"എല്ലാം നന്നാക്കിയെടുക്കാനുള്ള വഴി കണ്ടെത്താനാണ് ഞാൻ ശ്രമിക്കാറുള്ളത്."
സുനിൽ കുമാർ ഒരു ടഠേരയാണ് (ലോഹപ്പാത്രങ്ങൾ നിർമ്മിക്കുന്നയാൾ). "മറ്റാർക്കും നന്നാക്കിയെടുക്കാൻ കഴിയാത്ത സാധനങ്ങളാണ് ആളുകൾ ഞങ്ങളുടെ അടുത്ത് കൊണ്ടുവരുന്നത്. മെക്കാനിക്കുകൾപോലും അവരുടെ ഉപകരണങ്ങൾ എത്തിക്കാറുണ്ട്."
തലമുറകളായി ചെമ്പും പിച്ചളയും വെങ്കലവും ഉപയോഗിച്ച് അടുക്കളയിലും മറ്റു വീട്ടാവശ്യങ്ങൾക്കും ഉപയോഗിക്കുന്ന വ്യത്യസ്ത തരം ലോഹപ്പാത്രങ്ങൾ നിർമ്മിക്കുന്നവരുടെ പരമ്പരയിലെ ഒടുവിലത്തെ കണ്ണിയാണ് സുനിൽ. "ആർക്കും അവരുടെ കൈ അഴുക്കാക്കാൻ താത്പര്യമില്ല," കഴിഞ്ഞ 25 വർഷമായി ടഠേര കൈപ്പണിക്കാരനായി ജോലി ചെയ്യുന്ന ആ 40 വയസ്സുകാരൻ പറയുന്നു. "ഞാൻ ദിവസം മുഴുവൻ അമ്ലവും കരിയും ഉപയോഗിച്ച് ചൂടും കൊണ്ടാണ് പണിയെടുക്കുന്നത്. ഈ ജോലിയോടുള്ള അഭിനിവേശം കൊണ്ടാണ് ഞാനിത് ചെയ്യുന്നത്."
പഞ്ചാബിൽ മറ്റു പിന്നാക്കവിഭാഗമായി പട്ടികപ്പെടുത്തിയിട്ടുള്ള ടഠേരകൾ (ടഠിയാരകൾ എന്നും അറിയപ്പെടുന്നു) പരമ്പരാഗതമായി ലോഹമുപയോഗിച്ച് വ്യത്യസ്ത ആകൃതിയിലുള്ള വസ്തുക്കൾ കൈപ്പണിയിലൂടെ തീർക്കുന്നവരാണ്. ഉറപ്പുള്ള വാതിൽപ്പിടികളും പൂട്ടുകളും ഉൾപ്പെടെ ഇരുമ്പുൾപ്പെടാത്ത വസ്തുക്കൾ ആകൃതിപ്പെടുത്തി നിർമ്മിക്കുകയാണ് ഇവർ ചെയ്യുന്നത്. സുനിൽ, പിതാവ് 67 വയസ്സുകാരനായ കെവാൽ കൃഷനുമായി ചേർന്ന്, പാത്രങ്ങൾ നന്നാക്കുന്ന ജോലിയ്ക്ക് ആവശ്യമായ പഴയ സാധനങ്ങൾ വാങ്ങിക്കുന്നു.
കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി, സ്റ്റീൽ പോലെയുള്ള, ഇരുമ്പ് അടങ്ങിയ വസ്തുക്കൾക്ക് പ്രചാരം കൂടുന്നത് കൈപ്പണിക്കാരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇന്ന് മിക്ക വീടുകളിലും അടുക്കളപ്പാത്രങ്ങൾ സ്റ്റീലിൽ തീർത്തവയാണെന്ന് മാത്രമല്ല, ഉറപ്പുള്ളതെങ്കിലും പണച്ചിലവ് കൂടുതലായ വെങ്കലത്തിലും ചെമ്പിലും തീർത്ത പാത്രങ്ങൾ തേടിയെത്തുന്ന ആവശ്യക്കാരുടെ എണ്ണം കുത്തനെ ഇടിയുകയും ചെയ്തിരിക്കുന്നു.




















