“ഒരൊറ്റ മീൻപോലും കിട്ടാതെ വീട്ടിൽ പോകുന്നത്, ഇത് ആറാമത്തെ ദിവസമാണ്,” വൂലാർ തടാകത്തിന്റെ കരയിൽ നിന്നുകൊണ്ട് അബ്ദുൾ റഹിം കവ പറയുന്നു. തന്റെ ഒറ്റമുറി വീട്ടിൽ ഭാര്യയോടും മകനോടുമൊപ്പമാണ് 65 വയസ്സുള്ള ആ മുക്കുവൻ താമസിക്കുന്നത്.
ബന്ദിപ്പുർ ജില്ലയിലെ കനി ബാത്തി പ്രദേശത്ത് സ്ഥിതി ചെയ്യുകയും, ഝലം, മധുമതി നദികൾ പോഷിപ്പിക്കുകയും ചെയ്യുന്ന വൂലാർ, അതിന്റെ സമീപപ്രദേശത്തുള്ള ആളുകളുടെ – ഏകദേശം 18 ഗ്രാമങ്ങളും ഓരോന്നിലും ചുരുങ്ങിയത് 100 കുടുംബങ്ങളുമുള്ള – ആ പ്രദേശത്തിലെ ഒരേയൊരു ഉപജീവനസ്രോതസ്സാണ്.
“ഒരേയൊരു ഉപജീവന സ്രോതസ്സ് മത്സ്യമാണ്,” അബ്ദുൾ പറയുന്നു. ”എന്നാൽ തടാകത്തിൽ വെള്ളമില്ല. ഇപ്പോൾ നമുക്ക് അതിലൂടെ നടന്നുപോകാം. നാലഞ്ച് അടി ആഴം മാത്രമാണുള്ളത്,” തീരങ്ങൾ ചൂണ്ടിക്കാട്ടി അയാൾ പറയുന്നു.
മുക്കുവരിലെ മൂന്നാം തലമുറയാണ് അദ്ദേഹത്തിന്റേത്. കഴിഞ്ഞ 40 വർഷമായി വടക്കൻ കശ്മീരിലെ ഈ തടാകത്തിൽ മീൻ പിടിക്കുന്നുണ്ട് അദ്ദേഹം. അതിനാൽ കാര്യങ്ങൾ അയാൾക്കറിയാം. “കുട്ടിയായിരുന്നപ്പോൾ അച്ഛൻ എന്നെ കൂടെ കൊണ്ടുപോകാറുണ്ടായിരുന്നു. അദ്ദേഹം ചെയ്യുന്നത് ശ്രദ്ധിച്ച്, ഞാനും മീൻ പിടിക്കാൻ പഠിച്ചു,” അദ്ദേഹം പറയുന്നു. അബ്ദുളിന്റെ മകനും കുടുംബതൊഴിൽ പിന്തുടരുന്നു.
എല്ലാ പ്രഭാതങ്ങളിലും അബ്ദുളും കൂടെയുള്ള മുക്കുവരും അവരുടെ സാലും – നൈലോൺകൊണ്ടുണ്ടാക്കിയ വല – ഏറ്റി വൂലാറിലേക്ക് തുഴഞ്ഞുപോവുന്നു. വല തടാകത്തിലേക്കെറിഞ്ഞ്, ചിലപ്പോൾ അവർ, മീനുകളെ ആകർഷിക്കാൻ, കൈകൊണ്ടുണ്ടാക്കിയ ഒരു ചെണ്ട കൊട്ടുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലത്തടാകമാണ് വൂലാർ. എങ്കിലും, അതിലെ മാലിന്യം മൂലം, കഴിഞ്ഞ നാലുവർഷമായി അവർക്ക് വർഷം മുഴുവൻ മീൻ കിട്ടാറില്ല. “പണ്ടൊക്കീ, വർഷത്തിൽ ആറുമാസമെങ്കിലും ഞങ്ങൾ മീൻ പിടിക്കാറുണ്ടായിരുന്നു. എന്നാലിപ്പോൾ മാർച്ചിലും ഏപ്രിലിലും മാത്രമേ മീൻ പിടിക്കാൻ പറ്റുന്നുള്ളു.”


