ഉപരിപഠനത്തിനായി ഞാൻ ജില്ലാ തലസ്ഥാനമായ ഉദഗമണ്ഡലത്തിലെ (ഊട്ടി) ആർട്ട്സ് കൊളേജിൽ ചേർന്നു. എന്റെ ഫീസിനും, പുസ്തകത്തിനും വസ്ത്രത്തിനുമായി അമ്മ വായ്പയെടുത്തു. അവ തിരിച്ചടയ്ക്കാൻ അവർ പച്ചക്കറിത്തോട്ടത്തിൽ ജോലി ചെയ്യുകയും ശേഖരിച്ച ചാണകവരളികൾ വിൽക്കുകയും ചെയ്തു. ആദ്യമൊക്കെ അമ്മ പൈസ അയച്ചുതന്നിരുന്നുവെങ്കിലും അധികം താമസിയാതെ, ഞാൻ, എന്റെ സ്വന്തമാവശ്യങ്ങൾക്കും, വീട്ടിലേക്കയക്കാനുമുള്ള പണത്തിനായി, ഒരു കാറ്ററിംഗ് സർവീസ് കമ്പനിയിലെ പാർട്ട് ടൈം ജോലി ചെയ്യാൻ തുടങ്ങി. 50 വയസ്സ് കഴിഞ്ഞ അമ്മ ഒരിക്കൽപ്പോലും, ആരുടെയെങ്കിലും മുമ്പിൽ പണത്തിനായി കൈ നീട്ടിയിട്ടില്ല. എന്ത് പണിയാണെങ്കിലും ചെയ്യാൻ തയ്യാറായിരുന്നു അവർ.
മൂത്ത ചേച്ചിയുടെ മക്കൾ അല്പം വളർന്നപ്പോൾ, അമ്മ അവരെ അങ്കണവാടിയിലാക്കിയിട്ട്, ഉണങ്ങിയ പശുച്ചാണകം ശേഖരിക്കാൻ പാടത്ത് പോകും. ആഴ്ച മുഴുവനും അത് ശേഖരിച്ച് ഒരു ബക്കറ്റിലാക്കി, 80 രൂപയ്ക്ക് വിൽക്കും. രാവിലെ 9 മണിക്ക് പോയാൽ വൈകീട്ട് 4 മണിക്കേ വരൂ. ഉച്ചയ്ക്ക് എന്തെങ്കിലും കാട്ടുപഴം കഴിച്ച് വിശപ്പടക്കും.
ഇത്ര കുറച്ച് ഭക്ഷണം കഴിച്ചിട്ടും എങ്ങിനെ ഈ ആരോഗ്യം നിലനിർത്തുന്നു എന്ന് ചോദിച്ചപ്പോൾ അമ്മ പറഞ്ഞു, “ഞാൻ കുട്ടിക്കാലത്ത് കാട്ടിലെ ഇലവർഗ്ഗങ്ങളും ഇറച്ചിയും കിഴങ്ങുകളുമൊക്കെ ധാരാളം കഴിച്ചിട്ടുണ്ട്. അതിന്റെ ആരോഗ്യമാണ് ഇപ്പോഴും.” കാട്ടിലെ ഇലവർഗ്ഗങ്ങൾ! ഉപ്പ് മാത്രമിട്ട, ചൂടുള്ള കഞ്ഞിവെള്ളം കഴിച്ച് അമ്മ ജീവിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
വിചിത്രമെന്ന് പറയട്ടെ, “എനിക്ക് വിശക്കുന്നു” എന്ന് അമ്മ ഒരിക്കൽപ്പോലും പറഞ്ഞതായി എനിക്കോർമ്മയില്ല. ഞങ്ങൾ കുട്ടികൾ ഭക്ഷണം കഴിക്കുന്നത് കണ്ട് അവർ എപ്പോഴും സന്തോഷിച്ചു.
വീട്ടിൽ ഞങ്ങൾക്ക് മൂന്ന് നായ്ക്കളുണ്ട്. ദിയ, ഡിയോ, രാസാത്തി. പിന്നെ ആടുകളും. അവയുടെ രോമങ്ങളുടെ നിറമാണ് അവയ്ക്കിട്ടത്. ഞങ്ങളുടെ കുടുംബത്തിലെ അംഗങ്ങളാണ് അവരെല്ലാം. ഞങ്ങളെ സ്നേഹിക്കുന്നതുപോലെത്തന്നെ അമ്മ അവയേയും സ്നേഹിക്കുന്നു. അവ തിരിച്ചും അങ്ങിനെത്തന്നെ. എല്ലാ ദിവസവും രാവിലെ അമ്മ അവയ്ക്ക് വെള്ളവും ഭക്ഷണവും കൊടുക്കും. ആടുകൾക്ക് ഇലയും, തിളപ്പിച്ച കഞ്ഞിവെള്ളവും.