2018-ലാണ് ഗദ്ദാമിദി രാജേശ്വരിക്ക് ഭൂമിയിൽ ഉടമസ്ഥാവകാശം കിട്ടിയത്. “ഞാൻ ആവേശത്തിലായിരുന്നു. സ്വന്തമായി ഭൂമിയുള്ള സ്ത്രീയാവാൻ പോകുന്നു എന്ന് കരുതി”.
ഒന്നുമില്ലെങ്കിലും, കൈയ്യിലുള്ള പാട്ടക്കരാറിലേക്ക് അഭിമാനത്തോടെ നോക്കിയപ്പോൾ അങ്ങിനെയായിരുന്നു അവർക്ക് തോന്നിയത്.
എന്നാൽ, അഞ്ച് വർഷം കഴിഞ്ഞിട്ടും ബർവാദിലെ തന്റെ 1.28 ഏക്കർ ഭൂമിക്കായുള്ള സംസ്ഥാനത്തിന്റെ അംഗീകാരത്തിനായി അവർ കാത്തിരിക്കുകയാണ്. യെങ്കെപ്പല്ലെ ഗ്രാമത്തിലെ തന്റെ വീട്ടിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള ആ സ്ഥലത്തിനായി അവർ ചെലവഴിച്ചത് 30,000 രൂപയാണ്.
ഭൂമി വാങ്ങി ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ രാജേശ്വരിക്ക് പാട്ടക്കരാറും ബാദ്ധ്യതാ സർട്ടിഫിക്കറ്റും ആവശ്യമായ മറ്റെല്ലാ രേഖകളും കിട്ടിയെങ്കിലും “എനിക്ക് ഇതുവരെ എന്റെ പട്ടദാർ (ഭൂവുടമാ) പാസ്സ്ബുക്ക് കിട്ടിയിട്ടില്ല. പട്ടദാർ പാസ്സ്ബുക്കില്ലെങ്കിൽ അത് (ആ നിലം) ശരിക്കും എന്റേതാണോ?” എന്ന് ചോദിക്കുന്നു അവർ.
സ്ഥലം എങ്ങിനെയാണ് കൈമാറ്റം ചെയ്യപ്പെട്ടതെന്ന് കാണിക്കുന്ന രേഖയാണ് പാട്ടക്കരാർ. ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടങ്ങിയതാണ് പട്ടദാർ പാസ്സ്ബുക്ക്. അതിൽ, പട്ടദാറുടെ പേര്, സർവേ നമ്പർ, ഭൂമിയുടെ തരം എന്ന് തുടങ്ങി എല്ലാം അടങ്ങിയിട്ടുണ്ടാവും. അതിൽ ഉടമയുടെ പാസ്സ്പോർട്ട് ഫോട്ടോയും തെഹസിൽദാറുടെ ഒപ്പും ഉണ്ടായിരിക്കും.











