“കുടലു! കുടലു: പാത്രേ കുടലു“ (മുടി, മുടി, മുടിക്ക് പകരം പാത്രം)
വീടുകളിൽ കയറി മുടി ശേഖരിക്കുന്ന സാകെ സരസ്വതിയുടെ ഉച്ചത്തിലുള്ള ശബ്ദം ബെംഗളൂരുവിലെ മധിക്കരയുടെ തെരുവുകളിൽ മുഴങ്ങി. മുടിക്ക് പകരം അവർ അടുക്കളയിൽ ഉപയോഗിക്കാവുന്ന ഭാരം കുറഞ്ഞ അലുമിനിയം പാത്രങ്ങൾ വിൽക്കുന്നു. വെള്ളം നിറയ്ക്കുന്ന പാത്രങ്ങൾ, കൂജകൾ, സ്പൂണുകൾ, മുറങ്ങൾ അങ്ങിനെ പലതും.
“എന്റെ നാത്തൂൻ ശിവമ്മയിൽനിന്നാണ് ഞാൻ ഈ തൊഴിൽ പഠിച്ചത്. ആളെ കിട്ടാൻ ഉച്ചത്തിൽ വിളിക്കുന്ന ഈ രീതിയും അവരിൽനിന്ന് പഠിച്ചതാണ്”, ബെംഗളൂരുവിലെ 23 വയസ്സുള്ള ആ കച്ചവടക്കാരി പറയുന്നു.
അവരുടെ കുടുംബത്തിൽ ഈ തൊഴിൽ ചെയ്യുന്ന മൂന്നാമത്തെ തലമുറക്കാരിയാണ് സരസ്വതി. “എന്റെ അമ്മ ഗംഗമ്മ, വിവാഹശേഷം ഈ തൊഴിലായിരുന്നു ചെയ്തിരുന്നത്. എന്നാൽ പുറം വേദനയും മുട്ടുവേദനയുമൊക്കെയായപ്പോൾ അവർ ജോലി കുറച്ചു”, 30 വർഷം മുമ്പ് ആന്ധ്ര പ്രദേശിൽനിന്ന് ബെംഗളൂരുവിലേക്ക് കുടിയേറിയവരാണ് സരസ്വതിയുടെ അച്ഛൻ പുള്ളണ്ണയും അമ്മ ഗംഗമ്മയും.
ആന്ധ്ര പ്രദേശിൽ മറ്റ് പിന്നാക്കവിഭാഗമായി (ഒ.ബി.സി) പട്ടികപ്പെടുത്തിയിട്ടുള്ള കൊറച്ച സമുദായക്കാരാണ് സരസ്വതിയുടെ കുടുംബം. 80 വയസ്സായ പുള്ളണ്ണ ഇപ്പോൾ, ഉണങ്ങിയ ഓല ഉപയോഗിച്ച് ചൂലുകളുണ്ടാക്കുന്നു. ഓരോന്നിനും 20 മുതൽ 50 രൂപവരെയാണ് വില.










