കൊട്ടകളുമായി നടന്നുനീങ്ങുന്ന സ്ത്രീകൾ, മഴുവേന്തി നിൽക്കുന്ന പുരുഷന്മാർ, കാളവണ്ടി തെളിക്കുന്ന കർഷകർ, ഗോർ മാരിയയുടെ താളത്തിനൊത്ത് നൃത്തംചെയ്യുന്ന യുവജനങ്ങൾ-ഗോണ്ട് ആദിവാസി സമുദായത്തിന്റെ ജീവസ്സുറ്റ ലോകമൊന്നാകെ ഗഡ്ബംഗാളിലുള്ള, മുളവേലി കെട്ടി തിരിച്ചിട്ടുള്ള ഈ പഴയ മൺവീടിന്റെ മുറ്റത്ത് ഇതൾവിരിയുന്നതായി തോന്നും. നാരായൺപൂരിലെ ഇടതൂർന്ന ഉഷ്ണമേഖലാ വനപ്രദേശത്തുള്ള ഒരു ഗ്രാമമാണ് ഗഡ്ബംഗാൾ. കാടിന്റെയും പുതുതായി വെട്ടിയിട്ട മരത്തടികളുടെയും ഊഷ്മളമായ സൗരഭ്യം തങ്ങിനിൽക്കുന്ന ഈ പ്രദേശത്ത് അങ്ങിങ്ങായി തടിപ്പലകകളും പാതി കൊത്തിയ തടിക്കഷ്ണങ്ങളും ചിതറിക്കിടക്കുന്നു. അവയോരോന്നിനും ഓരോ കഥ പറയാനുണ്ട്. അവയ്ക്ക് നടുവിൽ തന്റെ ശിഷ്യന്മാർക്കൊപ്പം പണിയായുധങ്ങളുമായി ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന വൃദ്ധനായ പണ്ഡി റാമിനും.
നിലത്ത് കുന്തിച്ചിരുന്ന്, തടിയിൽ കൊത്തിയെടുത്ത ഒരു ചെറുരൂപത്തിൽ അവസാന മിനുക്കുപണികൾ നടത്തുകയാണ് ഈ 70 വയസ്സുകാരൻ. കണ്ണുകളുടെ സംരക്ഷണാർത്ഥമുള്ള കണ്ണടയിലൂടെ, തിമിരം ബാധിച്ച് കാഴ്ച കുറഞ്ഞ കണ്ണുകളാൽ പ്രയാസപ്പെട്ട് ശ്രദ്ധയുറപ്പിച്ചാണ് അദ്ദേഹം ജോലി ചെയ്യുന്നത്. ഇടയ്ക്ക് തന്റെ സവിശേഷമായ പണിയുപകരണങ്ങൾ എടുത്തുതരാൻ അദ്ദേഹം ശിഷ്യന്മാരോട് ഉറക്കെ വിളിച്ചു പറയുന്നത് കേൾക്കാം - ഛെനി, ത്രികോൺ, റേഗി, പട്ടാസി, ഹത്തോഡി എന്നിങ്ങനെയുള്ള പേരുകളിലാണ് അവ പ്രാദേശികമായി അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ കൈകളുടെ ഓരോ ചലനവും മാതൃഭാഷയായ ഗോണ്ടിയിൽ അദ്ദേഹം ഇടയ്ക്കിടെ നൽകുന്ന ഉപദേശങ്ങളും മുന്നറിയിപ്പുകളും ശിഷ്യർക്ക് വിലപ്പെട്ട പാഠങ്ങൾ പകർന്നു നൽകുന്നു. പണ്ഡി റാം തടിയിൽ മെനയുന്ന ഓരോ രൂപവും കാടിന്റെയും അദ്ദേഹം ഉൾപ്പെടുന്ന, മുരിയാ ഗോണ്ട് ആദിവാസികളുടെ തലമുറ തെളിച്ചതോടെ ഓർക്കുന്ന, കാടുമായി ഇഴചേർന്നുള്ള ജീവിതത്തിന്റെയും നേർസാക്ഷ്യങ്ങളാണ്.
എന്നാൽ ഈയിടെയായി അദ്ദേഹത്തിന് ജോലി ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്; പക്ഷെ ഈ ജോലിയിൽനിന്ന് വിട്ടുനിൽക്കലാണ് അദ്ദേഹത്തിന് കൂടുതൽ പ്രയാസം. "തടിയിൽ മെനഞ്ഞ ഒരു രൂപത്തിൽ വെറുതെയൊന്ന് തൊട്ടാൽത്തന്നെ അദ്ദേഹത്തിന് അത് എത്രത്തോളം ഭംഗിയായിട്ടുണ്ട്, എവിടെയാണ് മെച്ചപ്പെടുത്തേണ്ടത് എന്നെല്ലാം മനസ്സിലാകും," പണ്ഡി റാമിന്റെ മകനും കരകൗശല വിദഗ്ധനുമായ ബൽദേവ് പറഞ്ഞു. " എന്റെ ജീവനോളംതന്നെ പ്രധാനമാണ് ഈ കലയും," പണ്ഡി റാം കൂട്ടിച്ചേർത്തു. "കല ഉപേക്ഷിക്കേണ്ടിവന്നാൽ ഒരുപക്ഷെ ഞാൻ പിന്നെ ജീവനോടെയുണ്ടാകില്ല." അദ്ദേഹം ഇരിക്കുന്ന വരാന്തയിൽ പല ഭാഗത്തായി നാലഞ്ചുപേർ തടി ചെറിയ കഷ്ണങ്ങളാക്കുന്നതും രൂപങ്ങൾ മെനയുന്നതും തടിക്കഷ്ണങ്ങൾ പലഭാഗത്തേയ്ക്ക് നീക്കുന്നതും കാണാമായിരുന്നു.
"ഇത് ഗ്രാമങ്ങളിൽ മാത്രം പ്രചാരത്തിലുള്ള ഒരു കലയാണെന്നായിരുന്നു എന്റെ ധാരണ," പണ്ഡി റാം പറയുന്നു." എന്നാൽ നഗരങ്ങളിലുള്ളവരും അത് ആസ്വദിക്കാൻ തുടങ്ങിയതോടെ ഈ കല എന്റെ ജീവനോപാധിയാക്കാമെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. അച്ഛനിൽനിന്ന് കൈമാറിക്കിട്ടിയ നൈപുണ്യം മിനുക്കിയെടുത്ത് എന്റെ ജീവിതം കരുപ്പിടിപ്പിക്കാൻ ഞാൻ നിശ്ചയിച്ചു." സ്വസമുദായത്തിന്റെ സമ്പന്ന പൈതൃകത്തെയും ദീർഘകാലചരിത്രമുള്ള, തടിയിൽ ശില്പങ്ങൾ മെനയുന്ന കലയെയും സജീവമായി നിലനിർത്തിക്കൊണ്ട് അദ്ദേഹം കഴിഞ്ഞ 35 വർഷമായി തന്റെ കലാസപര്യ തുടരുന്നു. അദ്ദേഹത്തിന്റെ സമുദായത്തെ സംബന്ധിച്ചിടത്തോളം, തടിയും തടിയിൽ തീർത്ത വസ്തുക്കളും, അത് വീട്ടാവശ്യത്തിനുള്ളതായാലും അലങ്കാരാവശ്യത്തിനുള്ളതായാലും, ഒരു ജീവനോപാധിയെന്നതിലുപരി അവരുടെ വീടുകളുടെയും ആചാരങ്ങളുടെയും ഉത്സവങ്ങളുടെയും ദൈനംദിന ജീവിതത്തിന്റെതന്നെയും ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ്.


























