"ഇവിടെയാണ് ഞാൻ മഞ്ഞിൽ പുതഞ്ഞ് മരണത്തിന്റെ വക്കിലെത്തിയത്. പലരും ഞാൻ മരിച്ചെന്ന് തന്നെ വിചാരിച്ചു."
സമുദ്ര നിരപ്പിൽ നിന്ന് 17,480 അടി ഉയരത്തിലുള്ള താങ്ലാങ്ലാ ചുരത്തിൽ കനത്ത മഞ്ഞ് വർഷിച്ച ആ ദിവസം സരാപ് ഓർത്തെടുത്തു. "മറ്റു തൊഴിലാളികൾ എന്നെ രക്ഷിക്കാൻ കുതിച്ചെത്തുകയായിരുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു. സരാപിൻറെ ഭാഗ്യത്തിന് തൊട്ടടുത്ത് തന്നെ പട്ടാള ആശുപത്രി ഉണ്ടായിരുന്നതുകൊണ്ട് യഥാസമയം ചികിത്സനൽകി അദ്ദേഹത്തെ രക്ഷിക്കാനായി.
ലഡാക്കിലെ ഉയരം കൂടിയ പർവ്വത നിരകളിൽ ജോലി ചെയ്യുന്ന സരാപ് ഉൾപ്പെടെയുള്ള റോഡുനിർമ്മാണ തൊഴിലാളികൾക്ക് ജോലിയുടെ ഭാഗമായി പ്രവചനാതീതമായ കാലാവസ്ഥയും അതിനോട് അനുബന്ധമായ അപകട സാഹചര്യങ്ങളും അഭിമുഖീകരിക്കേണ്ടി വരുന്നത് പതിവാണ്. ഈ പ്രദേശത്തെ താപനില മിക്കപ്പോഴും മൈനസ് ഡിഗ്രിയിലേയ്ക്ക് താഴാറുണ്ടെങ്കിലും കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ഇവിടെ വേറെ ചില പ്രതിസന്ധികളും ഉയരുന്നുണ്ട്. "കാലാവസ്ഥാ വ്യതിയാനം മൂലം മഞ്ഞ് പെയ്യാൻ വൈകുന്നതോടെ, പിന്നീടുണ്ടാകുന്ന കനത്ത മഞ്ഞുവീഴ്ച്ച ഞങ്ങൾക്ക് കൂടുതൽ അപകടകരമാകും," ലേ ജില്ലയിലെ ഗിയാ ഗ്രാമവാസിയായ സരാപ് പറഞ്ഞു.
ഈ പ്രദേശത്തെ രണ്ടാമത്തെ ഉയർന്ന ചുരമായ താങ്ലാങ്ലാ മഞ്ഞുകാലത്തിന് ശേഷം ഗതാഗതയോഗ്യമാക്കേണ്ടത് സരാപ് അടക്കമുള്ളതൊഴിലാളികളുടെ ചുമതലയാണ്. ഒക്ടോബർ മുതൽ മെയ് വരെയുള്ള മാസങ്ങളിൽ കഠിനമായ തണുപ്പും തീവ്രമായ കാലാവസ്ഥാ സാഹചര്യങ്ങളും മൂലം ഈ ചുരത്തിലൂടെ സഞ്ചരിക്കാനാകില്ല. എന്നാൽ, അതിന് ശേഷം ഈ ചുരം തുറക്കുന്നത് വഴി, ലേ മുതൽ മനാലി വരെയുള്ള 428 കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയപാതയിലൂടെ തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാനാകും; നാല് ചുരങ്ങളിലൂടെ കടന്നുപോകുന്ന ഈ ദേശീയപാതയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം താങ്ലാങ്ലയിലാണുള്ളത്. ഈ പ്രദേശത്ത് നിന്നു നോക്കുമ്പോഴുള്ള പർവ്വതദൃശ്യം അതിമനോഹരമാണെങ്കിലും, കഠിനമായ കാറ്റും തണുപ്പും മൂലം 10 മുതൽ 15 മിനിറ്റിനപ്പുറം സമയം ആർക്കും ഈ പ്രദേശത്ത് ചിലവിടാൻ കഴിയാറില്ല.


















