രൂപേഷ് മൊഹാര്‍കര്‍ ഇരുപതുകളിലുള്ള തന്‍റെ സ്ത്രീ-പുരുഷ സംഘത്തെ ചിലകാര്യങ്ങള്‍ ധരിപ്പിക്കാനായി പെട്ടെന്ന് വിളിച്ചുകൂട്ടി.
“ശ്രദ്ധിച്ചു നില്‍ക്കൂ”, തന്നെ ശ്രദ്ധയോടെ ശ്രവിക്കുന്ന ചെറുപ്പക്കാരോടായി ആ 31-കാരന്‍ ഉച്ചത്തില്‍ പറഞ്ഞു. “ആലസ്യത്തിനിവിടെ സ്ഥാനമില്ല!” ഇപ്പോഴെന്നല്ല, ഒരിക്കലും, അദ്ദേഹം അവരെ ഓര്‍മ്മിപ്പിച്ചു.
ദൃഢനിശ്ചയത്തോടെ തലയാട്ടിക്കൊണ്ട്, സഗൗരവം, ആ സംഘം വിജയാഹ്ളാദം മുഴക്കി. എല്ലാവരും ഊര്‍ജ്ജസ്വലരായി. ഒരു മാസത്തോളമായി ചെയ്തുകൊണ്ടിരുന്ന കായിക പരിശീലനത്തിന്‍റെ ഭാഗമായി ഓടാനും വ്യായാമങ്ങള്‍ക്കുമായി അവര്‍ തിരികെപ്പോയി.
ഏപ്രില്‍ മാസം, രാവിലെ 6 മണി. നഗരത്തിലെ ഒരേയൊരു മൈതാനമായ ഭണ്ഡാരയിലെ ശിവാജി സ്റ്റേഡിയം ഊര്‍ജ്ജ്വസ്വലരായ, കഠിനപ്രയ്തനം ചെയ്യുന്ന, യുവജനങ്ങളെക്കൊണ്ട് നിറഞ്ഞു. 100 മീറ്റര്‍ ഓട്ടം, 1,600 മീറ്റര്‍ ഓട്ടം, ഷോട്ട്പുട്ട് പരിശീലനം, കരുത്ത് നേടുന്നതിനുള്ള മറ്റ് പരിശീലനങ്ങള്‍ എന്നിവയിലൊക്കെ ഏര്‍പ്പെടുന്നവരാണവര്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി തുടര്‍ച്ചയായ മൂന്നാംതവണയും ജനവിധിതേടുന്ന പൊതുതിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്നു എന്നത് അവരുടെ മനസ്സിലെ അവസാനകാര്യമാണ്. ഭണ്ഡാര-ഗൊന്ധിയ പാര്‍ലമെന്‍റ് മണ്ഡലത്തില്‍ 2024-ലെ ഇന്ത്യന്‍ പൊതുതെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ഏപ്രില്‍ 19-ന് വോട്ടെടുപ്പ് നടക്കാന്‍ പോവുകയാണ്. കഠിനാദ്ധ്വാനവും ബുദ്ധിമുട്ടുകളും നിറഞ്ഞ സുദീര്‍ഘമായ തിരഞ്ഞെടുപ്പ് കാലയളവിന്‍റെ ഒന്നാം ഘട്ട വോട്ടെടുപ്പാണിത്.
തിരഞ്ഞെടുപ്പ് യുദ്ധങ്ങളില്‍നിന്നും മാറിനിന്നുകൊണ്ട് ഈ യുവതീ-യുവാക്കള്‍ വരാന്‍പോകുന്ന സംസ്ഥാന പോലീസ് റിക്രൂട്ട്മെന്‍റ് പരിപാടിയിൽ ശ്രദ്ധയൂന്നിയിരിക്കുന്നു. ഏപ്രിൽ 15-നാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. പോലീസ് കോൺസ്റ്റബിൾമാർ, കോൺസ്റ്റബിൾ ഡ്രൈവർമാർ, സംസ്ഥാന റിസർവ് പോലീസ് സേന, പോലീസ് ബാൻഡ്സ്മെൻ, പ്രിസൺ കോൺസ്റ്റബിൾമാർ എന്നീ വിഭാഗങ്ങളിലേക്കുളള ഒഴിവുകൾ നികത്താന്‍ ഏതാനും മാസങ്ങൾക്കുള്ളിൽ കായികക്ഷമത പരീക്ഷയും എഴുത്തു പരീക്ഷയും ചേർന്ന പരീക്ഷ നടക്കും.













