“എന്റെ കുട്ടികളോടുള്ള നിരുപാധികമായ സ്നേഹവും അവരെ മുഴുവനായും അംഗീകരിക്കലും. ഒരു അദ്ധ്യാപക എന്ന നിലയ്ക്ക് ഞാൻ പഠിച്ചത് അതാണ്”.
മേധ ടെംഗ്ഷെ തന്റെ നിലപാട് സൌമ്യമായി എന്നാൽ ഉറച്ച ബോധ്യത്തോടെ പറഞ്ഞു. വിവിധ പ്രായഗണത്തിലുള്ളവരും വിവിധ ബൌദ്ധികശേഷികളുമുള്ളവരായ 30-ഓളം ആളുകളെ ജീവിതത്തിലെ അടിസ്ഥാനശേഷികൾ അഭ്യസിപ്പിക്കുകയും ചിലർക്ക് കല, സംഗീതം നൃത്തം എന്നിവയിൽ പരിശീലനം നൽകുകയും ചെയ്യുന്ന സാധന ഗ്രാമത്തിന്റെ സ്ഥപകാംഗങ്ങളിൽ ഒരാളും സ്പെഷ്യൽ എഡ്യുക്കേറ്ററുമാണ് അവർ.
പുണെ ജില്ലയിലെ മുൽഷി ബ്ലോക്കിലാണ് സാധന ഗ്രാമം. ഭിന്ന ബൌദ്ധികശേഷിയുള്ള മുതിർന്നവരെ പാർപ്പിച്ച് പഠിപ്പിക്കുന്ന ഇവിടെ വിദ്യാർത്ഥികളെ ‘പ്രത്യേക സുഹൃത്തുക്കൾ’ എന്നാണ് വിശേഷിപ്പിക്കുന്നത്. മേധ തായ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മേധയാകട്ടെ, പരിശീലനം സിദ്ധിച്ച ഒരു പത്രപ്രവർത്തകയാണെങ്കിലും അവിടെയുള്ള 10 താമസക്കാരായ ആളുകൾക്ക് ഒരു ‘ഗൃഹ മാത’യുടെ (വീട്ടമ്മ) സേവനമാണ് നൽകുന്നത്. ‘അദ്ധ്യാപികകൂടിയായ അമ്മ’.
ഇതേ വികാരംതന്നെയാണ് സത്യഭാമ അൽഹത്തും പങ്കുവെക്കുന്നത്. ശ്രവണവൈകല്യമുള്ളവർക്കായി പുണെയിൽ പ്രവർത്തിക്കുന്ന ധയാരി സ്കൂൾ ഫോർ ദ് ഹിയറിംഗ് ഇംപയേഡിലെ സ്പെഷ്യൽ ടീച്ചറാണ് അവർ. “ഞങ്ങളുടേതുപോലുള്ള ഒരു റസിഡൻഷ്യൽ സ്കൂളിലെ ടീച്ചർ ഒരേസമയം ഒരു രക്ഷിതാവ് കൂടിയാണ്. വീട്ടിലല്ലല്ലോ എന്നൊരു തോന്നൽ ഞങ്ങളുടെ കുട്ടികൾക്കുണ്ടാവരുതെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്”, എന്ന് പറഞ്ഞുകൊണ്ട്, അവർ ചില പെൺകുട്ടികളെ ഫുഗാഡി പഠിപ്പിക്കാൻ തയ്യാറെടുത്തു. ശ്രാവണമാസത്തിലെ അഞ്ചാമത്തെ ദിവസം ആഘോഷിക്കുന്ന നാഗപഞ്ചമിയിലെ ഒരു പരമ്പരാഗത വിനോദമാണ് അത്. മഹാരാഷ്ട്ര, കർണ്ണാടക, ദില്ലി, പശ്ചിമ ബംഗാൾ, രാജസ്ഥാൻ തുടങ്ങി, പലപലയിടങ്ങളിൽനിന്ന് വന്ന് താമസിച്ച് പഠിക്കുന്ന 40-ഓളം ആളുകളും, രാവിലെ വന്ന് വൈകീട്ട് തിരിച്ചുപോകുന്ന 12-ഓളം കുട്ടികളുമുള്ള ഒരു വിദ്യാലയമാണ് ധയാരി.
































