നവൽഗാവ്ഹൺ ഗ്രാമത്തിൽ സൂര്യനസ്തമിക്കുമ്പോൾ, ചെറുപ്പക്കാരും പ്രായമായവരും സ്കൂൾ ഗ്രൌണ്ടിലേക്ക് നീങ്ങാൻ തുടങ്ങുന്നു. അവർ സ്പോർട്ട്സ് മൈതാനം വൃത്തിയാക്കുകയും കല്ലുകളും മാലിന്യങ്ങളും മാറ്റി, അതിന്റെ അതിരുകൾ ചോക്കുപൊടികൊണ്ട് വരയ്ക്കുകയും ഫ്ലഡ്‌ലൈറ്റുകളിട്ട് പ്രകാശമാനമാക്കുകയും ചെയ്യുന്നു.
8-നും 16-നും ഇടയിലുള്ള കുട്ടികൾ ഇതിനകം നീല ജഴ്സിയിലേക്ക് മാറി, ഏഴുപേരടങ്ങുന്ന സംഘങ്ങളായി തിരിഞ്ഞുകഴിഞ്ഞിരുന്നു.
കബഡി! കബഡി! കബഡി!
കളി തുടങ്ങി. സായാഹ്നത്തിന്റെ ബാക്കി സമയവും ചിലപ്പോൾ രാത്രിയും, ഈ ദേശീയവിനോദം നീളുമ്പോൾ മൈതാനത്തുനിന്ന് കളിക്കാരുടെ ഉച്ചത്തിലുള്ള ആർപ്പുവിളികളും ബഹളങ്ങളും മുഴങ്ങും. കുടുംബാംഗങ്ങളും, മറാത്ത്‌വാഡയിലെ അയൽഗ്രാമമായ ഹിംഗോലി ജില്ലയിൽനിന്നുള്ള സുഹൃത്തുക്കളും എല്ലാം കാണികളായി വന്നിട്ടുണ്ടാവും.
ശ്വാസമടക്കിപ്പിടിച്ച്, ഓരോരുത്തരായി, എതിർവിഭാഗത്തിന്റെ സ്ഥലത്തേക്ക് കടന്നുചെന്ന്, ആ കളിക്കാരെ തൊട്ട് പുറത്താക്കാനും, പിടിക്കപ്പെടും മുമ്പേ സ്വന്തം ഭാഗത്തേക്ക് പിൻവലിയാനും നോക്കുന്നു. സ്വന്തം കളിക്കളത്തിലേക്ക് മടങ്ങുന്നതുവരെ ‘കബഡി’ എന്ന് നിർത്താതെ പറഞ്ഞുകൊണ്ടിരിക്കുകയും വേണം. മറുഭാഗത്തുള്ളവർ പിടിച്ചാൽ, കളിക്കാരൻ കളിയിൽനിന്ന് പുറത്താകും.












