ബസന്ത് ബിന്ദ് വീട്ടിൽ വന്നിട്ട് കുറച്ചുദിവസമേ ആയിട്ടുള്ളു. കർഷകത്തൊഴിലാളിയായി ദിവസവേതനത്തിന് ജോലി ചെയ്യുന്ന അയാൾ, കഴിഞ്ഞ കുറേ മാസങ്ങളായി പാറ്റ്നയിലെ കൃഷിസ്ഥലങ്ങളിൽ ജോലിചെയ്യുകയായിരുന്നു. ജെഹനബാദ് ജില്ലയിലെ സലെമാൻപുരിലെ വീട്ടിൽനിന്ന് ഏതാനും മണിക്കൂർ ദൂരമേയുള്ള ജോലിസ്ഥലത്തേക്ക്.
2023 ജനുവരി 15-ലെ സംക്രാന്തി ഉത്സവം കഴിഞ്ഞതിന്റെ പിറ്റേന്ന്, തൊഴിലിടത്തേക്ക് മടങ്ങാനുള്ള സമയമായി. മറ്റ് ജോലിക്കാരെയും കൂട്ടി ബിഹാറിന്റെ തലസ്ഥാനത്തേക്ക് ഒരുമിച്ച് പോകാനായി, സമീപത്തെ ഗ്രാമമായ ചന്ദാരിയയിലേക്ക് അയാൾ യാത്രയായി. ഒരു സംഘം ആളുകൾക്കുകൂടി ജോലി കിട്ടാൻ സാധ്യതയുണ്ടായിരുന്നു.
അവിടെയുള്ള ചിലരുമായി സംസാരിച്ചുനിൽക്കുമ്പോൾ, പൊലീസും എക്സൈസ് ഉദ്യോഗസ്ഥരുമടങ്ങുന്ന ഒരു സംഘം വണ്ടിയിൽ വന്നു. ബിഹാർ പ്രൊഹിബിഷൻ ആൻഡ് എക്സൈസ് (അമെന്റ്മെന്റ്) ആക്ട് 2016 പ്രകാരം, രൂപീകരിച്ച മദ്യനിരോധന സ്ക്വാഡിലെ അംഗങ്ങളായിരുന്നു അത്. “ബിഹാർ സംസ്ഥാനത്ത് സമ്പൂർണ്ണ മദ്യ-ലഹരി നിരോധനം നടപ്പാക്കുകയും ഉറപ്പുവരുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക’ എന്നതായിരുന്നു അവരുടെ തൊഴിൽ.
പൊലീസിനെ കണ്ടയുടൻ ആളുകൾ ഓടാൻ തുടങ്ങി ബസന്തും ഓടാൻ തുടങ്ങിയതായിരുന്നു. എന്നാൽ “എന്റെ കാലിൽ ഒരു ഇരുമ്പ് ദണ്ഡ് പിടിപ്പിച്ചിട്ടുള്ളതിനാൽ, എനിക്ക് വേഗത്തിൽ ഓടാൻ കഴിഞ്ഞില്ല”, ഒന്നുരണ്ട് മിനിറ്റിനുള്ളിൽ അയാളുടെ ഭാഗ്യം അവസാനിച്ചു. “ആരോ ഒരാൾ എന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച് എന്നെ വണ്ടിയിലേക്ക് തള്ളിയിട്ടു”, ആ 27 വയസ്സുകാരൻ ഓർമ്മിക്കുന്നു.
തന്റെ പക്കലോ വീട്ടിലോ മദ്യമുണ്ടോ എന്ന് വേണമെങ്കിൽ പരിശോധിച്ചുകൊള്ളാൻ അയാൾ സ്ക്വാഡിനോട് പറഞ്ഞു. പക്ഷേ അവരത് ചെയ്തില്ല. “എക്സൈസ് ഡിപ്പാർട്ട്മെന്റിലെത്തിയാൽ വിട്ടയയ്ക്കാമെന്ന് പൊലീസ് പറഞ്ഞപ്പോൾ” തനിക്ക് ആശ്വാസം തോന്നിയെന്ന് അയാൾ പറഞ്ഞു.
എന്നാൽ, ബസന്തും മദ്യനിരോധന സ്ക്വാഡും സ്റ്റേഷനിലെത്തിയപ്പോൾ, തന്റെ കൈയ്യിൽനിന്ന് 500 എം.എൽ. മദ്യം കണ്ടെത്തിയെന്ന് രേഖകളിൽ ചേർത്തതായി ബസന്തിന് മനസ്സിലായി. മദ്യം കൈവശംവെച്ചതിന് പ്രൊഹിബിഷൻ ആക്ട് പ്രകാരം അയാളെ ചാർജ്ജ് ചെയ്തു. അഞ്ചുവർഷംവരെ തടവും, 1 ലക്ഷത്തിൽക്കുറയാതെയുള്ള പിഴയുമായിരുന്നു ആദ്യമായി കുറ്റം ചാർത്തപ്പെട്ടവർക്കുള്ള ശിക്ഷ.










