നിമിഷങ്ങൾക്കകമാണ് മനോജ് ചൗധരിയുടെ ലോകം തകർന്നുവീണത്.
“അമ്മയും ഭാര്യയുമായിരുന്നു എൻ്റെ ലോകം. ഇപ്പോൾ ഞാനും എൻ്റെ രണ്ട് കുട്ടികളും മാത്രം ബാക്കിയായി,” ചന്ദ്രപുരിലെ വീട്ടിലിരുന്ന് 35 വയസ്സുള്ള മനോജ് പറയുന്നു.
“അമ്മയും ഭാര്യയും കാട്ടിലേക്ക് പോകുമ്പോൾ ഞാനും കുട്ടികളും ഉറക്കത്തിലായിരുന്നു.” 2025 മേയ് 10-ലെ ആ ദിവസം, മണിക്കൂറുകൾ കഴിഞ്ഞപ്പോഴേക്കും 60 വയസ്സുള്ള കാന്ത ബുധാജി ചൗധരിയും 30 വയസ്സുള്ള ശുഭാംഗിയും, ഗ്രാമത്തിൽനിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ഒരു കുറ്റിക്കാട്ടിൽവെച്ച് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 50 വയസ്സുള്ള അയൽക്കാരി സരിക ശാലിക് ഷിൻഡെയായിരുന്നു മൂന്നാമത്തെ ഇര.
തെന്ദു ഇലകൾ പറിക്കാൻ മറ്റുള്ളവരോടൊപ്പം കാട്ടിലേക്ക് പോയതായിരുന്നു ഈ മൂന്ന് സ്ത്രീകളും.
മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ലയിലെ മേന്ധ (മാൽ) എന്ന ഗ്രാമം കണ്ണീരിൽ മുങ്ങി. ചെറുകിട കർഷകരും, മനോജിനെപ്പോലെ, കാലാനുസൃതമായി മറ്റ് സ്ഥലങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും തൊഴിൽ തേടി കുടിയേറ്റം നടത്തുന്ന ഭൂരഹിത തൊഴിലാളികളുമാണ് ഗ്രാമത്തിൽ അധികവും. എല്ലാ വർഷവും മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ അവർ, അധികവരുമാനത്തിനായി കാടുകളിൽനിന്ന് തെന്ദു ഇലകളും മഹുവ പൂക്കളും ശേഖരിക്കാറുണ്ട്.
സിന്ദെവാഹി തെഹ്സിലിലാണ്, മേന്ധമാൽ ഗുജാരി എന്ന ഔദ്യോഗിക നാമമുള്ള ഈ ഗ്രാമം. എങ്കിലും ഗ്രാമത്തിൻ്റെ വെളിയിൽ, മേന്ധ (മാൽ) എന്നാണ് അടയാളബോർഡിലുള്ള പേര്. 625 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും കരുതൽമേഖലയുമുള്ള അലംഘനീയമായ തഡോബ അന്ധാരി ടൈഗർ റിസർവിൻ്റെ (ടി.എ.ടി.ആർ) സമീപത്തുള്ള ഈ ഗ്രാമത്തിൻ്റെ ചുറ്റുമായിട്ടാണ് 1,102 ചതുരശ്ര കിലോമീറ്റർ മനുഷ്യവാസമേഖല വ്യാപിച്ചുകിടക്കുന്നത്.
വനംവകുപ്പിൻ്റെ കണക്കുപ്രകാരം, ചന്ദ്രപുർ ജില്ലയിൽ 223 കടുവകളുണ്ട്. അതിൽ 120-125 എണ്ണം ടി.എ.ടി.ആറിനകത്താണ്. ഗ്രാമീണർ പറയുന്നതനുസരിച്ച്, മേന്ധ (മാൽ) ഗ്രാമത്തിലെ ആദ്യത്തെ കടുവാ ആക്രമണമാണത്രെ ഇത്.
ഒരു പെൺകടുവയും മൂന്ന് കുട്ടികളും ചേർന്നാണ് ഈ മൂന്ന് സ്ത്രീകളെ കൊന്നതെന്ന്, പൊലീസിനേയും വനംവകുപ്പിനേയും ഉദ്ധരിച്ച് ഗ്രാമീണർ പറഞ്ഞു.
മരണത്തെത്തുടർന്ന് ഒരു ബഹളവും, ഹ്രസ്വമായ പ്രതിഷേധവുമുണ്ടായി. നാട്ടിലെ സാമാജികരും രാഷ്ട്രീയക്കാരും സ്ഥലം സന്ദർശിച്ച്, കുടുംബാംഗങ്ങളേയും ഗ്രാമീണരേയും ആശ്വസിപ്പിക്കുകയും ചെയ്തു.
























