ധനികനോ ദരിദ്രനോ, യുവാവോ വൃദ്ധനോ ആയിക്കൊള്ളട്ടെ, മഹാരാജാവിന്റെ പാദം വണങ്ങണമെങ്കിൽ ആദ്യം സ്വന്തം ചെരിപ്പഴിച്ചുവെക്കണം. എന്നാൽ ഒരു ചെറുപ്പക്കാരൻ, വണങ്ങാൻ വിസമ്മതിച്ച്, നിവർന്നുനിന്ന് മഹാരാജാവിന്റെ കണ്ണുകളിലേക്ക് തറപ്പിച്ചുനോക്കി. വിമതസ്വരങ്ങളെ നിർദ്ദയമായി അടിച്ചൊതുക്കുന്ന ചരിത്രമുള്ള മഹാരാജാവിനോടുള്ള ഈ ധിക്കാരം, പഞ്ചാബിലെ ജോഗ ഗ്രാമത്തിലെ മുതിർന്നവരെ ഭയപ്പെടുത്തുകയും, മർദ്ദക ഭരണാധികാരിയെ ക്രുദ്ധനാക്കുകയും ചെയ്തു.
ആ ചെറുപ്പക്കാരന്റെ പേർ ജഗീർ സിംഗ് ജോഗ എന്നായിരുന്നു. ബോളിവുഡിലെ പ്രശസ്തനടിയും ഇപ്പോൾ മണ്ഡിയിലെ എം.പി.യുമായ കങ്കണ റണാവത്തിനെ സി.ഐ.എസ്.എഫ്. കോൺസ്റ്റബിൾ കുൽവിന്ദർ കൌർ തല്ലുന്നതിനും ഒമ്പത് പതിറ്റാണ്ടുകൾക്ക് മുമ്പായിരുന്നു ഈ സംഭവം. പട്യാലയിലെ മഹാരാജ ഭൂപിന്ദർ സിംഗിനെതിരെയായിരുന്നു ജോഗിയുടെ ആ നിവർന്നുനിൽപ്പ്. പാവപ്പെട്ട കൃഷിക്കാരുടെ ഭൂമി കൊള്ളയടിച്ചിരുന്ന കവർച്ചക്കാരായ ജന്മിമാരെ സംരക്ഷിച്ചിരുന്നവനായിരുന്നു ആ മഹാരാജ്. 1930-ലാണ് സംഭവം. അതിന് തൊട്ടുപിന്നാലെ നടന്ന കാര്യങ്ങൾ നാടൻപാട്ടുകളായി, എന്നാൽ പരിശോധിക്കാവുന്ന ചരിത്രമായി നഷ്ടമാവുകയും ചെയ്തു. എന്നാൽ, വീണ്ടും പോരടിക്കുന്നതിനായി ജോഗ ബാക്കിയായി.
ഒരു പതിറ്റാണ്ടിനുശേഷം ജോഗയും ലാൽ പാർട്ടിയിലെ സഖാക്കളും ചേർന്ന് ഐതിഹാസികമായ ഒരു സമരം നടത്തി, കിഷൻഗറിലെ (ഇപ്പോൾ സംഗ്രൂർ ജില്ല) 784 ഗ്രാമങ്ങളിലെ ആയിരക്കണക്കിന് കൃഷിയിടങ്ങൾ, ഭൂപിന്ദറിന്റെ മകന്റെ കൈയ്യിൽനിന്ന് പിടിച്ചെടുത്ത്, ഭൂരഹിതർക്ക് വിതരണം ചെയ്തു. ആ ഭൂപിന്ദറിന്റെ ചെറുമകനാണ് പഞ്ചാബിലെ മുൻ മുഖ്യമന്ത്രിയും, പട്യാലയിലെ മുൻ രാജകുടുംബാംഗവുമായ ക്യാപ്റ്റൻ അമരീന്ദർ സിംഗ്.
ആ ഭൂസമരവും മറ്റ് പ്രക്ഷോഭങ്ങളും നടത്തിയതിന് നഭ ജയിലിലായിരുന്ന ജോഗയെ 1954-ൽ ജനങ്ങൾ സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുത്തു. അപ്പോഴും അദ്ദേഹത്തിന്റെ പേരിൽ കേസുണ്ടായിരുന്നുവെങ്കിലും. തീർന്നില്ല, വീണ്ടും 1962-ലും, 1967-ലും, 1972-ലും അദ്ദേഹം എം.എൽ.എ.യായി വിജയിക്കുകയും ചെയ്തു.












