ലോക്ക്ഡൗണിനെത്തുടർന്ന് അബ്ദുൾ സത്താർ ബെംഗളൂരു വിട്ടിട്ട് നാലുമാസത്തിലേറെയായി.
“കാലതാമസമുണ്ടായാലും ഞങ്ങൾ എങ്ങനെയെങ്കിലും പോകും," അദ്ദേഹം പറയുന്നു. അംഫാൻ ചുഴലിക്കാറ്റ് മേയ് 20ന് കരയിലേക്ക് കടക്കാനിരിക്കെയായിരുന്നു അത്. എന്നിട്ടും, പശ്ചിമബംഗാളിലെ പശ്ചിം മെദിനിപൂർ ജില്ലയിലെ ചക് ലച്ചിപ്പൂരിലെ വീട്ടിലേക്കുള്ള നീണ്ട 1,800 കിലോമീറ്റർ യാത്രയ്ക്ക് അബ്ദുളും സുഹൃത്തുക്കളും തയ്യാറായിരുന്നു.
അബ്ദുൾ മുംബൈയിൽനിന്ന് ബെംഗളുരുവിൽ വന്നിട്ട് കുറച്ച് മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ഭാര്യ ഹമീദ ബീഗം (32), മക്കളായ സൽമ ഖാത്തൂൺ (13), യാസിർ ഹമീദ് (12) എന്നിവർ ഘട്ടാൽതാലൂക്കിലെ ഗ്രാമത്തിലെ മൂന്ന് മുറികളുള്ള ഒരു ചെറിയ വീട്ടിലാണ് താമസിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിന് 24 ഡിസ്മിൽ (കാൽ ഏക്കർ) ഭൂമിയുണ്ട്, അതിൽ സഹോദരൻ നെൽക്കൃഷിചെയ്യുന്നു.
തന്റെ ഗ്രാമത്തിലെ മറ്റുള്ളവരെപ്പോലെ അബ്ദുളും എട്ടാം ക്ലാസ് കഴിഞ്ഞ് സ്കൂൾ വിട്ട് എംബ്രോയ്ഡറി പഠിക്കാൻ തുടങ്ങി. അന്ന് തുടങ്ങിയ അദ്ദേഹത്തിന്റെ ജോലിതേടിയുള്ള യാത്ര ദില്ലി, മുബൈ പോലുള്ള മഹാനഗരങ്ങളിൽ അദ്ദേഹത്തെ എത്തിച്ചു. 5-6 മാസത്തിലൊരിക്കൽ വീട്ടിൽ വരാറുണ്ടായിരുന്നു അയാൾ. “ഞാൻ മെഷീൻ എംബ്രോയ്ഡറി ചെയ്യുന്നു. എനിക്ക് മുംബൈയിൽ കാര്യമായ ജോലി കിട്ടാത്തതിനാൽ ഒരുബന്ധുവിനൊപ്പം ജോലി ചെയ്യാൻ തീരുമാനിച്ചു” അദ്ദേഹം പറയുന്നു.
40-കാരനായ അബ്ദുൾ തന്റെ ബന്ധുവായ 33-കാരൻ ഹസനുല്ല സെക്ക് (ആധാർ കാർഡ് അനുസരിച്ചുള്ള പേര്) സൗത്ത് ബെംഗളൂരുവിൽ ആരംഭിച്ച ചെറുകിട തയ്യൽ ബിസിനസിൽ ജോലിക്ക് ചേർന്നു. ചക് ലച്ചിപൂരിൽനിന്നുള്ള മറ്റ് അഞ്ചുപേരുമായി അദ്ദേഹം ഒരു മുറി പങ്കിട്ടു – ആ ആറുപേരും ഹസന്റെ കടയിൽ തയ്യൽക്കാരായും എംബ്രോയ്ഡറിക്കാരായും ജോലി ചെയ്തു.







