“സ്വര്‍ണ്ണനിറമുള്ള അരികുകൾ വെച്ചുപിടിപ്പിച്ചിട്ട് അതിന് കുറച്ച് ഞൊറികളിടാം. കൈയ്യിന്റെ ഭാഗത്ത് കുറച്ച് ദ്വാരങ്ങളും. അതിന് വേറെ 30 രൂപയാകും.”
തന്‍റെ ഇടപാടുകാരുമായി ശാരദ മക്വാന സ്ഥിരമായി നടത്താറുള്ള സംഭാഷണങ്ങളാണിത്. അവരില്‍ ചിലര്‍ക്ക് കൈയുടെ ഇറക്കം, ലേസിന്‍റെ തരം, സാരീ-ബ്ലൗസുകളുടെ ഇറക്കിവെട്ടിയ പിന്‍ഭാഗം കെട്ടിനിര്‍ത്തുന്ന ചരടിനോടൊപ്പമുള്ള തൊങ്ങലിന്‍റെ ഭാരം എന്നിവയൊക്കെയാണ് പ്രധാനമെന്ന് അവര്‍ പറയുന്നു. “തുണികള്‍കൊണ്ട് പൂക്കളുണ്ടാക്കി അവ മോടി കൂട്ടാനായി ഉപയോഗിക്കാനും എനിക്കറിയാം”, തന്‍റെ കഴിവുകളിൽ അഭിമാനിച്ചുകൊണ്ട് അവര്‍ പറയുകയും എങ്ങനെയാണ് താനത് ചെയ്യുന്നതെന്ന് ഞങ്ങളെ കാണിച്ചുതരികയും ചെയ്തു.
ശാരദയും അവരെപ്പോലുള്ള മറ്റ് പ്രാദേശിക സാരീ ബ്ലൗസ് തയ്യല്‍ക്കാരും കുശാല്‍ഗഢിലെ സ്ത്രീകള്‍ക്ക് ഫാഷന്‍ വിഷയങ്ങളിൽ പ്രിയപ്പെട്ട ഉപദേശകരാണ്. എല്ലാത്തിലുമുപരിയായി, സാരി ധരിക്കുന്ന ഏതാണ്ടെല്ലാ ചെറുപ്പക്കാരികള്‍ക്കും എല്ലാ പ്രായത്തിലുംപെട്ട സ്ത്രീകള്‍ക്കും ബ്ലൗസ് തയ്ക്കാനായി 80 സെ.മീ. നീളമുള്ള തുണി ആവശ്യമുണ്ട്.
പൊതുയോഗങ്ങളില്‍ സ്ത്രീശബ്ദങ്ങള്‍ക്ക് ഇടം ലഭിക്കാത്ത, ജനനസമയത്തെ ലിംഗാനുപാതം 1,000 പുരുഷന്മാര്‍ക്ക് 879 സ്തീകൾ (ദേശീയ കുടുംബാരോഗ്യ സര്‍വ്വെ, എന്‍.എഫ്.എച്.എസ്-5) എന്ന കണക്കില്‍ അപകടകരമായ ഒരവസ്ഥയിലുള്ള, ഒരു കടുത്ത പുരുഷാധിപത്യ സമൂഹത്തില്‍ തങ്ങളുടെ വസ്ത്രധാരണം തിരഞ്ഞെടുക്കാന്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുകയെന്നത് സന്തോഷകരമായ ഒന്നാണ്.
രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയിലെ ഈ ചെറുപട്ടണം തയ്യല്‍ക്കടകള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു. ഷര്‍ട്ടുകളും പാന്‍റുകളും തയ്ക്കുന്നവരും കുര്‍ത്തപോലുള്ള വിവാഹ വസ്ത്രങ്ങളും മഞ്ഞുകാലത്ത് വരന്മാര്‍ ഉപയോഗിക്കുന്ന കുപ്പായം തയ്ക്കുന്നവരും എന്നിങ്ങനെ രണ്ടു തരത്തിലുള്ളവരാണ് പുരുഷന്മാര്‍ക്കുവേണ്ടിയുള്ള തയ്യല്‍ക്കാർ. ഇളം പിങ്ക് അല്ലെങ്കിൽ ചുവപ്പ് എന്നിവയല്ലാതെ മറ്റ് നിറങ്ങളൊന്നും ഉപയോഗിക്കാത്തതിനാൽ ഇവരണ്ടും അത്രവലിയ കാര്യങ്ങളാകുന്നില്ല.










