“ഒരു ചെറിയ അബദ്ധം പറ്റിയാൽ, അറവുകത്തിക്ക് പകരം നിങ്ങൾക്ക് കിട്ടുക അരിവാളായിരിക്കും. രാജേഷ് ചഫേക്കർ പറയുന്നു. മഹാരാഷ്ട്രയിലെ അക്ടാൻ ഗ്രാമത്തിലെ തന്റെ ആലയിലിരുന്ന് അദ്ദേഹം ഇതുവരെയായി 10,000-ത്തിലധികം ഇരുമ്പുപകരണങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
അച്ഛൻ ദത്താത്രേയിൽനിന്നാണ് ഇത് അദ്ദേഹം പഠിച്ചത്. മഹാരാഷ്ട്രയിലെ കർഷകസമൂഹത്തിന്റെ വിശ്വസ്തത പിടിച്ചുപറ്റിയ ഒരു പഞ്ചാൽ ലോഹർ കുടുംബത്തിലെ അംഗമാണ് അദ്ദേഹം. “അക്ടാനിൽനിന്നുമാത്രമേ പണിയായുധങ്ങൾ വാങ്ങാവൂ” എന്ന് ആളുകൾ പറയാറുണ്ടെന്ന്, വാസൈ താലൂക്കിലെ, ഈ ഏഴാം തലമുറക്കാരൻ ലോഹപ്പണിക്കാരൻ പറയുന്നു. 25-ലധികം ഉപകരണങ്ങൾ ഉണ്ടാക്കാൻ അദ്ദേഹത്തിനറിയാം.
ബോട്ട് നിർമ്മാണത്തിൽ വലിയ പങ്ക് വഹിക്കുന്ന ടസ്സനി എന്ന സാമഗ്രി ഉണ്ടാക്കിക്കാൻ 90 കിലോമീറ്റർ അകലെയുള്ള നവി മുംബൈയിൽനിന്നുവരെ ആളുകളെത്താറുണ്ട്. “അല്ലറചില്ലറ സാധനങ്ങളിൽനിന്ന് അതുണ്ടാക്കുന്നത് കാണാൻ, ആവശ്യക്കാർ ഇവിടെ ഞങ്ങളുടെ വീട്ടിൽ വന്ന് നാലുദിവസം താമസിക്കുകപോലും ചെയ്യാറുണ്ടായിരുന്നു”, അദ്ദേഹം ഓർമ്മിക്കുന്നു
സ്വർണ്ണപ്പണിക്കാർ, കൊല്ലന്മാർ, ആശാരിമാർ, ചെരിപ്പുകുത്തികൾ, കുംഭാരന്മാർ എന്നിങ്ങനെ, ജാത്യധിഷ്ഠിതമായ തൊഴിലുകളാൽ പരമ്പരാഗതമായി അടയാളപ്പെട്ട് കിടക്കുന്ന ഇടുങ്ങിയ വഴികളാണ് അക്ടാൻ ഗ്രാമത്തിലുള്ളത്. കൈത്തൊഴിലുകാരുടെ ആരാധനാമൂർത്തിയായ വിശ്വർകർമ്മാവിന്റെ ശിഷ്യരാണെന്നാന് ഗ്രാമത്തിലെ ജനങ്ങൾ അവകാശപ്പെടുന്നത്. പഞ്ചാൽ ലോഹക്കാർ, 2008 മുതൽ നാടോടിവർഗ്ഗക്കാരായി പട്ടികപ്പെടുത്തപ്പെട്ടവരാണ്. അതിനുമുമ്പ് അവർ ഒബിസി (മറ്റ് പിന്നാക്കവിഭാഗം) വിഭാഗക്കാരായിരുന്നു.
കുടുംബത്തിന്റെ ലോഹപ്പണി പാരമ്പര്യം തുടരില്ലെന്ന്, 19 വയസ്സ് തികഞ്ഞപ്പോൾ രാജേഷ് തീരുമാനിച്ചു. അതിൻപ്രകാരം, ഒരു ഇലക്ട്രോണിക്ക് കടയിൽ സ്റ്റോർകീപ്പറായി, മാസം 1,200 രൂപ ശമ്പളത്തിൽ അയാൾ പ്രവേശിച്ചു. എന്നാൽ, വലിയ കൂട്ടുകുടുംബത്തിലുണ്ടായ ഒരു പ്രശ്നത്തിൽപ്പെട്ട്, അച്ഛന് ജോലി ഇല്ലാതായപ്പോൾ മൂത്ത മകനായ രാജേഷ് തന്റെ കുടുംബത്തിന്റെ തൊഴിലിലേക്ക് തിരികെ വന്നു.
























