ബാഗ്ദുവാർ പ്രൈമറി സ്കൂളിൻ്റെ പഴയ കെട്ടിടത്തിൻ്റെ മുമ്പിൽ നിന്ന്, അയാൾ തൻ്റെ വിദ്യാർത്ഥികാലം ഓർമ്മിച്ചു. കുട്ടിക്കാലത്ത് പഠനം അയാൾക്ക് ഒട്ടും ഇഷ്ടമുള്ള കാര്യമായിരുന്നില്ല. ഗ്രാമത്തിലെ മറ്റ് കുട്ടികളെപ്പോലെ, ഉച്ചഭക്ഷണത്തോടുള്ള കൊതി മാത്രമാണ് ബാപ്തെയിൽ ഗ്രാമത്തിൽനിന്ന് സ്കൂളിലേക്കുള്ള 1.5 കിലോമീറ്റർ താണ്ടാൻ അയാളെ പ്രേരിപ്പിച്ചത്.
“സ്കൂളിലെ എല്ലാവരുമായി ഞാൻ എന്തെങ്കിലും പറഞ്ഞ് അടിയുണ്ടാക്കും. പാഠങ്ങളൊന്നും പഠിക്കില്ല. ടീച്ചർമാരുടെ കൈയ്യിൽനിന്ന് ദിവസവും അടി കിട്ടും. 5-ആം ക്ലാസ് കഴിഞ്ഞതോടെ പഠിപ്പിനോട് വിട പറഞ്ഞു. ആ സമയത്ത് മനസ്സ് നിറയെ ബോംബെയായിരുന്നു (മുംബൈ),” 24 വയസ്സുള്ള നബീൻ താക്കൂർ പറഞ്ഞു. ഇപ്പോൾ (2024 ഓഗസ്റ്റ്) അയാൾ, കുടുംബത്തിലെ ഒരു വിവാഹത്തിൽ സംബന്ധിക്കാൻ തൻ്റെ സ്വപ്നനഗരത്തിൽനിന്ന് തപൻ ബ്ലോക്കിലെ ഗ്രാമത്തിലെത്തിയതായിരുന്നു. 11 വർഷത്തിലേറെയായി അയാൾ, മുംബൈയിലെ വിവിധ നിർമ്മാണ സൈറ്റുകളിൽ ദിവസവേതനത്തിൽ ജോലി ചെയ്യുകയായിരുന്നു.
“കർഷകത്തൊഴിലാളികളുടേയും ദിവസവേതനക്കാരുടേയും മക്കളായിരുന്നു ഖരിപാഡ പ്രദേശത്തെ മിക്ക കുട്ടികളും. പ്രൈമറി സ്കൂളിൽത്തന്നെ പഠിപ്പ് നിർത്തി അവർ ജോലി അന്വേഷിക്കാൻ തുടങ്ങും. എന്നാൽ ജോലിയൊന്നും കിട്ടാനുണ്ടായിരുന്നില്ല. എട്ടൊമ്പത് വയസ്സുള്ള കുട്ടികളായാലും, അമ്പതുകളിലെത്തിയ മുതിർന്നവരായാലും ശരി, എല്ലാവരും ജോലി തേടി പുറത്തേക്ക് പോവും. എന്തൊക്കെയായിരുന്നു മുമ്പിലുണ്ടായിരുന്ന മാർഗ്ഗങ്ങൾ?,” കുടിയേറ്റത്തിൻ്റെ കാരണങ്ങൾ നബീൻ താക്കൂർ തന്നോടുതന്നെ ചോദിക്കുകയായിരുന്നു.
























