സുധീർ കോസറെ ചാർപോയിൽ അല്പം ബുദ്ധിമുട്ടി ഇരുന്നാണ് തന്റെ ശരീരത്തിലെ മുറിവുകൾ എന്നെ കാണിക്കുന്നത് - വലത് കാല്പാദത്തിനടിയിൽ ആഴത്തിലുള്ള ഒരു മുറിവ്, വലത്തേ തുടയിൽ ഏകദേശം അഞ്ച് സെന്റിമീറ്റർ നീളത്തിലുള്ള ഒരു മുറിവ്, വലത്തേ കൈമുട്ടിന് താഴെയായി, തുന്നൽ ഇടേണ്ടിവന്ന വലിയൊരു മുറിവ്, പിന്നെ ശരീരം മുഴുവനുമുള്ള പരിക്കുകളും.
വെളിച്ചം അധികം കടന്നുചെല്ലാത്ത, പെയിന്റടിക്കാത്ത വീട്ടിലെ രണ്ടുമുറികളിലൊന്നിൽ ഇരുന്ന് എന്നോട് സംസാരിക്കവേ, സുധീർ ഭയചകിതനാണെന്ന് മാത്രമല്ല, കടുത്ത വേദനമൂലം അസ്വസ്ഥനുമാണ്. അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും സഹോദരനും അടുത്തുതന്നെയുണ്ട്. പുറത്ത് മഴ തിമിർത്തു പെയ്യുന്നു. ദീർഘവും അലോസരപ്പെത്തുന്നതുമായ കാത്തിരിപ്പിനുശേഷം വന്നെത്തിയ മഴ ഇപ്പോൾ ആ പ്രദേശത്താകെ കനത്തിട്ടുണ്ട്.
2023 ജൂലായ് 2 വൈകീട്ട്, സുധീർ - ലോഹാർ-ഗഡി സമുദായത്തിലെ - (ഗഡി ലോഹാർ എന്നും അറിയപ്പെടുന്നു. സംസ്ഥാനത്ത് മറ്റ് പിന്നാക്കജാതിൽ ഉൾപ്പെട്ടവർ) ഒരു ഭൂരഹിത തൊഴിലാളിക്ക്, പാടത്ത് പണിയെടുക്കുമ്പോൾ ഒരു കാട്ടുപന്നിയുടെ ആക്രമണം നേരിടേണ്ടിവന്നു. ഗുരുതരമായി പരിക്കേറ്റെങ്കിലും, നെഞ്ചിലും മുഖത്തും കുത്തേൽക്കാത്തതിനാൽ, മെലിഞ്ഞ, എന്നാൽ ദൃഢഗാത്രനായ ആ 30-കാരൻ ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു
ജൂലൈ 8-ന് വൈകീട്ട്, സുധീറിന്റെ ഗ്രാമമായ കവാതിയിൽവെച്ചാണ് പാരി അദ്ദേഹത്തെ കണ്ടത്. ചന്ദ്രാപൂർ ജില്ലയിലെ സാവോലി തെഹ്‌സിലിൽ പ്രാദേശികവനങ്ങൾക്കകത്ത് സ്ഥിതി ചെയ്യുന്ന, തീർത്തും ഒരു സാധാരണ ഗ്രാമമാണ് കവാതി. ആശുപത്രിവാസം കഴിഞ്ഞ് സുധീർ വീട്ടിലെത്തിയിട്ടേ ഉണ്ടായിരുന്നുള്ളു.
ആക്രമണത്തിനിടെ തന്റെ നിലവിളി കേട്ട്, പാടത്ത് ട്രാക്ടർ ഓടിക്കുകയായിരുന്നു മറ്റൊരു തൊഴിലാളി ഓടിയെത്തിയതും സ്വന്തം സുരക്ഷപോലും അവഗണിച്ച് പന്നിയെ കല്ലെറിഞ്ഞ് ഓടിച്ചതുമെല്ലാം സുധീർ ഓർത്തെടുക്കുന്നു.
സുധീർ ഭയന്ന് വിറച്ച് നിസ്സഹായനായി നിലത്ത് വീണതോടെ ആ കാട്ടുമൃഗം - ഒരു പെൺപന്നിയായിരിക്കണം- അതിന്റെ തേറ്റകൊണ്ട് അദ്ദേഹത്തെ ആക്രമിച്ചു. "അത് പുറകിലേക്ക് പോയി, വീണ്ടും വീണ്ടും എന്റെ ദേഹത്തേയ്ക്ക് ചാടി നീണ്ട തേറ്റകൾ കുത്തിയിറക്കുകയായിരുന്നു," സുധീർ ഇത് പറയുമ്പോൾ, നടന്നത് വിശ്വസിക്കാനാകാതെ അദ്ദേഹത്തിന്റെ ഭാര്യ ദർശന പിറുപിറുക്കുന്നുണ്ട്; തന്റെ ഭർത്താവ് മരണത്തിൽനിന്ന് കഷ്ടി രക്ഷപ്പെട്ടതാണെന്ന് അവർക്കറിയാം.
സുധീറിനെ ഗുരുതരമായി പരിക്കേൽപ്പിച്ചശേഷം ആ മൃഗം സമീപത്തുള്ള കുറ്റിച്ചെടികൾക്കിടയിലേയ്ക്ക് രക്ഷപ്പെട്ടു.


















