നാലാമത്തെ ദിവസമാണ് ഞാനെത്തിയത്. എത്തിയപ്പോൾ സമയം ഉച്ചയായിരുന്നു
ചെന്നൈയിൽനിന്ന് വയനാട്ടിലേക്കുള്ള യാത്രയിൽ, സന്നദ്ധപ്രവർത്തകർ തിങ്ങിനിറഞ്ഞ സ്ഥലങ്ങളിലൂടെ ഞാൻ കടന്നുപോയി. ബസ്സുകളൊന്നുമുണ്ടായിരുന്നില്ല. അപരിചിതരുടെ വാഹനങ്ങളായിരുന്നു ആശ്രയം.
ആംബുലൻസുകൾ വരുകയും പോവുകയും ചെയ്തിരുന്ന ആ സ്ഥലം ഒരു യുദ്ധഭൂമിയെയാണ് അനുസ്മരിപ്പിച്ചു. പടുകൂറ്റൻ യന്ത്രങ്ങളുപയോഗിച്ച് ആളുകൾ ശവശരീരങ്ങൾക്കുവേണ്ടി തിരഞ്ഞുകൊണ്ടിരുന്നു. ചൂരൽമല, അട്ടമല, മുണ്ടക്കൈ പട്ടണം എന്നിവയെല്ലാം തകർന്നടിഞ്ഞിരുന്നു. വാസയോഗ്യമായ ഒരു സ്ഥലംപോലും ബാക്കിയുണ്ടായിരുന്നില്ല. ആളുകളുടെ ജീവിതവും ചിതറിപ്പോയി. പ്രിയപ്പെട്ടവരുടെ ശരീരംപോലും തിരിച്ചറിയാൻ അവർക്ക് കഴിഞ്ഞില്ല.
നദീതീരത്ത് മുഴുവൻ കെട്ടിടാവശിഷ്ടങ്ങളും മൃതദേഹങ്ങളും കുന്നുകൂടിക്കിടന്നു. മണ്ണിൽ പൂണ്ടുപോകാതിരിക്കാൻ രക്ഷാപ്രവർത്തകരും, ശവശരീരങ്ങൾ അന്വേഷിക്കുന്ന കുടുംബങ്ങളും വടിയും കുത്തിയാണ് നടന്നിരുന്നത്. എന്റെ കാലുകൾ ചെളിയിൽ പുതഞ്ഞു. ശവശരീരങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ശരീരഭാഗങ്ങൾ മാത്രമാണ് ചുറ്റിലും കിടന്നിരുന്നത്. പ്രകൃതിയുമായി എനിക്ക് അഗാധമായ ബന്ധമുണ്ടായിരുന്നുവെങ്കിലും ഈ അനുഭവം എന്നെ ഭയപ്പെടുത്തി.
ഭാഷ അറിയാതിരുന്നതിനാൽ, ഈ തകർച്ചയ്ക്ക് ദൃക്‌സാക്ഷിയാകാനേ എനിക്ക് കഴിഞ്ഞുള്ളു. അവരെ തടസ്സപ്പെടുത്താതിരിക്കാൻ ഞാൻ ഒതുങ്ങി മാറിനിന്നു. ഇവിടെ വേഗം വരണമെന്ന് കരുതിയിരുന്നെങ്കിലും അസുഖം മൂലമാണ് അത് സാധ്യമാകാതിരുന്നത്.
ഒഴുകുന്ന വെള്ളത്തിന്റെ പാതയ്ക്ക് സമാന്തരമായി ഞാൻ മൂന്ന് കിലോമീറ്ററുകൾ നടന്നു. വീടുകൾ മണ്ണിനടിയിൽ പുതഞ്ഞിരുന്നു. ചിലതെല്ലാം പൂർണ്ണമായി അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു. എല്ലായിടത്തും സന്നദ്ധപ്രവർത്തകർ മൃതദേഹങ്ങൾ അന്വേഷിക്കുന്നത് കണ്ടു. സൈന്യവും തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. ഞാൻ രണ്ട് ദിവസംകൂടി അവിടെ തങ്ങി. ആ സമയത്ത് ശവശരീരങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. എന്നിട്ടും തിരച്ചിൽ അക്ഷീണം തുടരുന്നുണ്ടായിരുന്നു. തോറ്റ് പിന്തിരിയാതെ, എല്ലാവരും ഭക്ഷണവും ചായയും പങ്കിട്ട്, ഒറ്റക്കെട്ടായി ജോലി ചെയ്തു. ആ ഒത്തൊരുമ എന്നെ അത്ഭുതപ്പെടുത്തി.































