കഴിഞ്ഞ രണ്ടുമാസമായി ഹിരലാലിന്റേയും ശാന്തി ദേവിയുടേയും കുടുംബങ്ങൾ ഗീത കോളനി ഫ്ലൈഓവറിന്റെ മുകളിലാണ് താമസം. തങ്ങളുടെ താത്ക്കാലിക വീടുകളിൽ ഒരു ബൾബെങ്കിലും കത്തിക്കാൻ തെരുവുവിളക്കുകളിൽനിന്ന് കറന്റ് വലിച്ചെടുക്കേണ്ട ഗതികേടിലാണ് അവരിപ്പോൾ. ദിവസത്തിൽ രണ്ടുതവണ, ഹിരാലാൽ, 4-5 കിലോമീറ്റർ അകലെയുള്ള ദാരിയാഗഞ്ചിലെ ഒരു പൊതുടാപ്പിൽനിന്ന് കുടിവെള്ളം സൈക്കിളിൽ ചുമന്ന് കൊണ്ടുവരും
തങ്ങളുടെ ജീവിതം പുനർനിർമ്മിക്കാൻ യാതൊരുവിധത്തിലുള്ള നഷ്ടപരിഹാരവും കിട്ടിയിട്ടില്ല അവർക്ക്. ഒരിക്കൽ, യമുനയുടെ തീരത്ത് അഭിമാനത്തോടെ സ്വന്തം കൃഷി നടത്തിയിരുന്ന ഹിരലാൽ ഇപ്പോൾ ഒരു നിർമ്മാണത്തൊഴിലാളിയായി ജോലിയെടുക്കുകയാണ്. അദ്ദേഹത്തിന്റെ അയൽക്കാരിയായ ശാന്തി ദേവിയുടെ ഭർത്താവ് 58 വയസ്സുള്ള രമേഷ് നിഷാദ് ഇപ്പോൾ തിരക്കുള്ള ഒരു റോഡിൽ കച്ചോരി വില്പനക്കാരുടെ നീണ്ട നിരയിൽ കച്ചോരി വിൽക്കാൻ നിൽക്കുകയാണ്.
എന്നാൽ ഈ താത്ക്കാലിക ജീവിതത്തെപ്പോലും തകിടം മറിച്ചിരിക്കുകയാണ് ജി-20ക്കുള്ള ഒരുക്കങ്ങളിലൂടെ ദില്ലിയും കേന്ദ്രസർക്കാരും. അടുത്ത രണ്ട് മാസത്തിനുള്ള തെരുവുകളിൽനിന്ന് ഒഴിയാൻ വഴിയോരക്കച്ചവടക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. “കണ്ടുപോകരുത്’ എന്നാണ് അധികാരികൾ പറയുന്നത്. “ഞങ്ങൾ എന്ത് തിന്നും”, ശാന്തി ചോദിച്ചു. “ലോകത്തിന്റെ മുമ്പിൽ പൊങ്ങച്ചം കാണിക്കാനായി സ്വന്തം ആളുകളുടെ വീടും ജീവിതവും തകർക്കുകയാണ് ഇവർ”.
ജൂലായ് 16-ന് ദില്ലി സർക്കാർ, പ്രളയബാധിതരായ ഓരോ കുടുംബങ്ങൾക്കും 10,000 രൂപവീതം സഹായധനം പ്രഖ്യാപിച്ചിരുന്നു. സംഖ്യയെക്കുറിച്ച് കേട്ടപ്പോൾ ഹിരലാൽ പൊട്ടിത്തെറിച്ചു. “എന്ത് നഷ്ടപരിഹാരമാണ് ഇത്? എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ സംഖ്യ തീരുമാനിച്ചത്. ഞങ്ങളുടെ ജീവിതത്തിന്റെ വില 10,000 രൂപയാണോ? ഒരു ആടിനുപോലും 8,000 – 10,000 രൂപ വിലവരും. ഒരു താത്ക്കാലിക കുടിലുണ്ടാക്കണമെങ്കിൽ 20,000 – 25,000 രൂപവരെ വേണം.
ഒരിക്കൽ സ്വന്തമായിരുന്ന ഭൂമി നഷ്ടപ്പെട്ട് ഇവിടെ താമസിക്കേണ്ടിവന്ന ആ ആളുകൾ ഇപ്പോൾ കൂലിവേലയ്ക്കും, റിക്ഷ വലിക്കാനും വീട്ടുപണിക്കും പോവുകയാണ്. “നഷ്ടം എത്രയാണെന്ന് തീർച്ചപ്പെടുത്താൻ എന്തെങ്കിലും സർവ്വേ നടന്നോ?”, അവർ ചോദിക്കുന്നു.