വണ്ടിക്കകത്തേക്ക് കയറിക്കൂടാനും കൈയ്യിൽക്കിട്ടുന്ന എന്തിലും – വാതിൽപ്പിടിയിലോ കൈകളിലോ - പിടിച്ചുതൂങ്ങാനുമുള്ള ആളൂകളുടെ ബഹളത്തിനും തിരക്കിനുമിടയിൽ, അന്ധേരിയിലെ ആ ട്രെയിനിനകത്തെ നിശ്ചലത തികച്ചും വേറിട്ട് നിന്നു. ഒഴിഞ്ഞ സീറ്റിനായി ആളുകൾ തിരക്കുകയും തർക്കിക്കുകയും ഇരിക്കുന്നവരെപ്പോലും തള്ളിമാറ്റുകയും ചെയ്യുന്നുണ്ടായിരുന്നു വണ്ടിക്കകത്ത്.
ആ തിരക്കിനിടയിൽ നിൽക്കുകയാണ് 31 വയസ്സുള്ള കിഷൻ ജോഗിയും, രാജസ്ഥാനി ബ്ലൌസും പാവാടയുമിട്ട അയാളുടെ മകൾ 10 വയസ്സുള്ള ഭാർതിയും. 7 മണിയുടെ ആ പടിഞ്ഞാറൻ സബർബൻ ലൈൻ, അന്ന് ആ അച്ഛനും മകളും ചാടിക്കയറിയ അഞ്ചാമത്തെ വണ്ടിയാണ്.
തീവണ്ടിക്ക് വേഗത കൂടുകയും ആളുകൾ സ്വസ്ഥാനങ്ങളിലേക്ക് ഒതുങ്ങുകയും ചെയ്തതോടെ, കിഷന്റെ സാരംഗിയുടെ ശബ്ദം അന്തരീക്ഷത്തിൽ നിറയാൻ തുടങ്ങി.
“തേരീ ആംഖേ ഭൂൽ ഭുലായിയാ...ബാതേ ഹായി ഭൂൽ ഭുലായിയാ...”
വീതി കുറഞ്ഞ ഒരു ദണ്ഡിൽ ഘടിപ്പിച്ച മൂന്ന് തന്ത്രികളിലൂടെ തന്റെ വലത്തേ കൈയ്യിലുള്ള വില്ല് വേഗത്തിൽ അയാൾ ചലിച്ചപ്പോൾ ഊഷ്മളവും ശ്രുതിമധുരവുമായ ഒരു ഈണം പുറപ്പെട്ടു. ദണ്ഡിന്റെ ഒരറ്റത്തുള്ള ചെറിയ ചിരട്ടപോലുള്ള ഒരു ഭാഗം (ശബ്ദം വരുന്നത് അതിൽനിന്നാണ്) ഇടത്തേ കക്ഷത്തിന്റെയും നെഞ്ചിന്റേയും ഇടയിൽ വിശ്രമിക്കുന്നുണ്ടായിരുന്നു. 2022-ലെ ബോളിവുഡ്ഡുലെ ജനപ്രിയ ഗാനം ഭൂൽ ഭുലായിയ അയാൾ വായിച്ചപ്പോൾ മനസ്സിനെ കൂടുതൽ മഥിക്കുന്നതായി തോന്നി.
കോച്ചിൽ യാത്ര ചെയ്യുന്ന ചിലർ, അവരുടെ ദൈനംദിന പ്രശ്നങ്ങളിൽനിന്ന് മുഖം തിരിച്ച് ആ മനോഹരമായ ഈണത്തിലേക്ക് ശ്രദ്ധിക്കാൻ തുടങ്ങി. ചിലർ മൊബൈൽ ഫോണുകളെടുത്ത് റിക്കാർഡ് ചെയ്യാനും ആരംഭിച്ചു. ചിലർ ചെറുതായി മന്ദഹസിക്കുന്നുണ്ടായിരുന്നു. മറ്റ് ചിലരാകട്ടെ, ഇതൊന്നും ശ്രദ്ധിക്കാതെ അവനവന്റെ ഫോണുകളുടെ സ്വനഗ്രാഹി ചെവിയിൽ ഘടിപ്പിച്ച് ഇരിക്കുന്ന മറ്റുചിലരുണ്ടായിരുന്നു. കംപാർട്ടുമെന്റിൽ ചുറ്റി നടന്ന്, യാത്രക്കാരിൽനിന്ന് പണം യാചിക്കുകയായിരുന്നു കിഷന്റെ മകൾ ഭാർതി എന്ന ആ കൊച്ചുപെൺകിടാവ്.










