“വീട്ടിൽ സൂക്ഷിക്കുന്ന പരുത്തിയുടെ നിറവും ഭാരവും നഷ്ടപ്പെടുകയാണ്. നിറം കൂടുതൽ മങ്ങുന്തോറും വ്യാപാരികൾ വിലയും കുറയ്ക്കുന്നു”, ആശങ്കയോടെ സന്ദീപ് യാദവ് പറയുന്നു. മധ്യ പ്രദേശിലെ ഖാർഗോൺ ജില്ലയിലെ ഗോഗാംവ് തെഹ്സിലിലെ ഈ പരുത്തിക്കർഷകൻ 2022 ഒക്ടോബറിലെ വിളവിനുശേഷം ഉത്പന്നത്തിന് വില കൂടുന്നതും കാത്തിരിക്കുകയാണ്.
മധ്യ പ്രദേശിലെ ഏറ്റവും വലിയ പരുത്തി ഉത്പാദന ജില്ലയായ ഖാർഗോണിൽ 2.15 ലക്ഷം ഹെക്ടറിലാണ് പരുത്തി കൃഷി ചെയ്യുന്നത്. എല്ലാ വർഷവും മേയ് മാസത്തിൽ നടുന്ന വിള ഒക്ടോബർമുതൽ ഡിസംബർ രണ്ടാമത്തെ ആഴ്ചവരെ വിളവെടുക്കുന്നു. 6 കോടി രൂപയ്ക്കുള്ള പരുത്തിയാണ് ഖാർഗോണിലെ പരുത്തിച്ചന്തയിൽനിന്ന് എട്ടുമാസത്തിനുള്ളിൽ (ഒക്ടോബർ - മേയ് വരെ) വാങ്ങുന്നത്. മധ്യ പ്രദേശിലെ തന്റെ 18 ഏക്കർ കൃഷിയിടത്തിലെ 10 ഏക്കറിലാണ് സന്ദീപ് പരുത്തിക്കൃഷി ചെയ്യുന്നത്.
2022 ഒക്ടോബറിൽ, ഏകദേശം 30 ക്വിന്റൽ പരുത്തി വിളവെടുക്കാൻ കഴിഞ്ഞപ്പോൾ അദ്ദേഹം സന്തോഷിച്ചു. ബെഹ്‌റാംപുരയിലെ ഗ്രാമത്തിലുള്ള തന്റെ ഭൂമിയിൽനിന്നുള്ള ആ സീസണിലെ ആദ്യത്തെ വിളവെടുപ്പായിരുന്നു അത്. രണ്ടാമത്തെ വിളവെടുപ്പിലും അത്രതന്നെ ലഭിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. കിട്ടുകയും ചെയ്തു. 26 ക്വിന്റൽ.
എന്നാൽ, ഖാർഗോൺ ചന്തയിൽ ആ 30 ക്വിന്റൽ വിൽക്കാൻ കഴിയില്ലെന്ന് അല്പദിവസത്തിനുശേഷം സന്ദീപ് മനസ്സിലാക്കി. 2022 ഒക്ടോബർ 11 മുതൽക്ക് നടന്ന് വ്യാപാരികളുടെ സമരം മൂലം മധ്യ പ്രദേശിലെ എല്ലാ പരുത്തിച്ചന്തകളും അടഞ്ഞുകിടന്നു. ഓരോ 100 രൂപയുടേയും വ്യാപാരത്തിന് ചുമത്തിയിരുന്ന 1.70 രൂപ അങ്ങാടി നികുതി കുറയ്ക്കണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം. രാജ്യത്തിലെത്തന്നെ ഏറ്റവും കൂടിയ നികുതിയായിരുന്നു അത്. സമരം എട്ടുദിവസം നീണ്ടുനിന്നു.
സമരത്തിന്റെ തലേന്ന് (ഒക്ടോബ 10) ക്വിന്റലിന് 8,740 രൂപയായിരുന്നു ഖാർഗോണിലെ പരുത്തിച്ചന്തയിലെ വില. സമരം തീർന്നപ്പോൾ വില, 890 രൂപ കുറഞ്ഞ്, ക്വിന്റലിന് 7,850 രൂപയായി. 2022 ഒക്ടോബർ 19-ന് ചന്ത വീണ്ടും തുറന്നപ്പോൾ, വില കുറഞ്ഞതുമൂലം സന്ദീപ് തന്റെ വിളവ് വിറ്റില്ല. “ഇപ്പോൾ വിറ്റാൽ എനിക്ക് ഒരു ലാഭവുമുണ്ടാവില്ല”, എന്നായിരുന്നു 2022 ഒക്ടോബറിൽ പാരിയുമായി സംസാരിക്കുമ്പോൾ 34 വയസ്സുള്ള ആ കർഷകൻ പറഞ്ഞത്.








