"പുഴയിൽ കൃഷി ചെയ്യുന്നതാണ് കൂടുതൽ സൗകര്യം - വിളവെടുപ്പ് കഴിയുമ്പോൾ വൈക്കോൽ ഉണ്ടാകില്ലെന്ന് മാത്രമല്ല ഇവിടെ കള വളരുകയുമില്ല."
റായ്പൂർ ജില്ലയിലെ നാഗ്രി പട്ടണത്തിന് സമീപമുള്ള ഫർസിയ ഗ്രാമത്തിൽനിന്ന് ഒഴുകിയെത്തുന്ന മഹാനദിയുടെ തടത്തിൽ കൃഷിചെയ്യുന്ന 50, 60 കർഷകരിൽ ഒരാളാണ് മഹാസമുന്ദ് ജില്ലയിലെ ഖോദാരി ഗ്രാമത്തിൽനിന്നുള്ള കുന്തി പാനെ. "പത്തുവർഷമായി ഞാൻ ഇത് ചെയ്യുന്നുണ്ട്. ഞാനും ഭർത്താവും ചേർന്ന് വെണ്ട, ബീൻസ്, തയ്ക്കുമ്പളം എന്നിവയാണ് ഇവിടെ വളർത്തുന്നത്," ആ 57 വയസ്സുകാരി പറയുന്നു.
പുല്ലുകൊണ്ട് നിർമ്മിച്ച താത്കാലിക കുടിലിലിരുന്നാണ് അവർ സംസാരിക്കുന്നത്; ഒരാൾക്ക് ഇരിക്കാനുള്ള വലിപ്പമുള്ളതും ചാറ്റൽമഴയെ പ്രതിരോധിക്കാൻ ബലമുള്ളതുമാണ് ആ കുടിൽ. അതിലുപരി, കൃഷിയിടത്തിൽ മേയാനെത്തുന്ന പശുക്കളിൽനിന്നും മറ്റ് മൃഗങ്ങളിൽനിന്നുമെല്ലാം വിളകളെ സംരക്ഷിക്കാനായി രാത്രികാലങ്ങളിൽ ഇവർ കാവൽ കിടക്കുന്നതും ഈ കുടിലിലാണ്.
മഹാനദിയ്ക്ക് കുറുകെയുള്ള പാലം റായ്പൂർ ജില്ലയിലെ പാരാഗാവ് ഗ്രാമത്തെയും മഹാസമുന്ദ് ജില്ലയിലെ ഖോദാരി ഗ്രാമത്തെയും ബന്ധിപ്പിക്കുന്നു. പാലത്തിൽനിന്ന് നോക്കിയാൽ പച്ചപ്പൊട്ടുകൾപോലെ തോന്നിക്കുന്നതെന്തോ പാലത്തിനടിയിലൂടെ ഒഴുകിനീങ്ങുന്ന കാഴ്ച കാണാം. ഇരുഗ്രാമങ്ങളിലെയും കർഷകർ നദീതീരത്തെ മൺതിട്ടകൾ പകുത്തെടുത്ത്, ഡിസംബർമുതൽ മേയ് അവസാനം മഴ എത്തുന്നതുവരെ അവിടെ കൃഷി ചെയ്തുപോരുന്നു.














