ഒരു സസ്യ ശാസ്ത്രജ്ഞൻ, ഒരു സൈനികൻ, ഒരു വീട്ടമ്മ, ഒരു ഭൂമിശാസ്ത്ര വിദ്യാർത്ഥി.
റാഞ്ചിയിലെ തിരക്കുള്ള ഒരു റോഡിൽനിന്ന് അകന്നുമാറി, ഇത്തരമൊരു അപൂർവ്വ സംഘം ആളുകൾ ഒരു വേനൽക്കാല ഉച്ചയ്ക്ക് ഒത്തുകൂടിയിരിക്കുകയാണ്. പർട്ടിക്കുലർളി വൾനെറബിൽ ട്രൈബൽ ഗ്രൂപ്പ്സ് (പി.വി.ടി.ജി – വളരെയധികം ദൌർബ്ബല്യങ്ങൾ നേരിടുന്ന ഗോത്രസംഘം) വിഭാഗത്തിൽപ്പെടുന്ന അവർ തലസ്ഥാന നഗരിയിലെ ജാർഘണ്ട് ട്രൈബൽ റിസർച്ച് ഇൻസ്റ്റിട്യൂറ്റിൽ (ടി.ആർ.ഐ) ഒരു എഴുത്ത് ശില്പശാലയിൽ പങ്കെടുക്കുകയായിരുന്നു.
“എന്റെ കുട്ടികൾ അവരുടെ മാതൃഭാഷയിൽ വായിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,” മാവ്നോ ഭാഷ സംസാരിക്കുന്ന മാൽ പഹാഡിയ സമുദായത്തിലെ ജഗന്നാഥ് ഗിർഹി പറയുന്നു. ഇല്ലാതായിപ്പോകുന്ന തങ്ങളുടെ മാതൃഭാഷയായ മാവ്നോവിന്റെ വ്യാകരണം എഴുതുന്നതിനായി, 200 കിലോമീറ്റർ അകലെയുള്ള ദുംകയിലെ തന്റെ ഗ്രാമത്തിൽനിന്ന് റാഞ്ചിയിലെ ടി.ആർ.ഐ.യിലേക്ക് എത്തിയതായിരുന്നു 24 വയസ്സുള്ള അയാൾ.
മറ്റ് ചില പദ്ധതികളും അദ്ദേഹത്തിനുണ്ട്. “മാവ്നോവിൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കണം,” ജഗന്നാഥ് പറയുന്നു. സ്വന്തം ഗ്രാമമായ ബലിയഖോഡയിലെ, ബയോളജിയിൽ എം.എസ്.സി ബിരുദം ലഭിച്ച – അതും ഹിന്ദി ഭാഷയിലൂടെ പഠിച്ച – ഒരേയൊരാളാണ് അയാൾ. “കൂടുതലാളുകൾ സംസാരിക്കുന്നതിനാൽ, സമുദായത്തിന്റെ ഭാഷയാണ് സർവ്വകലാശാലയിൽ പഠിപ്പിക്കുന്നത്. ജാർഘണ്ട് സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ (ജെ.എസ്.എസ്.സി) സിലബസ് ആദിവാസി ഭാഷകളായ ഖോഡ്ത, സന്താളി എന്നിവയിൽ എളുപ്പത്തിൽ ലഭ്യമാണെങ്കിലും, ഞങ്ങളുടെ ഭാഷയിൽ (മാവ്നോ) ലഭ്യമല്ല,” അയാൾ ചൂണ്ടിക്കാട്ടുന്നു.
“ഇത്തരമൊരു അരികിലേക്കൊതുക്കൽ തുടരുകയാണെങ്കിൽ എന്റെ ഭാഷ പതുക്കെപ്പതുക്കെ ഇല്ലാതാകും.” മൽ പഹാഡിയ സംസാരിക്കുന്നവർ ജാർഘണ്ടിൽ 15 ശതമാനമാണ്. ബാക്കിയുള്ളവർ അയൽസംസ്ഥാനങ്ങളിലാണുള്ളത്.
ദ്രാവിഡ സ്വാധീനമുള്ള ഇന്തോ-ആര്യൻ ഭാഷയാണ് അവരുടെ മാവ്നോ ഭാഷ. 4,000-ത്തിൽത്താഴെ ആളുകൾ മാത്രം സംസാരിക്കുന്ന ഈ എൻഡേൻജേഡ് ഭാഷയ്ക്ക് ഔദ്യോഗിക പദവിയില്ല. ലിംഗ്വിസ്റ്റിക്ക് സർവേ ഓഫ് ഇന്ത്യ (എൽ.എസ്.ഐ) ജാർഘണ്ടിന്റെ കാഴ്ചപ്പാടിൽ, സ്കൂളുകളിലെ ബോധന മാധ്യമമായി മാവ്നോ ഉപയോഗിക്കപ്പെടുന്നില്ല. അതിന് പ്രത്യേകമായ ലിപിയുമില്ല.









