കൽക്കരിക്കൂനകളും ചാരക്കൂനകളുമുള്ള 2920 മെഗാവാട്ട് സൂപ്പർ തെർമൽ പവർ സ്റ്റേഷന്റെയും ചന്ദ്രപുരിലെ നിബിഡമായ കുറ്റിക്കാടിന്റെയും ഇടയിലുള്ള ഗ്രാമചത്വരത്തിൽ നവീകരിച്ച ഒരു മഹീന്ദ്ര ചരക്കുവണ്ടി - MH34AB6880 നമ്പറുള്ളത് – വന്നുനിന്നു.
വാഹനത്തിന്റെ ഇരുവശത്തും നിറവും ആകർഷകവുമായ പോസ്റ്ററുകൾ ഒട്ടിച്ചുവെച്ചിരുന്നു. മുദ്രാവാക്യങ്ങളും ഫോട്ടോഗ്രാഫുകളുമുള്ള പോസ്റ്ററുകൾ. 2023 ഒക്ടോബറിലെ ഒരു അലസമായ പ്രഭാതത്തിൽ മയങ്ങിക്കിടന്നിരുന്ന ഗ്രാമത്തിന്റെ ശ്രദ്ധയെ അത് ആകർഷിച്ചു. കുട്ടികളും സ്ത്രീകളും പുരുഷന്മാരും ഓടിക്കൂടി.
ഒരു ഡ്രൈവറുടേയും സഹായിയുടേയും കൂടെ വിത്തൽ ബഢ്കൽ വാഹനത്തിൽനിന്ന് ഇറങ്ങി. ഒരുകൈയ്യിൽ ഒരു മൈക്രോഫോണും മറുകൈയ്യിൽ തവിട്ടുനിറമുള്ള ഒരു ഡയറിയുമായിട്ടാണ് അദ്ദേഹം വന്നത്. വെള്ളനിറത്തിലുള്ള ധോത്തിയും കുർത്തയും വെളുത്ത നെഹ്രു തൊപ്പിയുമിട്ട്, കൈയ്യിലുള്ള മൈക്കിലൂടെ അദ്ദേഹം സംസാരിക്കാൻ തുടങ്ങി. വാഹനത്തിന്റെ മുൻഭാഗത്ത് ഘടിപ്പിച്ച കോളാമ്പിയിലൂടെ ആ സംഭാഷണം ഒഴുകിപ്പരന്നു.
താൻ എന്തിനാണ് വന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. കർഷകരും അടുത്തുള്ള കൽക്കരിയൂണിറ്റുകളിലും ചെറുകിട വ്യവസായസ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ദിവസക്കൂലിക്കാരുമായ 5,000-ത്തോളം ആളുകൾ താമസിക്കുന്ന ആ ഗ്രാമത്തിന്റെ ഓരോ മൂലയ്ക്കലും അദ്ദേഹത്ത്ന്റെ ശബ്ദമെത്തി. കഷ്ടിച്ച് അഞ്ച് മിനിറ്റ് നീണ്ട പ്രസംഗത്തിനൊടുവിൽ, ഗ്രാമത്തിലെ രണ്ട് മുതിർന്ന വ്യക്തികൾ അദ്ദേഹത്തെ പുഞ്ചിരിയോടെ സ്വീകരിക്കാൻ മുന്നോട്ട് വന്നു.
“ഹേ മാമ, നമസ്കാരം, ദയവായി ഇരുന്നാലും”, ആ രണ്ടുപേരിൽ ഒരാളായ ഹേമരാജ് മഹാദേവ് ദിവാസെ എന്ന 65 വയസ്സായ കർഷകൻ അഭ്യർത്ഥിച്ചു. ഗ്രാമചത്വരത്തിൽ ഒരു ചെറിയ പലചരക്കുകട നടത്തുകയും ചെയ്യുന്നുണ്ട് ഹേമരാജ്.
“നമസ്കാരം”, ബഢ്കൽ മാമ അവരെ നോക്കി കൈകൂപ്പി പറഞ്ഞു.


















