97 വയസ്സുള്ള ഒരാളുടേതെന്ന് ഒരിക്കലും വിശ്വസിക്കാനാവാത്തവണ്ണം മനോഹരവും മുഴക്കമുള്ളതുമായിരുന്നു ലോഖികാന്തോ മഹാത്തോ എന്ന ഗായകന്റെ ശബ്ദം. കാഴ്ചയിൽ രബീന്ദ്രനാഥ ടാഗോറിനെ അനുസ്മരിപ്പിക്കുന്ന അദ്ദേഹത്തിന്റെ രൂപവും സുഭഗമായിരുന്നു.
2022 മാർച്ചിൽ ഞങ്ങൾ അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ, തന്റെ ആത്മസുഹൃത്ത് തേലു മഹാത്തോവിന്റെ കൂടെ, പശ്ചിമ ബംഗാളിലെ പീഡ ഗ്രാമത്തിലെ ഒറ്റമുറി മൺവീട്ടിലെ കട്ടിലിൽ ഇരിക്കുകയായിരുന്നു അദ്ദേഹം.
തേലുവിന് അപ്പോൾ 103 വയസ്സുണ്ടായിരുന്നു. 2023-ൽ അദ്ദേഹം അന്തരിച്ചു. വായിക്കുക. തേലു മഹാതോ നിർമ്മിച്ച കിണർ
ആ മേഖലയിലെ അവസാനത്തെ സ്വാതന്ത്ര്യപ്പോരാളികളിൽ ഒരാളായിരുന്നു തേലു അപ്പൂപ്പൻ. എൺപത് വർഷം മുമ്പ്, അദ്ദേഹം പുരുളിയ (പുരൂരുലിയ) ജില്ലയിലെ പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തി. 1942-ലായിരുന്നു അത്. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ പ്രാദേശിക പ്രവർത്തനത്തിന്റെ ഭാഗമായിട്ടായിരുന്നു അത്.
17 വയസ്സിന് മുകളിലുള്ളവർ മാത്രമേ ഖെരാവോയിൽ പങ്കെടുക്കാവൂ എന്ന് നേതാക്കന്മാർ നിശ്ചയിച്ചിരുന്നതിനാൽ, 17 വയസ്സിന് അല്പം ഇളപ്പം മാത്രമുണ്ടായിരുന്ന ചെറിയ ലോഖിക്ക് അന്ന് ആ പൊലീസ് സ്റ്റേഷൻ സംഭവങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.
സ്വാതന്ത്ര്യപ്പോരാളികളെക്കുറിച്ചുള്ള വാർപ്പുമാതൃകകളിൽ - പ്രത്യേകിച്ചും രാജ്യവും ഉപരിവർഗ്ഗവും നിർമ്മിച്ചിരുന്ന മാതൃകകളിൽ - ഉൾപ്പെടുന്നവരല്ല തേലുവും ലോഖിയും. എന്നാൽ, എണ്ണം തികയ്ക്കാൻമാത്രമുള്ളവരിലും പെടുന്നവരായിരുന്നില്ല അവർ. തങ്ങളുടെ വിഷയങ്ങളെക്കുറിച്ച് അഗാധമായ അറിവുള്ളവരായിരുന്നു അവരിരുവരും. കൃഷിയെക്കുറിച്ചും പ്രദേശത്തിന്റെ ചരിത്രത്തെക്കുറിച്ചും നല്ല ജ്ഞാനമുള്ളയാളായിരുന്നു തേലു. ലോഖിക്കാകട്ടെ, സംഗീതത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും.


