്ച പാത്രങ്ങൾ വളരെ ശ്രദ്ധാപൂർവ്വം കഴുതപ്പുറത്ത് കെട്ടിവെക്കും. വെള്ളം കൊണ്ടുപോകുന്ന ജോലി ഇതിനകം ശീലമായിക്കഴിഞ്ഞ കഴുതകളെ കെട്ടഴിച്ചുവിട്ടാൽ അവ തനിയെ വീട്ടിലേയ്ക്ക് നീങ്ങിത്തുടങ്ങും.
പതിനഞ്ചുവർഷം മുൻപുവരെ, ദമ ഉൾപ്പെടെയുള്ള ഭിലാല ഗോത്രജനതയ്ക്ക് വെള്ളം ഒരു പ്രശ്നമേ ആയിരുന്നില്ല. ഇന്ന് സുഗതിലും അയൽഗ്രാമമായ ജണ്ഡാനയിലും താമസിക്കുന്ന ഇക്കൂട്ടർ അക്കാലത്ത് നർമ്മദയുടേയും അതിന്റെ പോഷകനദിയായ ഹത്നിയുടെയും തീരത്താണ് ജീവിച്ചിരുന്നത്. ജലം സമൃദ്ധമായി ലഭ്യമായിരുന്നെന്ന് മാത്രമല്ല, അത് കയ്യെത്തും ദൂരത്തുമായിരുന്നു.
എന്നാൽ നർമ്മദയിൽ സർദാർ സരോവർ അണക്കെട്ട് പണിതതിനെത്തുടർന്ന് പല ഗ്രാമങ്ങളും മുങ്ങിയതോടെ കഥ മാറി. 2014-ൽ അണക്കെട്ടിന്റെ പ്രവർത്തനം ആരംഭിച്ചതോടെ, സുഗത്, ജണ്ഡാന എന്നിവ ഉൾപ്പെടെ മധ്യപ്രദേശിലെ ഏതാണ്ട് 200 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ഗ്രാമവാസികളുടെ കൃഷിയിടങ്ങളും പുഴ കൊണ്ടുപോയി. ദമയെയും കുടുംബത്തെയുംപോലെ മറ്റിടങ്ങളിലേയ്ക്ക് കുടിയേറാതിരുന്ന ആളുകൾ വിന്ധ്യാപർവതത്തിന്റെ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാൻ നിർബന്ധിതരായി. വെള്ളമോ വൈദ്യുതിയോ ഗതാഗതയോഗ്യമായ റോഡുകളോ ഇല്ലാത്ത പ്രദേശങ്ങളായിരുന്നു അവ.




























