അന്ന് രാത്രിയില്‍ മലയൊന്നാകെ താഴേക്ക് പൊട്ടിയൊലിച്ചു വന്നു.
ഏകദേശം രാത്രി 11.00 ആയിക്കാണും സമയം. അനിത ബാക്കഡേ ഉറങ്ങുകയായിരുന്നു, തൊട്ടടുത്ത 4-5 വീടുകളിലായി അവരുടെ പതിനേഴംഗ കൂട്ടുകുടുംബത്തിലെ എല്ലാവരും തന്നെ ഉറങ്ങുകയായിരുന്നു. “ഒരു ഉഗ്രമായ മുഴക്കം കേട്ടാണ് ഞങ്ങൾ ഉണർന്നത്, പെട്ടെന്നു തന്നെ സംഭവിക്കുന്നതെന്തെന്ന് ഞങ്ങൾ മനസ്സിലാക്കി”, അവർ പറയുന്നു. “ഞങ്ങൾ ഇരുട്ടിൽ പുറത്തേക്കോടാൻ തുടങ്ങി, അപ്പോഴേക്കും അടുത്തുള്ള വീടുകളെല്ലാം നിലം പതിച്ചിരുന്നു.”
മഹാരാഷ്ട്രയിലെ സാത്താറ ജില്ലയിൽ പാടൺ താലൂക്കിലെ സഹ്യാദ്രി നിരകളിൽ സ്ഥിതി ചെയ്യുന്ന മിർഗാവിനെയാകെ ബാധിച്ച ആ ഉരുൾപൊട്ടലിൽ നിന്ന് അനിതയുടെ വീട് രക്ഷപ്പെട്ടു. പക്ഷേ അവരുടെ കാർഷിക കൂട്ടുകുടുംബത്തിലെ 11 പേരെ ഈ വർഷം ജൂലൈ 22-ന് രാത്രി അവർക്ക് നഷ്ടമായി. മരുമകൻ 7 വയസ്സുകാരൻ യുവരാജായിരുന്നു അതിൽ ഏറ്റവും ഇളയവൻ, അകന്ന ബന്ധുവായ 80-കാരി യശോദ ബാക്കഡേ ആകട്ടെ ഏറ്റവും പ്രായം കൂടിയ വ്യക്തിയും.
അടുത്ത ദിവസം രാവിലെ തന്നെ രക്ഷാപ്രവർത്തകരുടെ സംഘം എത്തി. ഉച്ചയായപ്പോഴേക്കും 43-കാരി അനിതയെയും മറ്റ് ഗ്രാമവാസികളെയും 6 കിലോ മീറ്ററുകളോളം അപ്പുറമുള്ള കൊയ്ന നഗർ ഗ്രാമത്തിലെ ജില്ലാ പരിഷദ് സ്കൂളിലേക്ക് മാറ്റി. ഭീമൻ കൊയ്ന ഡാമിൽ നിന്നും ജലവൈദ്യുത പദ്ധതിയിൽ നിന്നും ഏതാണ്ട് 5 കിലോ മീറ്റർ മാത്രം അകലെയാണ് മിർഗാവ്.










