“കൊറോണ പൊട്ടിപ്പുറപ്പെട്ടതില്‍പ്പിന്നെ കോചിയ [ഇടനിലക്കാരന്‍] ഞങ്ങളുടെ ഗ്രാമം സന്ദര്‍ശിക്കുന്നത് നിര്‍ത്തി”, ജമുനാ ബായ് മണ്ഡാവി പറഞ്ഞു. “കുട്ടകള്‍ വാങ്ങാന്‍ അദ്ദേഹം ഇവിടെ അവസാനമായി വന്നിട്ട് ഇപ്പോള്‍ മൂന്ന് ആഴ്ചകള്‍ ആയി. അതുകൊണ്ട് ഞങ്ങള്‍ക്ക് ഒന്നും വില്‍ക്കാന്‍ കഴിയില്ല, എന്തെങ്കിലും വാങ്ങാന്‍ ഞങ്ങള്‍ക്ക് പണവുമില്ല.”
ധംതരി ജില്ലയിലെ നഗ്രി ബ്ലോക്കിലെ കോഹാബഹ്റ ഗ്രാമത്തില്‍ വസിക്കുന്ന ജമുനാ ബായ് നാല് മക്കളുള്ള ഒരു വിധവയാണ്. ഏകദേശം 40 വയസ്സുള്ള അവര്‍ കമാര്‍ ഗോത്രത്തില്‍ പെടുന്ന ആദിവാസിയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഛത്തീസ്‌ഗഢിലെ ‘പ്രത്യേകിച്ച് ദുര്‍ബലരായ ആദിവാസി വിഭാഗ’ത്തില്‍ (Particularly Vulnerable Tribal Group) അഥവാ പി.വി.റ്റി.ജി.യില്‍ (PVTG) പെടുത്തിയിരിക്കുന്നവരാണ് കമാറുകള്‍. ഈ ഗ്രാമ കൂട്ടായ്മയില്‍ അവരെപ്പോലെ മറ്റ് 36 കമാര്‍ കുടുംബങ്ങള്‍ കൂടിയുണ്ട്. അവരെല്ലാവരും ജമുനാ ബായിയെപ്പോലെ ചുറ്റുപാടുമുള്ള വനങ്ങളില്‍നിന്നും മുളകള്‍ ശേഖരിച്ച് കുട്ടകള്‍ നെയ്ത് ജീവിക്കുന്നു.
ജമുനാ ബായ് പറയുന്ന കോചിയ അവര്‍ ഉള്‍പ്പെടെ മറ്റ് കുട്ടനെയ്ത്തുകാര്‍ക്കെല്ലാം വളരെ പ്രധാനപ്പെട്ട ആളാണ്. എല്ലാ ആഴ്ചയിലും ഗ്രാമം സന്ദര്‍ശിച്ച് കുട്ടകള്‍ വാങ്ങുന്ന ഇടനിലക്കാര്‍ അഥവാ കച്ചവടക്കാരാണവര്‍. ഈ മദ്ധ്യവര്‍ത്തികള്‍ പിന്നീടവ പട്ടണത്തിലെ ചന്തകളിലും ഗ്രാമങ്ങളിലെ ഹാടുകളിലും ചില്ലറയായി വില്‍ക്കുന്നു.
അവരെ അവസാനമായി കൊഹാബഹ്റയില്‍ കണ്ടതിനുശേഷം ഒരു മാസം തികയാന്‍ കുറച്ചു ദിവസങ്ങള്‍ മതി. കോവിഡ്-19 മൂലമുള്ള ലോക്ക്ഡൗണ്‍ ആരംഭിച്ചതിനുശേഷം അവര്‍ വരവ് നിര്‍ത്തി.
ജമുനയ്ക്ക് നാല് മക്കള്‍ ഉണ്ട് - ലാലേശ്വരി, 12, തുലേശ്വരി, 8, ലീല, 6, ലക്ഷ്മി, 4 എന്നിവരാണവര്‍. ലാലേശ്വരി 5-ാം ക്ലാസ്സില്‍ പഠനം അവസാനിപ്പിച്ചു. ജമുനയേയും മക്കളേയും വളരെ ഭീഷണമായ നിലനില്‍പ്പിന്‍റെ പോരാട്ടത്തിലേക്ക് തള്ളിവിട്ടുകൊണ്ട് അവരുടെ ഭര്‍ത്താവ് 4 വര്‍ഷങ്ങള്‍ക്കുമുന്‍പ് അതിസാരം പിടിപെട്ടു മരിച്ചു. അപ്പോള്‍ നാല്‍പ്പതുകളുടെ മദ്ധ്യേ ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രായം. കുട്ട വിറ്റ് ലഭിക്കുന്ന വരുമാനത്തെ കൂടാതെ മറ്റു സ്രോതസ്സുകളില്‍ നിന്നുള്ള അവരുടെ വരുമാനത്തെയും ലോക്ക്ഡൗണ്‍ ബാധിക്കുന്നു.
വനത്തില്‍ മഹുവ പൂക്കള്‍ (ഇതില്‍നിന്നും പ്രാദേശിക മദ്യം ഉണ്ടാക്കുന്നു) ഉണ്ടാകുന്ന കാലമാണിത്. വരുമാനം കുറവുള്ള സമയങ്ങളില്‍ ഇവിടുത്തെ ആദിവാസികളുടെ വരുമാന മാര്‍ഗ്ഗമാണ് മഹുവ പൂക്കള്‍ ശേഖരിക്കല്‍.






