തേജ്‌ലിബായി ധേദിയ സാവകാശം അവരുടെ സ്വന്തം നാടൻ വിത്തുകളിലേക്ക് മടങ്ങുകയാണ്.
കഷ്ടിച്ച് 15 വർഷം മുമ്പാണ്, മധ്യ പ്രദേശിലെ അലിരാജ്പുർ, ദേവാസ് ജില്ലകളിലെ തേജ്‌ലി ഭായിയെപ്പോലുള്ള ഭിൽ ആദിവാസികൾ ജൈവകൃഷിയിലൂടെ അവർ വളർത്തിയെടുത്ത തനത് വിത്തുകളിൽനിന്ന്, രാസവളപ്രയോഗങ്ങളിലൂടെ സങ്കര വിത്തുകളിലേക്ക് മടങ്ങിയത്. അതിലൂടെ, സ്വന്തമായ വിത്തിനങ്ങൾ നഷ്ടപ്പെട്ടുവെന്ന്, തേജ്‌ലിബായി പറയുന്നു. “ഞങ്ങളുടെ പരമ്പരാഗത കൃഷി സമ്പ്രദായം ധാരാളം അദ്ധ്വാനം ആവശ്യമുള്ള ഒന്നാണ്. എന്നാൽ കമ്പോളത്തിൽനിന്ന് കിട്ടുന്ന വില, അതിനനുസരിച്ചുള്ളതായിരുന്നില്ല. കൃഷിസമയം ലാഭിച്ച സമയം ഗുജറാത്തിലേക്ക് കുടിയേറാനും, കൂടുതൽ ഉയർന്ന കൂലിപ്പണി ചെയ്ത് പണം സമ്പാദിക്കാനും ഉപയോഗിച്ചു,” 71 വയസ്സുള്ള അവർ പറയുന്നു.
എന്നാലിന്ന്, ഈ ജില്ലകളിലെ 20 ഗ്രാമങ്ങളിൽ, 500-ഓളം സ്ത്രീകൾ കൻസരി നു വദാവ്നോവിന്റെ (കെ.എൻ.വി) ഉപദേശപ്രകാരം അവരുടെ നാടൻ ഇനം വിത്തുകൾ സംരക്ഷിക്കുന്നതിലേക്കും ജൈവകൃഷിയിലേക്കും മടങ്ങി. ഭിലുകളുടെ ഭാഷയിൽ (ഭിലാലി എന്ന് പ്രാദേശികമായി അറിയപ്പെടുന്നു) കൻസരി ദേവതയെ ആരാധിക്കുന്നതിനെയാണ് കൻസാരി നു വദാവ്നൊ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരുടെ ആരോഗ്യകാര്യങ്ങളിൽ പ്രവർത്തിക്കുന്നതിനുമായി 1997-ൽ ഭിൽ ആദിവാസി സ്ത്രീകൾ സ്ഥാപിച്ച ജനകീയസംഘടനയാണ് കെ.എൻ.വി. പരമ്പരാഗത കൃഷിയിലേക്ക് മടങ്ങിയാൽ മാത്രമേ സ്ത്രീകളുടേതായ പോഷകപ്രശ്നങ്ങൾക്ക് സമാധാനമുണ്ടാകൂ എന്ന്, ആരോഗ്യരംഗത്ത് ഒരു പതിറ്റാണ്ടിലേറെക്കാലം പ്രവർത്തിച്ചപ്പോൾ, കെ.എൻ.വി.യുടെ സ്ഥാപനത്തിൽ പങ്കെടുത്ത ആദിവാസി സ്ത്രീകൾക്ക് മനസ്സിലായി.
വിൽക്കാനും രാജ്യത്താകമാനമുള്ള കൃഷിക്കാർക്കിടയിൽ ജൈവവൈവിദ്ധ്യ ജൈവകൃഷിയെക്കുറിച്ച് അവബോധം വളർത്താനുമായി, കെ.എൻ.വി.യിൽ, തിരഞ്ഞെടുത്ത വിത്തുകൾ, പ്രത്യേകം സൂക്ഷിച്ചുവെക്കുന്നു. വിളവിൽ ബാക്കിവരുന്നത് ഉപയോഗത്തിനായി മാറ്റിവെക്കുകയും ചെയ്യുന്നുവെന്ന്, കാവ്ഡ ഗ്രാമത്തിൽ റിങ്കു അലാവ സൂചിപ്പിക്കുന്നു. “വിളവെടുപ്പിനുശേഷം ഞങ്ങൾ നല്ല വിത്തുകൾ തിരഞ്ഞെടുക്കുന്നു,” 39 വയസ്സുള്ള അവർ കൂട്ടിച്ചേർത്തു.
“വിത്ത് തിരഞ്ഞെടുക്കുന്നതിലൂടെയാണ് അവയുടെ മേന്മയും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കാൻ കഴിയുക,” കാക്രാന ഗ്രാമത്തിലെ കൃഷിക്കാരിയും കെ.എൻ.വി. അംഗവുമായ റായ്തിബായി സോളങ്കി പറയുന്നു.
“ചെറുധാന്യങ്ങളും അരിച്ചോളവുമാണ് ഞങ്ങൾ ഭിൽ ഗോത്രക്കാരുടെ മുഖ്യഭക്ഷണം. ധാന്യങ്ങളിൽവെച്ച്, വെള്ളം ഏറ്റവും കുറവ് ആവശ്യമുള്ളതും പോഷകസമൃദ്ധവുമാണ് ചെറുധാന്യങ്ങൾ. നെല്ല്, ഗോതമ്പ് തുടങ്ങിയവയേക്കാൾ എളുപ്പമാണ് അവയുടെ കൃഷി,” 40 വയസ്സുള്ള റായ്തിബായി ചൂണ്ടിക്കാട്ടി. വിവിധ മില്ലറ്റുകളുടെ പേരുകൾ അവർ പറയാൻ തുടങ്ങി. ബട്ടി, ഭാദി, രാല, റാഗി, ബജ്ര, കോഡോ, കുട്കി, സാംഗ്രി. “മണ്ണിന്റെ സ്വാഭാവികമായ വളക്കൂറ് നിലനിർത്താൻ, ഇവയോടൊപ്പം, ബീൻസ്, പയറ്, എണ്ണക്കുരുക്കൾ എന്നിവയും കൃഷി ചെയ്യാറുണ്ട്.”
































