തൻ്റെ ഒരു സാധാരണ സ്മാർട്ട്ഫോണിൽ ഫേസ്ബുക്ക് അക്കൗണ്ടിലെ പഴയ സന്ദേശങ്ങളിൽ പരതുകയായിരുന്നു റോഷൻ സദാശിവ് കുലെ. അപ്പോഴാണ് അയാളുടെ ജീവിതം മാറ്റിമറിച്ച ഒരു നോട്ടീസ് ശ്രദ്ധയിൽപ്പെട്ടത്. തൻ്റെ ദുരനുഭവങ്ങളുടെ രണ്ടാം ഘട്ടത്തെക്കുറിച്ച് പാരിയോട് പറയുകയാണ് റോഷൻ.
മിന്തൂർ ഗ്രാമത്തിലെ സ്വന്തം വീട്ടിലിരിക്കുന്ന റോഷൻ്റെ ചുറ്റും കൂടിയ കുടുംബാംഗങ്ങൾ അസ്വസ്ഥരും കാഴ്ചയിൽത്തന്നെ ക്ഷീണിതരുമായിരുന്നു. അദ്ദേഹം പറയുന്നത് ശ്രദ്ധയോടെ കേൾക്കുന്നുണ്ടായിരുന്നു അവർ. ഞെട്ടലിൽനിന്ന് വിമുക്തമാവാതെ.
2023 ഒക്ടോബറിലെ ഒരു പകൽസമയം 5 മണിക്ക്, വായ്പാസംഘത്തിലെ മൂന്നുപേർ ഒരു കാറിൽ വന്നു. കൈയ്യിൽ ദണ്ഡുകളുമായി അവർ വാതിലിൽ മുട്ടുമ്പോൾ കുടുംബാംഗങ്ങൾ ഉറക്കത്തിലായിരുന്നു. റോഷനെ തെറികൊണ്ട് അഭിഷേകം ചെയ്ത് അവർ തങ്ങളിൽനിന്ന് വാങ്ങിയ പണം മുഴുവൻ തിരികെ തരാൻ ആവശ്യപ്പെട്ടു.
പിന്നീടും അവർ പലപ്പോഴും വന്നു. തങ്ങൾക്ക് 16 ലക്ഷം തരാനുണ്ടെന്ന് അവർ അവകാശപ്പെട്ടു.
എന്നാൽ സഹായം തേടാൻ റോഷന് ആരുമുണ്ടായിരുന്നില്ല. വീട്ടിലെ സാധനങ്ങളെല്ലാം വിൽക്കുകയോ പണയം വെക്കുകയോ ചെയ്തിരുന്നു. ഒരു ജോലി കണ്ടെത്താനുള്ള ശ്രമങ്ങളും വിഫലമായി.
“നിങ്ങളുടെ വൃക്ക വിറ്റ് എൻ്റെ പണം താ,” വായ്പ കൊടുത്ത ആറുപേരിൽ ഒരാൾ ഒരിക്കൽ പറഞ്ഞതായി റോഷൻ ഓർമ്മിച്ചു. “ഇല്ലെങ്കിൽ ഞങ്ങൾ വീട്ടുകാരെ പിടിക്കും,” എന്ന് അവർ ഭീഷണിപ്പെടുത്തി.
വൃക്ക നൽകുന്നവരുടെ ഒരു ഫേസ്ബുക്ക് ഗ്രൂപ്പുണ്ടെന്നും അതിൽ ചേരാനും അയാൾ റോഷനോട് പറഞ്ഞു.
“വൃക്ക വിൽക്കാൻ ആദ്യം എനിക്ക് സമ്മതമുണ്ടായിരുന്നില്ല. എന്നാൽ ഇടയ്ക്കിടയ്ക്കുള്ള വരവും ഭീഷണിപ്പെടുത്തലുമായപ്പോൾ ഞങ്ങളെല്ലാം ഭയന്നുപോയി. ആ ഒരു മാർഗ്ഗത്തെക്കുറിച്ച് ആലോചിക്കാൻ തുടങ്ങി.”
2023 നവംബറിൽ ആ ഗ്രൂപ്പിൻ്റെ പേജിലെ ‘ചേരുക’ എന്ന ബട്ടണിൽ അയാൾ അമർത്തി. ഒരു വാട്ട്സാപ്പ് ഗ്രൂപ്പിലും ചേരാൻ ആവശ്യപ്പെട്ട് അടുത്ത ദിവസം മറ്റൊരു സന്ദേശവുമെത്തി. “എനിക്ക് ആകെ സംശയമായിരുന്നു. പേടിയും. എന്നിട്ടും ഞാൻ മുന്നോട്ട് പോയി,” അദ്ദേഹം പാരിയോട് പറയുന്നു.
ഇപ്പോൾ ആ ഫേസ്ബുക്ക് ഗ്രൂപ്പ് നിലവിലില്ല.










