"ഒരു നാൾ ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക്സിൽ മെഡൽ നേടണമെന്നാണ് എന്റെ ആഗ്രഹം," ആ പെൺകുട്ടി പറയുന്നു. അവളുടെ സ്പോർട്സ് അക്കാദമിയ്ക്ക് സമീപത്ത് കൂടെ കടന്നുപോകുന്ന ടാർ റോഡിൽ ദീർഘനേരം ഓട്ടമത്സര പരിശീലനം നടത്തിയതിനുശേഷം കിതപ്പാറ്റുകയാണവൾ. നാല് മണിക്കൂർ നീണ്ട കഠിനപരിശീനത്തിന് ശേഷം, അവളുടെ ക്ഷീണിതമായ, മുറിവേറ്റ കാലുകൾ ഒടുവിൽ ഓട്ടം നിർത്തി നിശ്ചലമായിരിക്കുന്നു.
വെറുമൊരു കൗതുകത്തിന്റെ പുറത്തല്ല പതിമൂന്നുകാരിയായ ഈ ദീർഘദൂര ഓട്ടക്കാരി ചെരുപ്പിടാതെ പരിശീലിക്കുന്നത്. "ഓട്ടത്തിന് ഉപയോഗിക്കേണ്ട വിലകൂടിയ ഷൂ വാങ്ങാൻ എന്റെ രക്ഷിതാക്കളുടെ പക്കൽ പണം ഇല്ലാത്തതിനാലാണ് ഞാൻ ഇങ്ങനെ ഓടുന്നത്," അവൾ പറയുന്നു.
വർഷ കദം, പർബനിയിൽനിന്നുള്ള കർഷകത്തൊഴിലാളികളായ വിഷ്ണുവിന്റെയും ദേവ്ശാലയുടെയും മകളാണ്. വരൾച്ചാ ബാധിതപ്രദേശമായ മറാത്ത്‌വാഡയിൽ ഉൾപ്പെടുന്ന, സംസ്ഥാനത്തിലെത്തന്നെ അതിദരിദ്ര ജില്ലകളിലൊന്നാണ് പർബനി. മഹാരാഷ്ട്രയിൽ പട്ടിക ജാതിയായി പരിഗണിക്കപ്പെടുന്ന മാതംഗ് സമുദായക്കാരാണ് വർഷയുടെ കുടുംബം.
"എനിക്ക് ഓടാൻ ഒരുപാട് ഇഷ്ടമാണ്,"എന്ന് പറയുമ്പോൾ അവളുടെ കണ്ണുകൾ തിളങ്ങുന്നു. "2021-ൽ നടന്ന, അഞ്ച് കിലോമീറ്റർ നീളുന്ന ബുൾഡാന അർബൻ ഫോറസ്ററ് മാരത്തോൺ ആയിരുന്നു എന്റെ ആദ്യ മത്സരം. അന്ന് രണ്ടാം സ്ഥാനത്തെത്തി, ജീവിതത്തിലെ ആദ്യത്തെ മെഡൽ നേടിയപ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. എനിക്ക് ഇനിയും ഒരുപാട് മത്സരങ്ങളിൽ വിജയിക്കണം," ആ കൗമാരക്കാരി ദൃഢനിശ്ചയത്തോടെ പറയുന്നു.
വർഷയ്ക്ക് വെറും എട്ട് വയസ്സുള്ളപ്പോൾത്തന്നെ ഓട്ടത്തോട് അവൾക്കുള്ള അഭിനിവേശം രക്ഷിതാക്കൾ തിരിച്ചറിഞ്ഞിരുന്നു. "എന്റെ അമ്മാവൻ (അമ്മയുടെ സഹോദരൻ) പാറാജി ഗയക്ക്വാദ് സംസ്ഥാനതലത്തിൽ മത്സരിച്ചിരുന്ന അത്‌ലറ്റായിരുന്നു. അദ്ദേഹം ഇപ്പോൾ പട്ടാളത്തിലാണ്. അദ്ദേഹത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഞാൻ ഓടിത്തുടങ്ങിയത്," അവൾ കൂട്ടിച്ചേർക്കുന്നു. 2019-ൽ നടന്ന അന്തർ സ്കൂൾ സംസ്ഥാനതല മത്സരത്തിൽ നാല് കിലോമീറ്റർ ക്രോസ് കൺട്രി ഓട്ടത്തിൽ വർഷ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. "ആ വിജയത്തോടെ ഓട്ടത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എനിക്ക് ആത്മവിശ്വാസമായി."
















