“ഉച്ചയ്ക്ക് പെട്ടെന്നാണത് സംഭവിച്ചത്!“
“എനിക്കറിയാം. അത്ര ഭയങ്കരമായ കൊടുങ്കാറ്റായിരുന്നു. അല്ലേ?”
“അതെ, മരത്തിനും പ്രായമായിരുന്നുവെന്ന് ഞാൻ ഊഹിക്കുന്നു. അഞ്ച് പതിറ്റാണ്ടുമുമ്പ് ഞങ്ങൾ ഈ പ്രദേശത്തേക്ക് വരുമ്പോൾത്തന്നെ അത് ഇവിടെ ഉണ്ടായിരുന്നു”.
“എന്തായാലും അതിന്റെ ചാഞ്ഞുള്ള ആ നില്പ് അപകടകരമായിരുന്നു. മാത്രമല്ല, അതിന്റെ താഴെ ഉണ്ടായിരുന്ന ആ അബ്ദുളിന്റെ തട്ടുകടയും വലിയ ശല്യമായിരുന്നു. രാത്രി മുഴുവൻ വവ്വാലുകളും പകൽസമയങ്ങളിലും ചെക്കന്മാരും..എനിക്ക് കണ്ടുകൂടായിരുന്നു അത്”.
“ഹോ..എന്തൊരു ശബ്ദമായിരുന്നു അത്, അല്ലേ?”
മുനിസിപ്പാലിറ്റിയുടെ അത്യാഹിതവിഭാഗം വന്ന് അപ്പാർട്ട്മെന്റിന്റെ ഗേറ്റിന്റെ മുമ്പിൽ വീണുകിടന്നിരുന്ന മരം മാറ്റിയിട്ട് 36 മണിക്കൂർ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും അതിനെക്കുറിച്ചുള്ള ആളുകളുടെ വർത്തമാനം അവസാനിച്ചിരുന്നില്ല. എന്താല്ലേ, വല്ലാത്തൊരു ഞെട്ടലായിരുന്നു, എത്ര പെട്ടെന്നായിരുന്നു, ശരിക്കും പേടിപ്പിച്ചുകളഞ്ഞു, ഭാഗ്യമായിപ്പോയി, അങ്ങിനെയങ്ങിനെ ആ വർത്തമാനങ്ങൾ നീണ്ടുപോയി. ചിലപ്പോൾ അവൾക്ക് തോന്നാറുണ്ട്, താൻ കാണുന്ന അതേ സാധനങ്ങൾ, താൻ കാണുന്ന അതേ വിധത്തിൽ മറ്റുള്ളവർക്ക് കാണാൻ കഴിയുന്നുണ്ടോ എന്ന്. ആ ഉച്ചയ്ക്ക് അയാൾ അവിടെയുണ്ടായിരുന്നുവെന്ന് അവർക്കറിയാമോ? അയാൾ മരിച്ചത് ആരെങ്കിലും കണ്ടിരുന്നോ?
അബ്ദുൾ ചാച്ചയുടെ കടയുടെ മുമ്പിൽ ഓട്ടോ ഇറങ്ങുമ്പോൾ മഴ ശക്തിയായി പെയ്തിരുന്നു. റോഡിൽ വെള്ളക്കെട്ടുണ്ടായിരുന്നതിനാൽ ഓട്ടോ ഗേറ്റിനടുത്തേക്കെത്താൻ മടിച്ച് കുറേ ദൂരെ നിന്നു. ചാച്ച അവളെ തിരിച്ചറിഞ്ഞ്, വേഗം വന്ന് ഒരു കുട നീട്ടി. ഒരക്ഷരം പറയാതെ, തല കുലുക്കുകമാത്രം ചെയ്തു ചാച്ച. അവൾക്ക് മനസ്സിലായി. അവൾ ആ കുട ഒരു പുഞ്ചിരിയോടെ വാങ്ങി കുറച്ചപ്പുറത്തുള്ള അപ്പാർട്ട്മെന്റിലേക്കെത്താൻ റോഡ് മുറിച്ചുകടന്നു. കാലാവസ്ഥ മാറുകയാണെന്ന് അവൾ മനസ്സിലായതുപോലുമില്ല.
ഒരു മണിക്കൂർ കഴിഞ്ഞ്, എന്തോ നിലംപൊത്തിയ വലിയ ശബ്ദം കേട്ട് അവൾ ജനലരികിൽ ചെന്നു. മുറ്റത്ത് ഒരു പുതിയ കാട് പ്രത്യക്ഷമായതുപോലെ തോന്നി. പഴയ ആ മരം വീണതാണെന്ന് തിരിച്ചറിയാൻ അവൾ അല്പസമയമെടുത്തു. മരത്തിന്റെ താഴെ ഒരു വെളുത്ത പ്രാവിനെപ്പോലെ ഒരു തൊപ്പി കിടക്കുന്നത് അവൾ കണ്ടു. ചാച്ചയുടെ വെളുത്ത തൊപ്പി



