ഉച്ചകഴിഞ്ഞ പ്രസന്നമായ ഒരു നേരത്ത് നദിയുടെ മറുകരയെത്താന്‍ ഉഷ ഷിന്‍ഡെ പേരമകനെയും ഒക്കത്തെടുത്ത് ചങ്ങാടത്തിലേക്ക് കാലെടുത്തുവച്ചു. ഇളകിക്കൊണ്ടിരുന്ന ചങ്ങാടം പ്രതീക്ഷിച്ചതിനേക്കാള്‍ ചരിയുകയും ഉഷയുടെ കാല്‍വഴുതുകയും ചെയ്തു. കുട്ടിയുമായി നദിയില്‍വീണ അവര്‍ ജീവന്‍ നഷ്ടപ്പെടുമോ എന്ന് ഭയന്നു.
കോവിഡ്-19 രണ്ടാംതരംഗം പടര്‍ന്നുപിടിച്ച സമയത്ത് ഈ വര്‍ഷം മാര്‍ച്ചിലാണ് ഇത് സംഭവിച്ചത്. ഉഷയുടെ പേരമകന്‍ ശംഭുവിന് പനിയായിരുന്നു. “അവന് കൊറോണ [വൈറസ്] പിടിച്ചിട്ടുണ്ടായിരിക്കുമോ എന്ന് ഞാന്‍ ഭയന്നു”, 65-കാരിയായ ഉഷ പറഞ്ഞു. “അവന്‍റെ മാതാപിതാക്കള്‍ പശ്ചിമ മഹാരാഷ്ട്രയിലെ പഞ്ചസാര ഫാക്ടറിയില്‍ സീസണ്‍ തൊഴിലാളികളായി പണിയെടുക്കുകയായിരുന്നു. അതുകൊണ്ട് പെട്ടെന്നുതന്നെ ഞാനവനെ ഡോക്ടറെ കാണിക്കാന്‍ തീരുമാനിച്ചു.”
പക്ഷെ യാത്രചെയ്യുന്നതിന് ഗ്രാമത്തില്‍നിന്നും ഒരു താത്കാലിക ചങ്ങാടത്തിലേറി നദി മുറിച്ചുകടക്കണമായിരുന്നു. “ശാരീരികസന്തുലനം പാലിക്കാന്‍ കഴിയാതെ ഞാന്‍ ശംഭുവുമായി വീണു”, ഉഷ പറഞ്ഞു. “എനിക്ക് നീന്താന്‍ കഴിയില്ല. ഭാഗ്യത്തിന് എന്‍റെ ബന്ധു അടുത്തുണ്ടായിരുന്നു. അദ്ദേഹം നദിയിലേക്കുചാടി ഞങ്ങളെ കരകയറാന്‍ സഹായിച്ചു. ഞാന്‍ ഭയന്നുപോയി. ഞാന്‍കാരണം എന്‍റെ പേരമകന് ഒന്നും സംഭവിക്കരുതെന്ന് എനിക്കുണ്ടായിരുന്നു.”
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ വിഞ്ചര്‍ണ നദിയുടെ തീരത്താണ് ഉഷയുടെ ഗ്രാമമായ സൗതാഡ. മനോഹരമായ രാമേശ്വര്‍ വെള്ളച്ചാട്ടം 225 അടി ഉയരത്തില്‍നിന്നും നദിയിലേക്ക് പതിക്കുന്നത് ഗ്രാമത്തില്‍നിന്നും 1.5 കിലോമീറ്ററകലെ പാട്ടോദ താലൂക്കില്‍ വച്ചാണ്. ഗ്രാമത്തിന്‍റെ പ്രധാന ഭാഗത്തുനിന്നും ചെറിയൊരു ഒരു ഭാഗത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് നദി സൗതാഡയെ രണ്ടായി മുറിക്കുന്നു. പാലത്തിന്‍റെ അഭാവത്തില്‍ ഷിന്‍ഡെ വസ്തിയിലെ (സൗതാഡയുടെ ഒരു ഒറ്റപ്പെട്ട ഭാഗം) ആളുകള്‍ക്ക് കടമുതല്‍ ആശുപത്രിവരെ എവിടെ പോകുന്നതിനും നദികടക്കണം.









