ഈ വര്‍ഷം ജനുവരിയില്‍ ആദ്യമായി മുത്തശ്ശി ആയപ്പോള്‍ ശാന്തി മാഞ്ചിക്ക് 36 വയസ്സ് ആയിരുന്നു. അന്നുരാത്രി മറ്റൊരു കാര്യംകൂടി സംഭവിച്ചു. രണ്ടു ദശകങ്ങളായി തന്‍റെ വീടിന്‍റെ സ്വകാര്യതയില്‍, ശ്രദ്ധിക്കാന്‍ ഡോക്ടറോ നഴ്സോ ഇല്ലാതെ, 7 കുട്ടികള്‍ക്ക് ജന്മം കൊടുത്ത ആ മെലിഞ്ഞ സ്ത്രീ അവസാനം ആശുപത്രി സന്ദര്‍ശിച്ചു.
“എന്‍റെ മകള്‍ക്ക് വേദനയുണ്ടായിരുന്നു, പക്ഷെ കുട്ടി പുറത്തേക്ക് വന്നില്ല. ഞങ്ങള്‍ക്കൊരു ടെമ്പോ വിളിക്കേണ്ടി വന്നു”, തന്‍റെ ഏറ്റവും മൂത്ത മകള്‍ മംമ്തയെ പ്രസവ മുറിയിലേക്ക് പ്രവേശിപ്പിച്ച ദിവസം കണക്കുകൂട്ടിക്കൊണ്ട് അവര്‍ പറഞ്ഞു. ‘ടെമ്പോ’ എന്നതുകൊണ്ട് അവര്‍ ഉദ്ദേശിച്ചത് ഒരു മുച്ചക്ര വാഹനമാണ്. ഏകദേശം ഒരുമണിക്കൂര്‍ വേണ്ടിവന്നു ആ വാഹനത്തില്‍ - അസ്തമയത്തോടുകൂടി - വെറും 4 കിലോമീറ്റര്‍ അകലെയുള്ള ശിവ്ഹര്‍ പട്ടണത്തിലെത്താന്‍. മംമ്തയെ പെട്ടെന്നുതന്നെ ശിവ്ഹറിലെ ജില്ല ആശുപത്രിയില്‍ എത്തിച്ചു. അവിടെവച്ച് അവര്‍ ഒരുപാടു സമയത്തിനുശേഷം ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി.
“അയാള്‍ 800 രൂപ മേടിച്ചു”, വാഹനക്കൂലിയുടെ കാര്യം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ദേഷ്യവരുന്ന അവര്‍ പിറുപിറുത്തു. “ഞങ്ങളുടെ ടോലെയിലെ ആരും ആശുപത്രിയില്‍ പോകില്ല, അതുകൊണ്ട് അവിടെ ആംബുലന്‍സ് ഉണ്ടോയെന്നകാര്യം ഞങ്ങള്‍ക്കറിയില്ല.”
തന്‍റെ ഏറ്റവും ഇളയ കുട്ടി 4-വയസ്സുകാരിയായ കാജല്‍ ഉറങ്ങുന്നതിനു മുന്‍പ് ഭക്ഷണം കഴിച്ചെന്നുറപ്പിക്കുന്നതിനായി രാത്രി പിന്നീട് ശാന്തിക്ക് വീട്ടില്‍ തിരിച്ചെത്തണമായിരുന്നു. “ഞാനൊരു മുത്തശ്ശി ആയിരിക്കുന്നു, പക്ഷെ എനിക്കൊരമ്മയുടെ ഉത്തരവാദിത്തങ്ങളും നിറവേറ്റേണ്ടതുണ്ട്”, അവര്‍ പറഞ്ഞു. മംമ്തയും കാജലും കൂടാതെ അവര്‍ക്ക് മൂന്ന് പെണ്‍മക്കളും രണ്ട് ആണ്‍മക്കള്‍ കൂടിയുണ്ട്.
മാഞ്ചി കുടുംബം ജീവിക്കുന്നത് മുസഹര്‍ ടോലെയിലാണ് - ബീഹാറിലെ ശിവ്ഹര്‍ ബ്ലോക്കിന്‍റെയും ജില്ലയുടെയും വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന മാധോപൂര്‍ അനന്ത് ഗ്രാമത്തിന് പുറത്ത് ഒരുകിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന ഒരുകൂട്ടം കുടിലുകള്‍. ടോലെയിലെ നാല്‍പതോളം വരുന്ന മണ്‍-മുള കുടിലുകളില്‍ 300-400 ആളുകള്‍ ജീവിക്കുന്നു. അവരെല്ലാവരും മഹാദളിത് വിഭാഗത്തില്‍ പെടുന്ന മുസഹര്‍ ജാതിയില്‍ പെട്ടവരാണ്.










